സീതയുടെ ജീവിതം നൃത്താവിഷ്ക്കാരത്തിലൂടെ വേദിയിലെത്തിച്ച് മഞ്ജു വി നായരും സംഘവും.
വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടികളുടെ ഭാഗമായാണ്
'ഭൗമി ഭരതനാട്യം ബാലെ' തളിയിലെ വേദിയിൽ അരങ്ങേറിയത്.
ഗർഭിണിയായ സീതയെ രാമന്റെ നിർദ്ദേശപ്രകാരം ലക്ഷ്മണൻ കാട്ടിലുപേക്ഷിക്കുന്ന വിവരമറിഞ്ഞ് പ്രതികാരദാഹിയായ ശൂർപ്പണക സീതയെ കാണാൻ എത്തുന്നു. തുടർന്ന് അവർക്കിടയിലുള്ള പ്രതികാരത്തിന്റെയും സ്നേഹത്തിന്റെയും നിമിഷങ്ങൾ ചടുലമായ ചുവടുകളിലൂടെ നർത്തകർ വേദിയിൽ അവതരിപ്പിച്ചു. ശൂർപ്പണകയെ കൂടാതെ
മണ്ഡോദരിയും സീതയ്ക്കരികിലേക്ക് ഓടിയെത്തുന്നു. ഭർത്താവിനാലും കാമുകനാലും ദുരിതമനുഭവിക്കേണ്ടി വന്ന
സീത, മണ്ഡോദരി, ശൂർപ്പണക എന്നിവരുടെ സാങ്കല്പികവും സർഗ്ഗാത്മകവുമായ ജീവിത യാത്രയാണ് ഭൗമിയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്.
നൃത്തത്തിന്റെ കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത് മഞ്ജുവാണ്. ജഗഥീശ്വർ സുകുമാറാണ് ലിറിക്സ്. മ്യൂസിക് ബിജീഷ് കൃഷ്ണയാണ് ചെയ്തിരിക്കുന്നത്.
കാർത്തിക് മണികണ്ഠൻ, അഞ്‌ജു അരവിന്ദ്, പത്മപ്രിയ ശ്രീകാന്ത് തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. മഞ്ജുവിന്റെ ശിഷ്യരുൾപ്പെടെ പത്തു പേരടങ്ങിയ സംഘമാണ് നൃത്തവുമായി വേദിയിലെത്തിയത്.
- Log in to post comments