Skip to main content

കുടിവെള്ള പദ്ധതി; പൈപ്പ് പൊട്ടൽ സംബന്ധിച്ച് അടിയന്തിര യോഗം വിളിക്കും- ജില്ല കളക്ടർ

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടൽ സംബന്ധിച്ച് മന്ത്രിതല തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം അടിയന്തിരമായി വിളിച്ചു കൂട്ടാൻ തീരുമാനിച്ചതായി  ജില്ല കളക്ടർ എസ്. സുഹാസ് ജില്ല വികസന സമിതി അധ്യക്ഷത വഹിച്ച് പറഞ്ഞു. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പ്രതിനിധി അരുൺ കുമാർ യോഗത്തിൽ പ്രശ്‌നം ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണിത്.  കരുമാടി, തകഴി, കേളമംഗലം എന്നിവിടങ്ങളിൽ പൈപ്പ് ലൈൻ പൊട്ടുന്നിടങ്ങളിൽ സ്വീകരിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് വകുപ്പുതല ഏകോപനം വരുത്താനാണ് യോഗം വിളിക്കുന്നത്.  ജില്ല കളക്ടർ സ്ഥലം സന്ദർശിക്കും. കൊമ്മാടി ജങ്ഷനിലെ ചോർച്ച പരിഹരിച്ചതായി വാട്ടർ അതോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. പുകവലി നിരോധന നിയമം (കോട്പ) കർശനമായി സർക്കാർ ഓഫീസുകളിലും പൊതുനിരത്തിലും നടപ്പാക്കണമെന്നും സിവിൽ സ്റ്റേഷനിൽ പുകവലിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ യോഗത്തിൽ പറഞ്ഞു.

 

വ്യവസ്ഥകൾക്ക് വിധേയമായാണ് ഉച്ചഭാഷണികൾക്ക് അനുമതി നൽകുതെന്നും അരാധനാലയങ്ങളുടെയും സ്‌കൂളുകളുടെയും പരിസരത്ത് ഇത്തരത്തിൽ അനുമതി നൽകുമ്പോൾ നിയമങ്ങൾ കർശനമായി പാലിച്ചിരിക്കണമെന്ന് ജില്ലാ കളക്ടർ പൊലീസിന് നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച് കഴിഞ്ഞ വികസനസമിതിയോഗത്തിൽ ആലപ്പുഴ നഗരസഭാ ചെയർമാൻ പ്രശ്‌നം ഉന്നയിച്ചിരുന്നു.

 

ചേർത്തല-തണ്ണീർമുക്കം റോഡ് നിർമ്മാണത്തിന്റെ ടാറിങ് ജോലികൾ പൂർത്തീകരിച്ചതായി പൊതുമരാമത്ത് വിഭാഗം യോഗത്തിൽ പറഞ്ഞു. എക്‌സൈസ് ഓഫീസിന് മുന്നിലുള്ള മലിനജലം ഒഴുകിപ്പോകുന്നതിനുള്ള ഓട പൊളിച്ച് പുതുക്കിപ്പണിതിട്ടുണ്ടെന്നും റോഡ് വാഹന ഗതാഗതത്തിന് യോഗ്യമാക്കിയിട്ടുണ്ടെന്നും നിരത്ത് വിഭാഗം അറിയിച്ചു. മീനപ്പള്ളി പാടശേഖരത്തിന്റെ ഇരുവശങ്ങളിലും കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ടെന്നും ജലവിതരണ ശൃംഖല കാലപ്പഴക്കം ചെന്നതാണെന്നും കുട്ടനാട്ടിലെ ജലവിതരണം കാര്യക്ഷമമാക്കുന്നതിനായി 214  കോടി രൂപയുടെ പദ്ധതി കിഫ്ബിയുടെ ധനസഹായത്തോടെ നടപ്പാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും വാട്ടർ അതോറിട്ടി അറിയിച്ചു.

 

കുട്ടനാട്ടിലെ ക്യാൻസർ സംബന്ധിച്ച് ലഭ്യമായ പഠന റിപ്പോർട്ട് അടുത്ത വികസന സമിതിയോഗത്തെ അറിയിക്കാൻ ഡി.എം.ഒയെ ചുമതലപ്പെടുത്തി. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി എം.എൻ. ചന്ദ്രപ്രകാശ് കുട്ടനാട്ടിലെ ക്യാൻസ ർ വർധനവ് സംബന്ധിച്ച് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. ഇത് സംബന്ധിച്ച് റിപ്പോർട്ട് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഭേദഗതികളോടെ പ്രമേയം അംഗീകരിച്ചു. 

 

അമ്പലപ്പുഴ- കാക്കാഴം മേൽപ്പാലത്തിൽ സി.സി.ടി.വി. ക്യാമറ സ്ഥാപിക്കുന്നതിന് റോഡ് സുരക്ഷാ അതോറിട്ടിയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഫണ്ട് ലഭിച്ചാലുടൻ സ്ഥാപിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ യോഗത്തിൽ റോഡിന്റെ വികസന പ്രവർത്തനങ്ങളിലുൾപ്പെടുത്തി സോളാർ ലൈറ്റും റംബിൾ സ്ട്രിപ്‌സും ചെങ്ങണ്ട ജങ്ഷനിൽ സ്ഥാപിക്കാമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഇതിനുള്ള എസ്റ്റിമേറ്റ് അയച്ചതായി പൊതുവിതരണ വകുപ്പു മന്ത്രിയുടെ പ്രതിനിധിയുടെ ചോദ്യത്തിന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ മറുപടി നൽകി.

 

ആലപ്പുഴ ജനറൽ ഹോസ്പിറ്റലിൽ ഉഫയോഗിച്ചുകൊണ്ടിരുന്ന സ്‌കാനർ ഉപയോഗമില്ലാത്തതായെന്നും നഗരസഭയുടെ പദ്ധതിവിഹിതത്തിൽ നിന്നും 58 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ സ്‌കാനർ വാങ്ങി നൽകുന്നതിനായി കെ.എം.എസ്.സി.എൽ.ന് തുക അടച്ച് വിതരണ ഉത്തരവ് നൽകിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മെഷീൻ സ്ഥാപിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

 

എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ അംശദായം സ്വീകരിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് യോഗത്തിൽ പറഞ്ഞു.

 

കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകിരക്കാൻ കളക്ടർ പൊലീസിന് നിർദ്ദേശം നൽകി. അരൂർ-ചേർത്തല ദേശീയപാതയിലെ കുഴികൾ താൽക്കാലികമായി അടക്കുന്ന ജോലികൾ നടന്നു വരുന്നതായി ദേശീയ പാത വിഭാഗം എക്‌സിക്യൂട്ടീവ്  എൻജിനീയർ യോഗത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച് കെ.സി.വേണുഗോപാൽ എം.പി.യുടെ പ്രതിനിധി ബി.ബൈജു പരാതി യോഗത്തിൽ ഉന്നയിച്ചതിനെത്തുടർന്നാണിത്.  ചേർത്തല താലൂക്ക് ആശുപത്രിയിലെ കെട്ടിടത്തിന് വയലാർ രവി എം.പി.യുടെ ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ യോഗത്തിൽ വിശദീകരണം നൽകി. 287 ലക്ഷം രൂപയാണ് ഇതിന് ഉള്ളതെന്നും ടെൻഡർ വിളിക്കുന്നതിന് മുമ്പ് മണ്ണുപരിശോധന നടത്തേണ്ടതുണ്ടെന്നും ഉടൻ അത് പൂർത്തിയാകുമെന്നും യോഗത്തിൽ പറഞ്ഞു.

(പി.എൻ.എ. 1585/2018)

 

തൊഴിൽരഹിതവേതനം: ഫണ്ട് തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറി 

 

ആലപ്പുഴ: 2017 ഓഗസ്റ്റ് മുതൽ 2018 മാർച്ച് വരെയുള്ള എട്ടു മാസത്തെ തൊഴിൽരഹിതവേതനം വിതരണം ചെയ്യുന്നതിന് ഫണ്ട് അനുവദിച്ചു. തുക ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കും ഓൺലൈൻ മുഖേന പുനർവിതരണം ചെയ്തതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തൊഴിൽരഹിത വേതനവിതരണം ജൂലൈ 25ന് മുമ്പായി പൂർത്തിയാക്കി വിനിയോഗസാക്ഷ്യപത്രം നിശ്ചിതമാതൃകയിൽ നൽകണം.

 

 (പി.എൻ.എ. 1586/2018)

date