Skip to main content

പകര്‍ച്ചപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും

 

പകര്‍ച്ചപ്പനി ബാധയെ തുടര്‍ന്നു ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ ജാഗ്രതാ യോഗം തീരുമാനിച്ചു. അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വാജിന് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറുടെ ചുമതല നല്‍കി. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് ജില്ലാ, താലൂക്ക് ആശുപത്രികളെയും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളെയും നോഡല്‍ സെന്ററുകളായി നിശ്ചയിച്ചു. ബന്ധപ്പെട്ട പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഈ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തും.

ഇതിനിടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മക്കരപറമ്പ്, മൂര്‍ക്കനാട്, അങ്ങാടിപ്പുറം, കുറുമ്പലങ്ങോട്, ചുങ്കത്തറ, കരുളായി, കരുവാരക്കുണ്ട്, കീഴുപറമ്പ്, തൃക്കലങ്ങോട് എന്നിവിടങ്ങളില്‍ ഉറവിട നശീകരണവും ഫോഗിംഗും വീടിനകത്ത് സ്‌പ്രേയിംഗും ആരംഭിച്ചു. ജില്ലയിലെ മറ്റു ഭാഗങ്ങളില്‍ ഇതു തുടരും. ഞായറാഴ്ചകളില്‍ പകര്‍ച്ചപ്പനി ബാധിത മേഖലകളിലെ വീടുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണം നടത്തും. വാര്‍ഡ് തലങ്ങളില്‍ ആരോഗ്യസേന പ്രവര്‍ത്തകര്‍ക്കൊപ്പം ട്രോമ കെയര്‍ വളണ്ടിയര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും പങ്കാളികളാവും. ഇവര്‍ക്കായി പ്രത്യേക പരിശീലനം നല്‍കും. ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ഡെപ്യൂട്ടി ഡി.എം.ഒ മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. ഹോട്ടലുകള്‍, മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ആരോഗ്യം, പൊലീസ്, റവന്യൂ, ഭക്ഷ്യ സുരക്ഷാ വിഭാഗങ്ങള്‍ സംയുക്തമായി റെയ്ഡ് നടത്തും.

കൊതുകു വളരാനിടയാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ തോട്ടമുടകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതു പാലിക്കാത്ത തോട്ടമുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കൊതുകിന്റെ ഉറവിടം നശിപ്പിക്കാത്ത വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്കെതിരെ പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കും.
ബോധവല്‍ക്കരണത്തിനായി അടുത്തയാഴ്ച മുതല്‍ ജില്ലയില്‍ മൊബൈല്‍ എക്‌സിബിഷന്‍ നടത്തും. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും പനി ബാധിത മേഖലകളിലും പ്രദര്‍ശനവും ബോധവല്‍ക്കരണ ലഘുലേഖ വിതരണവും നടക്കും.

 യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, സ്റ്റേറ്റ് എപ്പിഡമിയോളജിസ്റ്റ് ഡോ.കെ.സുകുമാരന്‍, ഡി.എം.ഒ ഡോ.കെ. സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ മാര്‍, ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.

 

date