Skip to main content

ട്രഷറി വകുപ്പിൽ വലിയ തോതിൽ സാങ്കേതിക  നവീകരണം യാഥാർഥ്യമായതായി മുഖ്യമന്ത്രി

*ട്രഷറി വകുപ്പിന് തിരുവനന്തപുരത്ത് ആറ് നിലകളിൽ ആസ്ഥാന മന്ദിരം

 സംസ്ഥാനത്തെ ട്രഷറി വകുപ്പിൽ സാങ്കേതികമായി വലിയ തോതിലുള്ള നവീകരണം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  'ഒരു ഭാഗത്ത് സാങ്കേതികമായി വലിയ തോതിലുള്ള നവീകരണം നടക്കുന്നു. മറുഭാഗത്ത് ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. സർക്കാർ വകുപ്പുകളെ നവീകരിക്കുന്നത് സിവിൽ സർവീസിനെ മൊത്തത്തിൽ ശക്തിപ്പെടുത്താൻ വേണ്ടിയാണ്. ഇത് സർക്കാർ സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ജനങ്ങൾക്ക് ലഭ്യമാക്കാൻ ഉദ്ദേശിച്ചാണ്. ആ രീതിയിലുള്ള മനോഭാവം ജീവനക്കാരിൽ നിന്നും ഉണ്ടാവണം,’ സംസ്ഥാന ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിരം തിരുവനന്തപുരം പട്ടത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുജനങ്ങളുമായി ബന്ധപ്പെട്ട് അഭിമാനകരമായി പ്രവർത്തിക്കുന്ന അനുഭവമാണ് നമ്മുടെ ട്രഷറിയിൽ ഉള്ളതെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. 

എല്ലാ ആധുനിക സൗകര്യങ്ങളും ട്രഷറി ആസ്ഥാനമന്ദിരത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ വകുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പ്യൂട്ടർവത്കരണം വളരെ നേരത്തെ നടപ്പാക്കിയ വകുപ്പാണ് ട്രഷറി. സംയോജിത ധനകാര്യ മാനേജ്‌മെന്റ് സംവിധാനം മാതൃകാപരമായ രീതിയിൽ നടപ്പാക്കി. ഇടപാടുകളെല്ലാം ഓൺലൈൻ വഴിയാക്കി. അടിസ്ഥാന സൗകര്യ വികസനം,  നടപടിക്രമങ്ങളുടെ പരിഷ്‌കരണവും സേവനങ്ങളുടെ വിപുലീകരണവുംസുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കൽജീവനക്കാരുടെ ശേഷി വർധിപ്പിക്കൽ ഇങ്ങനെയുള്ള നവീകരണപ്രവർത്തനങ്ങൾ സർക്കാരിന്റെ സാമ്പത്തിക ക്രയവിക്രയം കൂടുതൽ സുതാര്യമാക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്.

ട്രഷറി പ്രവർത്തനങ്ങളെ കൂടുതൽ നവീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങൾ നേരിടാനും വകുപ്പിനെ സജ്ജമാക്കി. ട്രഷറി ആധുനികവത്കരണത്തിന്റെ ഭാഗമായി പെൻഷൻ കൈപ്പറ്റുന്നവർക്കും ബാങ്കുകൾ മുഖേന പെൻഷൻ വാങ്ങുന്നവർക്കും കേരള പെൻഷൻ പോർട്ടൽ യാഥാർത്ഥ്യമാക്കി. ട്രഷറി സേവിങ്‌സ് ബാങ്ക് കോർ ബാങ്കിംഗ് സംവിധാനത്തിലേക്ക് മാറ്റി.

ട്രഷറിയിലെ എല്ലാ ബില്ലുകളും ഓൺലൈൻ ആയി പ്രോസസ് ചെയ്യുന്ന സംവിധാനം നടപ്പാക്കി. ഇതുവഴി 98 സർക്കാർ വകുപ്പുകളിൽ ശമ്പളബില്ലുകൾ കടലാസ് രഹിതമായി. ട്രഷറി അക്കൗണ്ട് ഉടമകൾക്ക് നെറ്റ് ബാങ്കിംഗ്,  മൊബൈൽ ആപ്പ് സംവിധാനങ്ങൾ നടപ്പാക്കി.  ഇ-ട്രഷറിയും യാഥാർഥ്യമാക്കി. സംസ്ഥാനത്ത് 2016 ശേഷം 36 ട്രഷറി കെട്ടിടങ്ങളുടെ നിർമ്മാണത്തിന് അനുമതി നൽകി.  ഇതിനായി 108 കോടി രൂപ അനുവദിച്ചു. ഇതിൽ 17 എണ്ണം നിർമാണം പൂർത്തിയാക്കി പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.  മൂന്ന് ട്രഷറി കെട്ടിടങ്ങൾ ഉദ്ഘാടന സജ്ജമായ നിലയിലാണ്. ആറ് കെട്ടിടങ്ങളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ബാക്കി ട്രഷറികൾക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ സ്ഥലം ലഭ്യമായിട്ടുണ്ട്.

ഈ വിധത്തിൽ ആധുനികവൽക്കരണ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്രഷറി വകുപ്പിൽ മാത്രമല്ല ഇത്തരം നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ബയോമെട്രിക് പഞ്ചിംഗ് സംവിധാനം എല്ലാ സർക്കാർ ഓഫീസുകളിലും നടപ്പാക്കും. ധനകാര്യ ഇടപാടുകളിലെ കാലോചിത മാറ്റങ്ങൾ ഉൾക്കൊള്ളാനും അവയെ നമ്മുടെ തൊഴിൽ സാഹചര്യങ്ങൾക്ക് അനുസൃതമായി കൂട്ടിയിണക്കാനും കഴിയണം.

ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായ വർത്തമാനകാലത്ത് അത് ട്രഷറിയിൽ വരാതിരിക്കാൻ ജീവനക്കാർ ശ്രദ്ധയും ജാഗ്രതയും പുലർത്തണമെന്നു മുഖ്യമന്ത്രി ഓർമിപ്പിച്ചു. 38 സെന്റ് ഭൂമിയിൽ ആറ് നിലകളിൽ പണിത ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിരത്തിന്റെ നിർമാണത്തിന്  20 കോടി രൂപ ചെലവായി.

ചടങ്ങിൽ ധനകാര്യമന്ത്രി കെ. എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി.ആർ. അനിൽആന്റണി രാജുഎ.എ. റഹീം എം.പിവി.കെ. പ്രശാന്ത് എം.എൽ.എധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹഫിനാൻസ് റിസോഴ്‌സസ് സെക്രട്ടറി മുഹമ്മദ് വൈ സഫിറുള്ള,  ട്രഷറി വകുപ്പ് ഡയറക്ടർ വി. സാജൻതുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ്. 5550/2022

date