Skip to main content

ജില്ലാശുചിത്വ മിഷന്‍ - സ്വച്ഛ് സര്‍വ്വേക്ഷണ്‍ ഏകദിന ശില്‍പ്പശാല സമാപിച്ചു

രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും ജില്ലകളിലേയും ശുചിത്വ നിലവാരവും സൗകര്യങ്ങളും വിലയിരുത്തുന്നതിനും മികച്ചവയെ തിരഞ്ഞെടുക്കുന്നതിനുമായി നടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ കുടിവെള്ള ശുചിത്വ മന്ത്രാലയത്തിന്റെ സ്വച്ഛ് സര്‍വേക്ഷണ്‍ സര്‍വ്വെയുടെ ഭാഗമായി ഗ്രാമ-ജില്ലാ- ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി നടത്തിയ ഏകദിന ശില്‍പ്പശാല എടപ്പാളില്‍ സമാപിച്ചു.
ജില്ലാ ശുചിത്വമിഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ശുചിത്വ സര്‍വ്വേക്ക് എടപ്പാള്‍ ഖദീജ കാസില്‍ ഓഡിറ്റോറിയത്തില്‍ നടന്ന  ശില്‍പ്പശാലയോടെ തുടക്കമായി.
രാജ്യത്താകമാനമുള്ള സ്‌കൂളുകള്‍, അംഗന്‍വാടികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, മാര്‍ക്കറ്റു കള്‍, ബസ്റ്റാന്റുകള്‍ മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ ശുചിത്വ സൗകര്യങ്ങള്‍ വിലയിരുത്തുന്നതോടൊപ്പം ഗ്രാമപഞ്ചായത്തുകളിലെ ശുചിത്വം മെച്ചപ്പെടുത്തു ന്നതിനുള്ള ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ശുചിത്വത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും സംബന്ധിച്ച് സ്വച്ഛ്ഭാരത് ഗ്രാമീണിന്റെ വെബ് അധിഷ്ടിത നിരീക്ഷണ സംവിധാനമായ ഐ.എം.ഐ.എസ് ലെ സ്ഥിതി വിവരകണക്കുകളുടെയും അടിസ്ഥാനത്തിലാകും മികച്ച സംസ്ഥാനങ്ങളെയും ജില്ലകളെയും തിരഞ്ഞെടുക്കുക.  
ഇത്തരത്തില്‍ മികവ് പുലര്‍ത്തുന്ന സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കുമുള്ള അവാര്‍ഡുകള്‍ കേന്ദ്രസര്‍ക്കാര്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് നല്‍കും. കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഒരു സ്വതന്ത്ര ഏജന്‍സിയാണ് സര്‍വ്വേ നടപ്പിലാക്കുന്നത്.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ്.പി അദ്ധ്യക്ഷനായ ചടങ്ങില്‍ ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ആര്‍. അജയകുമാര്‍ വിഷയാവതരണം നടത്തി. പൊന്നാനി ബി.ഡി.ഒ രാംദാസ്, ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ നിബു.ടി കുര്യന്‍, പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ നാസര്‍ എന്നിവര്‍ സംസാരിച്ചു. ശുചിത്വമിഷന്‍ ആരോഗ്യ വിഭാഗം ഡയറക്ടര്‍ ഡോ. ഷാജി, കുടിവെള്ള ശുചിത്വമിഷന്‍ ഡയറക്ടര്‍ ഡോ.സനില്‍ കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

 

date