Skip to main content

മുദ്രഡയറി പദ്ധതിയില്‍ താനാളൂരില്‍ ക്ഷീരകര്‍ഷകര്‍ക്ക് അനുവദിച്ചത് അരക്കോടി രൂപ

ക്ഷീര കര്‍ഷകര്‍ക്കായുള്ള മുദ്ര ഡയറി പദ്ധതി പ്രകാരം താനൂരില്‍ ഒരു മാസത്തിനിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖേന സബ്സിഡി വായ്പയായി അനുവദിച്ചത് അരക്കോടി രൂപ. നബാര്‍ഡിന്റെ 25 ശതമാനം സബ്സിഡിയോടു കൂടിയ വായ്പയുടെ ആദ്യഘടുവായ അന്‍പതിനായിരം രൂപ 52 ക്ഷീരകര്‍ഷകര്‍ക്കാണ് കൈമാറിയത്. ഒരു ലക്ഷം രൂപ വീതമാണ് സബ്സിഡി വായ്പ. എസ്.ബി.ഐ താനൂര്‍ ശാഖ ചീഫ് മാനേജര്‍ ആര്‍ സ്വപ്നരാജിന്റെ സാന്നിധ്യത്തില്‍ വി അബ്ദുറഹ്മാന്‍ എം.എല്‍.എയാണ് മുദ്ര ഡയറി പദ്ധതി തുക വിതരണോദ്ഘാടനം നിര്‍വ്വഹിച്ചത്. താനാളൂര്‍ പഞ്ചായത്ത് വെറ്ററിനറി സര്‍ജന്‍ ഡോ: കാര്‍ത്തികേയന്റെ മേല്‍നോട്ടത്തില്‍ പഞ്ചായത്ത് നടപ്പാക്കുന്ന ആശ്രയ പദ്ധതിയിലൂടെ താനാളൂരില്‍ ക്ഷീരമേഖലയില്‍ കര്‍ഷകര്‍ സജീവമാണ്.  പ്രതിദിനം ഉല്‍പാദിപ്പിക്കുന്ന 2000 ലിറ്ററിലധികം വരുന്ന പാല്‍ കോട്ടക്കല്‍ ആയുര്‍വൈദ്യശാല, കോട്ടക്കല്‍ നഴ്സിംഗ് ഹോം എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്നതിന് പുറമെ പൊതുവിപണിയിലും വില്‍ക്കുന്നുണ്ട്.ഇതിന് പുറമെ ജൈവവള ഉല്‍പാദനത്തിലും കര്‍ഷകര്‍ക്ക് പഞ്ചായത്ത് പരിശീലനം നല്‍കിക്കഴിഞ്ഞു. മികച്ച പാല്‍ ഉല്‍പാദനം ലക്ഷ്യമിട്ട് മികച്ച കാലിത്തീറ്റയും പഞ്ചായത്ത് മുന്‍ കൈയ്യെടുത്ത് പുറത്തിറക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പശു പരിപാലനത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് മികച്ച പരിശീലനം നല്‍കി ക്ഷീരോല്‍പ്പാദന രംഗത്ത് സ്വയം പര്യാപ്ത കൈവരിക്കാനുള്ള ശ്രമത്തിലാണ് താനാളൂര്‍ പഞ്ചായത്ത്. ഇതിന്റെ ഭാഗമായാണ് കേരള വെറ്ററിനറി യൂനിവേഴ്സിറ്റി താനാളൂര്‍ ഗ്രാമത്തെ ദത്തെടുത്തത്. ഈയൊരു സാഹചര്യത്തിലാണ് മുദ്രഡയറി പദ്ധതിയിലൂടെ ആദ്യഘട്ടത്തില്‍ 52 ക്ഷീരകര്‍ഷകര്‍ക്ക് വായ്പാ ആനുകൂല്യം നല്‍കിയത്. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇത്രയും തുക വായ്പാ ആനുകൂല്യമായി അനുവദിച്ചതെന്ന് എസ്.ബി.ഐ ചീഫ് മാനേജര്‍ ആര്‍ സ്വപ്നരാജ് പറഞ്ഞു.  

 

date