കുട്ടികളുടെ സർഗാത്മകവേദികളാണ് വേനൽ ക്യാമ്പുകൾ: മന്ത്രി ജി.ആർ. അനിൽ
വ്യക്തിത്വവും സർഗാത്മകയും പരിപോഷിപ്പിക്കുന്ന വേദികളാണ് വേനലവധി ക്യാമ്പുകളെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അഭിപ്രായപ്പെട്ടു. ജവാഹർ ബാലഭവന്റെ ആഭിമുഖ്യത്തിൽ നടന്ന കുഞ്ഞാറ്റക്കൂട്ടം - മധ്യ വേനലവധി ക്യാമ്പ് സമാപനം തിരുവനന്തപുരം, ജവാഹർ ബാലഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.സ്മാർട്ട് ക്ലാസ് റൂമുകളടക്കം വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവൺമെന്റ് ഒരുക്കിയിരിക്കുകയാണ്.
ശിശു സൗഹൃദ അംഗൻവാടികളും വിദ്യാലയങ്ങളും സംസ്ഥാന വ്യാപകമായി. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർക്ക് മാത്രം ആശ്രയിക്കാൻ കഴിഞ്ഞിരുന്ന അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ മാത്രം ഉണ്ടായിരുന്ന സൗകര്യങ്ങൾ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ പൊതു വിദ്യാലയങ്ങളിലടക്കം ലഭ്യമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇതിന്റെ തുടർച്ചയായി ലഹരിക്കെതിരെയടക്കം നിലപാട് സ്വീകരിക്കാൻ കഴിയുന്ന മികച്ച വ്യക്തിത്വങ്ങളായി വിദ്യാർത്ഥികൾ മാറണം. മധ്യവേനലവധിക്കാല മുൾപ്പെടെ 365 ദിവസവും വിദ്യാർത്ഥികൾക്ക് കലാരംഗത്ത് പോൽസാഹനം നൽകുന്ന സ്ഥാപനമാണ് ജവാഹർ ബാലഭവൻ.
28 ഇനങ്ങളിൽ 1500 ലധികം 4 മുതൽ 16 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ഇവിടെ പരിശീലനം നൽകുന്നു. ഏപ്രിൽ 3 മുതൽ രണ്ട് മാസക്കാലമായി മധ്യവേനലവധിയിൽ അറിവുകൾ നേടാനും പോസിറ്റീവായ മാനസികമായ മാറ്റങ്ങൾ വിദ്യാർത്ഥികളിൽ സൃഷ്ടിക്കാനും ക്യാമ്പിലൂടെ സാധിച്ചിട്ടുണ്ട്. നന്മയുളള നല്ല വിദ്യാർത്ഥികളായി മാറുന്ന മികച്ച അദ്ധ്യയന വർഷത്തിനായി എല്ലാ വിധ ആശംസകളും നേരുന്നതായും മന്ത്രി പറഞ്ഞു.
വി കെ പ്രശാന്ത് എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജവാഹർ ബാലഭവൻ എക്‌സിക്യുട്ടീവ് ഓഫീസർ ടി എൻ പ്രദീപ് കുമാർ സ്വാഗതം ആശംസിച്ചു. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, മജീഷ്യൻ രാജ് കലേഷ് എന്നിവർ മുഖ്യാതിഥികളായി.കെ ജയപാൽ, പ്രിൻസിപ്പൽ. എസ് മാലിനി എന്നിവർ സംബന്ധിച്ചു.
പി.എൻ.എക്‌സ്. 2440/2023
- Log in to post comments