Skip to main content

തൊഴിലുറപ്പ് എന്നാല്‍ കാടുവെട്ടലാണെന്ന മനോഭാവം മാറ്റണം -കലക്ടര്‍ ആര്‍. ഗിരിജ.

 

തൊഴിലുറപ്പ് പദ്ധതിയെന്നാല്‍ കാടുവെട്ടലും  പുല്ലുചെത്തലുമാണെന്ന മനോഭാവം  മാറ്റണമെന്ന് പദ്ധതിയുടെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു.  പറക്കോട് ബ്ലോക്കില്‍ നടന്ന തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാനതല അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍.  തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനോടൊപ്പം ദീര്‍ഘകാല ആസ്തികളും സൃഷ്ടിക്കുന്നതിന് പഞ്ചായത്തുകള്‍ മുന്‍ഗണന നല്‍കണം.  തൊഴിലുറപ്പ് പദ്ധതിയില്‍ നിലവില്‍ നാളീകേര കൃഷി ചെയ്യാത്ത പുരയിടങ്ങളില്‍ പുതുതായി തെങ്ങിന്‍തൈകള്‍ വയ്ക്കുന്നതിന് ശ്രദ്ധിക്കണം.  ഇതിനായി ഭൂമിയൊരുക്കല്‍, നടുന്നതിനാവശ്യമായ കുഴിയെടുക്കല്‍, രണ്ടുവര്‍ഷക്കാലത്തേക്കുളള പരിപാലനം എന്നിവ പദ്ധതിയില്‍ ഏറ്റെടുക്കാം.  എന്നാല്‍, രോഗം ബാധിച്ച തെങ്ങുകള്‍  വെട്ടിമാറ്റല്‍ തുടങ്ങിയവ പദ്ധതിയില്‍ ഏറ്റെടുക്കരുതെന്നും   ഏതു പദ്ധതിയും നിയമം പാലിച്ചുമാത്രമേ ഏറ്റെടുക്കാവൂ എന്നും കലക്ടര്‍ പറഞ്ഞു.  പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സൗദാ രാജന്‍ അദ്ധ്യക്ഷത വഹിച്ചു.   സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സില്‍ അംഗം എസ്. രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.  ജോയിന്‍റ് ഡവലപ്പ്മെന്‍റ് കമ്മീഷണര്‍ ബി. സജിത്, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.                       (പിഎന്‍പി 3127/17)
പത്തനംതിട്ട ജില്ലയിലെ നോട്ടറിമാരുടെ രജിസ്റ്റര്‍ പരിശോധന നാളെ (24 ന് ) അടൂരില്‍ 
    നാളെ (24ന്) പത്തനംതിട്ട ഗസ്റ്റ് ഹൗസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്തനംതിട്ട ജില്ലയിലെ നോട്ടറിമാരുടെ രജിസ്റ്റര്‍ പരിശോധന രാവിലെ 10 മുതല്‍ മൂന്നര വരെ അടൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ നടത്തുമെന്ന് നിയമ സെക്രട്ടറി അറിയിച്ചു.
                                          (പിഎന്‍പി 3128/17)

date