Skip to main content

ജില്ലയിലെ ബാങ്കുകള്‍ വിതരണം  ചെയ്തത് 45,403 കോടി രൂപ

 

    നടപ്പുസാമ്പത്തിക വര്‍ഷം ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ബാങ്കുകള്‍ എറണാകുളം ജില്ലയില്‍ വിതരണം ചെയ്തത് 45,403 കോടിരൂപ.  ഇതില്‍ 15,650 കോടിരൂപ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കാണ് നല്‍കിയത്. കാര്‍ഷിക മേഖലയില്‍ 6493 കോടിയും സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 8074 കോടിരൂപയും ഭവനവായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ഉള്‍പ്പെടുന്ന മറ്റ് മുന്‍ഗണനാ മേഖലയ്ക്ക് 1082 കോടിരൂപയും വായ്പയായി നല്‍കി.

     ഡിസംബര്‍ അവസാനം ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 1,39,425 കോടി രൂപയും മൊത്തം വായ്പത്തുക 1,05,857 കോടി രൂപയുമാണ്. ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 76 ശതമാനമാണ്. 
 
    ഡെപ്യൂട്ടി കലക്ടര്‍ എന്‍.എസ്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലാതല ബാങ്കിംഗ് സമിതിയുടെ അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. 

    ജനങ്ങളെ ബാങ്കുകളുമായി കൂടുതല്‍ അടുപ്പിക്കുകയും സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അവരെ ബോധവത്കരിക്കുകയും കൂടുതല്‍ വായ്പകള്‍ വിതരണം ചെയ്യുകയുമാണ് ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ബാങ്കുകള്‍ക്ക്  ജില്ലയുടെ സമഗ്ര വികസനത്തിന് പ്രധാനപെട്ട പങ്ക് വഹിക്കാന്‍ സാധിക്കും. ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ബാങ്കുകളും മറ്റു വകുപ്പുകളും ചേര്‍ന്ന് പൊതുജന സമ്പര്‍ക്ക പരിപാടിയും സംഘടിപ്പിക്കണമെന്നും പ്രസിസന്റ് നിര്‍ദ്ദേശിച്ചു. 

    യോഗത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തനപുരോഗതി  വിലയിരുത്തി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ സാധാരണക്കാരിലേക്ക് വേഗത്തിലെത്തിക്കാന്‍ ബാങ്കുകള്‍ പരിശ്രമിക്കണമെന്ന് ഡെപ്യൂട്ടി കളക്ടര്‍  നിര്‍ദ്ദേശിച്ചു. ജില്ലയില്‍ 26 കോടിയോളം രൂപ ഈ കാലയളവില്‍ റവന്യൂ റിക്കവറി ആയിട്ടുള്ള  ബാങ്ക് വായ്പകളില്‍ ഈടാക്കിയിട്ടുള്ളതായും അറിയിച്ചു. 

    ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ സി.സതീശ്, ലീഡ് ബാങ്കിന്റെ റീജണല്‍ മാനേജര്‍ മഞ്ജുനാഥ് സ്വാമി, റിസര്‍വ് ബാങ്ക് എല്‍ഡിഒ അനൂപ് ദാസ്, നബാര്‍ഡ് ഡി.ഡി.എം അജീഷ് ബാലു, മറ്റ് ബാങ്ക്  പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date