Skip to main content

ജില്ലയില്‍ പെയ്തത് 1456.48 മില്ലി മീറ്റര്‍ മഴ; കാര്‍ഷിക മേഖലയില്‍ 14.92 കോടി രൂപയുടെ നഷ്ടം.

കാലവര്‍ഷം തുടങ്ങിയത് മുതല്‍ ജില്ലയില്‍ ഇത്‌വരെ പെയ്തത് 1456.48 മില്ലി മീറ്റര്‍ മഴ. മെയ് 29 മുതല്‍ ആഗസ്റ്റ് രണ്ടു വരെയുള്ള കണക്കാണിത്. കാര്‍ഷിക മേഖലയില്‍ 14.92 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 914.10 ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചു. മത്സ്യബന്ധന മേഖലയില്‍ 7.5 കോടി രൂപയുടെ നഷ്ടമുണ്ടായി. ജില്ലയുടെ തീരദേശത്ത് 45 ബോട്ടുകളും വലകളും നശിച്ചു.
 13 പേരാണ് മഴക്കാല അപകടങ്ങളില്‍ മരണപ്പെട്ടത്. തിരൂര്‍ -മൂന്ന്, നിലമ്പൂര്‍ - അഞ്ച്, ഏറനാട്- ഒന്ന്, തിരൂരങ്ങാടി  ഒന്ന്, പെരിന്തല്‍മണ്ണ- രണ്ട്, പൊന്നാനി  ഒന്ന് എന്നിങ്ങനെയാണ് ഓരോ താലൂക്കുകളിലെയും മരണപ്പെട്ടവരുടെ എണ്ണം. ഒരാളെ കാണാതായി.  വിവിധ അപകടങ്ങളിലായി നാലു പേര്‍ക്ക് പരുക്കേറ്റു.
32 വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്ന് 41 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 572 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 89.59 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതിനുണ്ടായത്. പ്രകൃതിക്ഷോഭത്തില്‍ 16 വളര്‍ത്തു മൃഗങ്ങള്‍ ചത്തു.
മഴക്കെടുതിയിലകപ്പെട്ടവരെ താമസിപ്പിക്കാന്‍ ജില്ലയില്‍ നാലു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരുന്നു. നിലമ്പൂര്‍ കുറുമ്പലങ്ങോട്ടിലെ ജി.എല്‍.പി.എസ് പെരുമ്പത്തൂര്‍, പുള്ളിപ്പാടം വില്ലേജ് കമ്മ്യൂണിറ്റി ഹാള്‍, പെരകമണ്ണ കിഴക്കെ ചാത്തല്ലൂര്‍ ബദല്‍ സ്‌കൂള്‍, മഞ്ചേരി വില്ലേജ് ഓഫീസ് ബില്‍ഡിംഗ് തുടങ്ങിയ ഇടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചത്. കെടുതിക്ക് ശമനമായതോടെ ഇവ അടച്ചു. 198 പേരെ ഈ ക്യമ്പുകളില്‍ താമസിപ്പിച്ചു. റോഡുകളും പാലങ്ങളും തകര്‍ന്നത് മൂലം 44 കോടി രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പിന് ജില്ലയിലുണ്ടായത്.
വൈദ്യുത വകുപ്പിന് ജില്ലയില്‍ 3.64 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. മെയ് 29 മുതല്‍ ജൂലൈയ് 19 വരെയുള്ള കാലയളവില്‍ തിരൂര്‍ ഇലക്ട്രിക് ഡിവിഷനു കീഴില്‍ 42 ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 852 പോസ്റ്റുകള്‍ തകര്‍ന്നു. 97 കി.മീറ്റര്‍ വൈദ്യുത ലൈനുകള്‍ നശിച്ചു. 1.253 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നിലമ്പൂര്‍ സര്‍ക്കിളില്‍ 57.38 ലക്ഷം രൂപയുടെ നഷ്ടമാണ് ഈ കാലയളവിലുണ്ടായത്. ഏഴു ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 461 പോസ്റ്റുകള്‍ തകര്‍ന്നു. 24 കിലോമീറ്റര്‍ വൈദ്യുത ലൈനുകള്‍ നശിച്ചു. മഞ്ചേരി ഇലക്ട്രിക് സെക്ഷനു കീഴില്‍ ജൂണ്‍ ഒമ്പതു മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവില്‍ 1.818 കോടി രൂപയുടെ നഷ്ടമുണ്ടായി. മൂന്ന് ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് കേടുപാടുകളുണ്ടായി. 1013 പോസ്റ്റുകള്‍ തകര്‍ന്നു. 107 കി. മീറ്റര്‍ വൈദ്യുത ലൈനുകള്‍ നശിച്ചു.  

 

date