Skip to main content
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാര്‍

കാര്‍ഷിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട്  കറുകുറ്റി ഗ്രാമപഞ്ചായത്ത്

 

     എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് ദേശീയപാത-47ന് അരികില്‍ തൃശൂര്‍ ജില്ലയോട് അതിര്‍ത്തി പങ്കിട്ട് സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് കറുകുറ്റി. കാര്‍ഷികവൃത്തി അടിസ്ഥാനമായ പ്രദേശമെന്ന നിലയില്‍ കൃഷിക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ഭരണസമിതി പദ്ധതികള്‍ രൂപീകരിക്കുന്നത്. പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും വികസന കാഴ്ചപ്പാടുകളെക്കുറിച്ചും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാര്‍ സംസാരിക്കുന്നു...

 

ആദര്‍ശ ഗ്രാമം

 

    സ്വയംപര്യാപ്താ ഗ്രാമങ്ങളെന്ന ഗാന്ധിജിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് സന്‍സദ് ആദര്‍ശ ഗ്രാമ യോജന(സാഗി). പദ്ധതിയില്‍ ബെന്നി ബെഹനാന്‍ എം.പി പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
പഞ്ചായത്തിന്റെ സമഗ്ര മേഖലകളിലുമുള്ള വികസനമാണ് സാഗി ലക്ഷ്യമിടുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലും സംസ്ഥാന പദ്ധതികളിലും പഞ്ചായത്തിന് ഉയര്‍ന്ന പരിഗണന ലഭിക്കുകയും തദ്ദേശീയമായി പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനുള്ള അവസരവും ലഭിക്കും.

 

മാതൃകയായി കോവിഡ് പ്രതിരോധം

 

    സര്‍ക്കാര്‍ നിര്‍ദേശം വരുന്നതിനുമുമ്പ് തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് പഞ്ചായത്തില്‍ ആരംഭിച്ചു. യുവാക്കളെ അണിനിരത്തി കറുകുറ്റി ടാസ്‌ക് ഫോഴ്സ് എന്ന പേരില്‍ സന്നദ്ധസേന രൂപീകരിക്കുകയും സേനയെ ഉപയോഗപ്പെടുത്തി കോവിഡ് ബാധിതര്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കുകയും ചെയ്തു. ജനകീയ പങ്കാളിത്തത്തോടെ സാമൂഹ്യ അടുക്കള വഴി ഭക്ഷണം എത്തിച്ചു. ഡി.സി.സിയിലേക്ക് ആവശ്യമായ ജീവനക്കാരെയും പഞ്ചായത്ത് നിയമിച്ചിരുന്നു. കോവിഡ് രൂക്ഷമായ ഘട്ടത്തില്‍ അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രവര്‍ത്തിച്ച സര്‍ക്കാര്‍ സി.എഫ്.എല്‍.ടി.സിയിലെ മാലിന്യ നിര്‍മ്മാര്‍ജനവും പഞ്ചായത്ത് ഏറ്റെടുത്ത് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കി. കൂടുതല്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളില്‍ ഒന്നായ കറുകുറ്റിയില്‍ ഒന്നിലധികം ഔട്ട്റീച്ച് സെന്ററുകള്‍ ആരംഭിച്ച് വാക്സിനേഷന്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിച്ചു. ഇതിനായി കൂടുതല്‍ ജീവനക്കാരെയും നിയമിച്ചു. ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ പഞ്ചായത്തില്‍ ആരംഭിച്ചിട്ടുണ്ട്.

 

പ്രാഥമികാരോഗ്യകേന്ദ്രം

 

     ഏഴര ലക്ഷം രൂപ വകയിരുത്തി പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. റോജി എം.ജോണ്‍ എം.എല്‍.എയുടെ ഫണ്ടില്‍നിന്ന് 84 ലക്ഷം രൂപ വകയിരുത്തിയുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

 

കാര്‍ഷിക സ്വയംപര്യാപ്തത ലക്ഷ്യം

 

     കാര്‍ഷികവൃത്തി അടിസ്ഥാനമായ പ്രദേശമാണ് കറുകുറ്റി. നെല്‍കൃഷിക്ക് മുന്‍ഗണന നല്‍കിവരുന്നു. കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 'ഹരിതഭവനം' എന്ന പേരില്‍ പദ്ധതി നടപ്പിലാക്കി വരുന്നു. പദ്ധതി വഴി വീടുകളില്‍ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പച്ചക്കറി കൃഷി, കിണര്‍ റീചാര്‍ജിങ് എന്നിവ ചെയ്യുന്നുണ്ട്.  യുവജനങ്ങളെ കൃഷിയിലേക്ക് എത്തിച്ച് കാര്‍ഷിക സംസ്‌ക്കാരം വാര്‍ത്തെടുക്കാന്‍ പഞ്ചായത്ത് ലക്ഷ്യമിടുന്നു. നെല്ലിന്റെയും പച്ചക്കറികളുടേയും കാര്യത്തില്‍ സ്വയംപര്യാപ്തത നേടുക എന്നത് പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. 15 നും 30 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് കാര്‍ഷിക കര്‍മ്മസേന രൂപീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം 50 ഹെക്ടറില്‍ കൂടുതല്‍ നെല്‍കൃഷി ചെയ്യാന്‍ പഞ്ചായത്ത് ലക്ഷ്യമിടുന്നു. കര്‍ഷകര്‍ക്ക് എല്ലാവിധ സഹായവും പിന്തുണയും കൃഷിഭവന്‍ നല്‍കുന്നുണ്ട്. 

    പമ്പ് സെറ്റ് വിതരണം, കൃഷിക്ക് നിലം ഒരുക്കുന്നതിനുള്ള ധനസഹായം എന്നിവ നല്‍കിവരുന്നു. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി നല്‍കുന്നുണ്ട്. ആട്, കോഴി എന്നിവ വിതരണം ചെയ്യുന്നു. കന്നുകുട്ടി പരിപാലന പദ്ധതി വഴി കാലിത്തീറ്റകളും മറ്റും നല്‍കിവരുന്നു. കൃഷിഭവന്‍ സ്മാര്‍ട്ട് ആക്കുകയാണ് പഞ്ചായത്തിന്റെ മറ്റൊരു ലക്ഷ്യം. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന കാര്‍ഷിക മാര്‍ക്കറ്റിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്.

 

മാലിന്യ നിര്‍മ്മാര്‍ജ്ജനം

 

     മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഹരിത കര്‍മ്മസേന പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ വീടുകളിലെത്തി ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നു. എല്ലാ വാര്‍ഡുകളിലും മിനി എം.സി.എഫ് പ്രവര്‍ത്തിക്കുന്നുണ്ട്. വാടക കെട്ടിടത്തിലാണ് എം.സി.എഫ് പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.

 

ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും

 

     നിരവധി സഞ്ചാരികള്‍ എത്തുന്ന കറുകുറ്റി പഞ്ചായത്തിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം. ഇവിടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ടൂറിസം വകുപ്പുമായി ചേര്‍ന്ന് പദ്ധതി രൂപീകരിച്ചിട്ടുണ്ട്. പദ്ധതി ഉടന്‍ തന്നെ നടപ്പിലാക്കും. വിശ്രമകേന്ദ്രങ്ങള്‍, ശുചിമുറി സമുച്ചയം, നടപ്പാത, വഴിവിളക്കുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഒരുക്കും. സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്ന വിധത്തില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

 

വന്യമൃഗ ശല്യം: പ്രതിരോധം ശക്തമാക്കും

 

     പഞ്ചായത്തിലെ വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ എത്തുന്നതും കൃഷി നശിപ്പിക്കുന്നതും പതിവായി മാറുകയാണ്. ഇവയെ പ്രതിരോധിക്കാന്‍ വനം വകുപ്പുമായി ചേര്‍ന്ന് തൂക്കുവേലി നിര്‍മ്മിക്കാന്‍ പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. സോളാര്‍ ഫെന്‍സിംഗും നിര്‍മ്മിക്കും.

 

നിലമൊരുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍

 

     തൊഴിലുറപ്പ് പദ്ധതി വഴി നിരവധി പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടന്നുവരുന്നു. കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഇവരുടെ സേവനം ഉറപ്പുവരുത്തുന്നു. കൃഷിക്ക് നിലമൊരുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതിനായി പത്ത് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് ടാക്ടര്‍ ഓടിക്കുന്നതിന് പരിശീലനം നല്‍കിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തൊഴിലുറപ്പ് തൊഴിലാളികള്‍ ഏറ്റെടുത്ത് നടത്തുന്നു. കല്‍പ്പണി അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവരാണിവര്‍. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  നീര്‍ച്ചാലുകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍, തോടുകളുടെ അരിക് കരിങ്കല്ല് കെട്ടി സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ തൊഴിലുറപ്പ് പദ്ധതി വഴി നടത്തുന്നു.

 

കുടിവെള്ളം

 

     കുടിവെള്ളക്ഷാമം രൂക്ഷമായ  പ്രദേശങ്ങളില്‍ ജല ജീവന്‍ പദ്ധതി വഴി ഒരു പരിധിവരെ ജലക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ 117 വാര്‍ഡുകളില്‍ കുളം നിര്‍മ്മിച്ച് മോട്ടോര്‍ സ്ഥാപിക്കാന്‍ പഞ്ചായത്ത് ലക്ഷ്യമിടുന്നു. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

    കൃഷിക്കും, ആരോഗ്യമേഖലയ്ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പദ്ധതികള്‍ ഭാവിയില്‍ പഞ്ചായത്ത് നടപ്പിലാക്കും. നീര്‍ച്ചാലുകളുടെയും ജലാശയങ്ങളുടെയും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

 

date