Skip to main content
പയ്യന്നൂർ സബ് ട്രഷറി കെട്ടിട ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിക്കുന്നു.

കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിൽ 50 വർഷത്തിലെ ഏറ്റവും വലിയ വളർച്ച: ധന മന്ത്രി കെ എൻ ബാലഗോപാൽ

കഴിഞ്ഞ മാർച്ചോടെ കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിൽ 50 വർഷത്തിലെ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയതായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പയ്യന്നൂർ സബ് ട്രഷറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

2021ൽ ഈ സർക്കാർ ചുമതല ഏൽക്കുമ്പോൾ കോവിഡിന്റെ സമയം, ആകെ ഒരു വർഷത്തെ നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു. അതിൽ ഈ കഴിഞ്ഞ മാർച്ച്‌ ആയപ്പോൾ രണ്ടു വർഷം കൊണ്ട് 26,000 കോടി രൂപയുടെ വർധനവുണ്ടായി.

മാർച്ച്‌ മാസം വരുമ്പോൾ കേരളം ശ്രീലങ്ക പോലെയാകും, പാകിസ്ഥാൻ പോലെയാകും എന്ന് മാധ്യമങ്ങൾ എഴുതി. ഉദ്യോഗസ്ഥന്മാർ ആശങ്കപ്പെട്ടു. മാർച്ച്‌ കഴിഞ്ഞപ്പോൾ ഇപ്പോൾ ഇഷ്ടം പോലെ പണം ഉണ്ടല്ലോ, കുറച്ചു കൂടി ഉദാരമായിക്കൂടെ എന്ന് ചോദിക്കുന്നുണ്ട്. പക്ഷെ വളരെ ഉദാരമാകാവുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. കേന്ദ്ര വിഹിതം 40,000 കോടി കുറവുള്ളപ്പോൾ നമ്മളെ ഏറ്റവും പ്രധാനമായും രക്ഷപ്പെടുത്തിയത് ആഭ്യന്തര വരുമാനം വർധിപ്പിച്ചതാണ്. 

കേരളത്തിന്‌ കേന്ദ്രത്തിൽനിന്ന് അർഹമായ നികുതി വരുമാനം നമുക്ക് കിട്ടണം. കേന്ദ്രത്തിൽ നിന്ന് ഏറ്റവും കുറവ് നികുതി വിഹിതം കിട്ടുന്നത് കേരളത്തിനാണ്. ഇതിന് പുറമെ കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിന് കേന്ദ്ര ഗ്രാൻഡിൽ ഒൻപത് ശതമാനം കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു. അതേ സമയം കർണാടകത്തിന് 24 ശതമാനവും തമിഴ്നാടിന് ഏഴ് ശതമാനവും വർധനവുണ്ടായി. കേരളത്തിലെ ഓരോരുത്തർക്കും കിട്ടേണ്ട ആനുകൂല്യങ്ങളാണ് കേന്ദ്രം വെട്ടിക്കുറക്കുന്നത്. കേരളത്തിന് ഇപ്പോൾ കിട്ടേണ്ടതിൽ 40,000 കോടി രൂപയെങ്കിലും അധികം കിട്ടേണ്ടതാണ്. അത്‌ തരുന്നില്ല എന്നത് കേരളത്തിന്റെ ഗവണ്മെന്റിന്റെ പ്രശ്നമല്ല, ഓരോ ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആധുനിക സൗകര്യങ്ങളോടെ ട്രഷറി കെട്ടിടം നിർമിച്ചത്.

ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. ട്രഷറി ഡയറക്ടർ വി സാജൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല, മുൻ എംഎൽ എ സി. കൃഷ്ണൻ, പയ്യന്നൂർ നഗരസഭ വാർഡ് കൗൺസിലർ മണിയറ ചന്ദ്രൻ, ജില്ലാ ട്രഷറി ഓഫീസർ ഇൻ ചാർജ്ജ് ടി വി തിലകൻ , രാഷ്ട്രീയ കക്ഷി നേതാക്കളായ പി. സന്തോഷ് (സി പി ഐ എം), കെ വി ബാബു (സി പി ഐ), വി കെ പി ഇസ്മയിൽ (ഐ യു എം എൽ), ബാലകൃഷ്ണൻ പനക്കീൽ (ബി ജെ പി), പി യു രമേശൻ (എൻ സി പി), പി വി ദാസൻ (എൽ ജെ ഡി), കെ ഹരിഹര കുമാർ (ജനതാദൾ), പി ജയൻ (കോൺഗ്രസ് എസ്), ഇക്ബാൽ പോപ്പുലർ (ഐ.എൻ.എൽ), കെ കരുണാകരൻ മാസ്റ്റർ (കെ എസ് എസ്പിയു), മോഹനൻ പുറച്ചേരി (കെ എസ് എസ് പി എ)എന്നിവർ സംസാരിച്ചു. ട്രഷറി ഉത്തര മേഖല ഡെപ്യൂട്ടി ഡയറക്ടർ എ സലീൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു

date