Skip to main content
ജില്ലാ കളക്ടർ ജാഫർ മാലിക് ജില്ലാ പഞ്ചായത്തിൽ പ്രദർശിപ്പിച്ച ഇലക്ട്രിക്കൽ ഓർഗാനിക് വേസ്റ്റ്  കൺവർട്ടറിന്റെ പ്രവർത്തനം വിലയിരുത്തുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സമീപം.

ഇലക്ട്രിക്കൽ ഓർഗാനിക് വേസ്റ്റ് കൺവേർട്ടർ പരിചയപ്പെടുത്തി ജില്ലാ പഞ്ചായത്ത്

 

വൈദ്യുതി ഉപയോഗിച്ച് ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റ് വളമാക്കി മാറ്റുന്ന ഇലക്ട്രിക്കൽ ഓർഗാനിക് വേസ്റ്റ് കൺവേർട്ടർ പരിചയപ്പെടുത്തി എറണാകുളം ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസിനൊപ്പം ജില്ലാ കളക്ടർ ജാഫർ മാലിക് ഓർഗാനിക് വേസ്റ്റ് കൺവേർട്ടർ സന്ദർശിച്ച് ഉപകരണത്തിൻ്റെ പ്രവർത്തനം വിലയിരുത്തി. വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാരും സന്നിഹിതരായിരുന്നു.

ദിവസവും 25 കിലോ വരെ ജൈവ മാലിന്യങ്ങൾ യന്ത്രത്തിൽ നിക്ഷേപിക്കാം. 24 മണിക്കൂറിന് ശേഷം ഇവ കമ്പോസ്റ്റ് വളമായി മാറും. 25 കിലോയുള്ള മാലിന്യം നിക്ഷേപിച്ചാൽ മൂന്ന് മുതൽ നാല് കിലോ വരെ വളം ലഭിക്കും. ഏഴ് ദിവസത്തോളം ഈ പ്രക്രിയ തുടർന്ന് എട്ടാം ദിവസമാണ് കമ്പോസ്റ്റ് വളം ശേഖരിക്കുന്നത്.

യന്ത്രത്തി​ന്റെ മുകൾഭാഗത്തുള്ള ഷ്രെഡർ യൂണിറ്റ് മാലിന്യങ്ങൾ പൊടിച്ച് താഴെയുള്ള മിക്‌സറിലേക്ക് എത്തിക്കുന്നു. ഇതിൽ മാലിന്യങ്ങൾ കമ്പോസ്റ്റ് ആക്കി മാറ്റുന്നതിനായി ബാക്റ്റീരിയയെ നിക്ഷേപിച്ചിട്ടുണ്ട്. പ്രത്യേക താപനില നിലനിർത്തിയാണ് പ്രവർത്തനം നടക്കുന്നത്. മാലിന്യത്തിലെ ജലാംശം വലിച്ചെടുത്ത് ഉണക്കി വളമാക്കി മാറ്റും. നികുതിയടക്കം അഞ്ച് ലക്ഷം രൂപയാണ് ഈ ഉപകരണത്തിൻ്റെ വില. 
മറൈൻ ഡ്രൈവിലെ ഫെഡറൽ ബാങ്ക് സമുച്ചയത്തിലും പരീക്ഷണാടിസ്ഥാനത്തിൽ ഓർഗാനിക് വേസ്റ്റ് കൺവേർട്ടർ സ്ഥാപിച്ചിട്ടുണ്ട്.

date