Skip to main content

വിജയത്തിളക്കവുമായി നെടുങ്കണ്ടം വനിതകള്‍

 

കുടുംബശ്രീ സംരംഭത്തിലൂടെ അധികവരുമാനം കണ്ടെത്തി വിജയം കൊയ്യുകയാണ് നെടുങ്കണ്ടം സ്വദേശിനിയായ ശ്യാമളയും ഒപ്പമുള്ള 3 വനിതകളും. ലക്ഷ്മി സ്പൈസസ് ആന്‍ഡ് പിക്കിള്‍സ് ഫുഡ് പ്രൊഡക്റ്റ്‌സ് എന്ന  കുടുംബശ്രീ സംരംഭത്തിലൂടെ ഉപജീവനമാര്‍ഗം വികസിപ്പിക്കുകയും സുസ്ഥിരമായ സാമ്പത്തികഭദ്രതയുമുറപ്പാക്കുകയാണിവര്‍.
 2004 ല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നിര്‍ദ്ദേശപ്രകാരം ഒറീസയിലെ ജഗന്നാഥപുരിയില്‍ നടന്ന സംരംഭകമേളയില്‍ പങ്കെടുത്തതാണ്  സംരംഭം ആരംഭിക്കാനുള്ള പ്രചോദനം. അവിടെയുള്ള മറ്റ് സംരംഭകരില്‍ നിന്ന്  പുതിയ പല കാര്യങ്ങളും തനിക്ക് പഠിക്കാനായെന്നും ശ്യാമള പറയുന്നു. സംസ്ഥാനത്തിന് പുറത്തുള്ള മേളകളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ഭാഷ ഒരു വെല്ലുവിളിയാകുമെന്നത് പുറകോട്ട് വലിച്ചെങ്കിലും പഞ്ചായത്തിന്റെ പിന്തുണയും സഹകരണവും മേളയില്‍ പങ്കെടുക്കാനുള്ള ധൈര്യം നല്കി. മേളകളില്‍ സുഗന്ധവ്യജ്ഞനങ്ങളുടെ വിപണനമായിട്ടായിരുന്നു തുടക്കം.

*നാല് വനിതകളും അവരുടെ അതിജീവനവും  

സംരംഭം ആരംഭിക്കുമ്പോള്‍  ഗുണമേന്മയുള്ള മായം കലരാത്ത ഉത്പന്നങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ഒപ്പം നില്‍ക്കാന്‍ സുധ ഉദയപ്പന്‍, സുശീല ശശീന്ദ്രന്‍, വിജിത ലിനു, എന്നിവര്‍ കൂടിയായപ്പോള്‍ മുന്നോട്ട് പോകാന്‍ ഊര്‍ജ്ജവും ധൈര്യവുമായി. 4 വിധവകളായ സ്ത്രീകള്‍ക്ക് കൂടി സംരംഭത്തിലൂടെ സ്വയംപര്യാപ്തത കൈവരിക്കാന്‍ അവസരം ഒരുക്കുകയായിരുന്നു ഈ ഉദ്യമം. ഇടയ്ക്ക്  ഒരാള്‍ കൊഴിഞ്ഞുപോയെങ്കിലും സംരംഭത്തെ നില  നിര്‍ത്താന്‍ ഇവര്‍ക്ക്  കഴിഞ്ഞു.
         അച്ചാര്‍ നിര്‍മ്മാണത്തില്‍ ആരംഭിച്ച് സ്വന്തമായി വെളിച്ചെണ്ണയും, കറിപ്പൊടികളും, വിവിധ തരം പലഹാരങ്ങള്‍, ഹെല്‍ത്ത് മിക്‌സ് തുടങ്ങി വിവിധയിനം പൊടിവര്‍ഗങ്ങളൊക്കെയുമായി അതിവേഗം  'ലക്ഷ്മി സ്പൈസസ് ആന്‍ഡ് പിക്കിള്‍സ് ഫുഡ് പ്രൊഡക്റ്റ്' എന്ന സംരംഭം വളര്‍ന്നു. സുതാര്യതയും വിശ്വസ്തതയും പുലര്‍ത്തി ചുരുങ്ങിയ കാലയളവില്‍ ഉത്പന്നങ്ങള്‍ ജനപ്രിയമായി. നെടുങ്കണ്ടം സിഡിഎസിന് കീഴിലാണ് ഈ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. 2010 മുതല്‍ ചെറിയ തോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അന്ന് വീട്ടില്‍ തന്നെ അച്ചാര്‍ ഉണ്ടാക്കി പാക്ക് ചെയ്ത് വിപണിയില്‍ എത്തിക്കുകയായിരുന്നു. 2020 ല്‍ വ്യവസായവകുപ്പിന്റെ സഹായത്തോടെ ലോണ്‍ ലഭ്യമായതോടെ വിവിധ മെഷിനുകള്‍ വാങ്ങി പ്രവര്‍ത്തനം ഊര്‍ജിതമാക്കി. കൂടുതല്‍ ഉത്പന്നങ്ങളും വിപണിയിലെത്തിച്ചു തുടങ്ങി.
        മാങ്ങാ, നാരങ്ങാ, അമ്പഴങ്ങ, കണ്ണിമാങ്ങാ, വെജിറ്റബിള്‍ മിക്‌സ്, ഈന്തപ്പഴം മിക്‌സ്, മീന്‍, ബീഫ്, ഇഞ്ചി, വെളുത്തുള്ളി തുടങ്ങി വിവിധ തരം അച്ചാറുകള്‍, ചക്കിലാട്ടിയ ശുദ്ധമായ വെളിച്ചെണ്ണ, ഔഷധഗുണമുള്ള വെന്ത വെളിച്ചെണ്ണ, മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍ പൊടി, സാമ്പാര്‍ പൊടി, രസപ്പൊടി, മീറ്റ് മസാല, ബിരിയാണി മസാല, കാപ്പിപ്പൊടി, റാഗിപൊടി, ചോളം പൊടി, ഹെല്‍ത്ത്മിക്‌സ് തുടങ്ങി വിവിധ ഉത്പന്നങ്ങള്‍ മായം ചേര്‍ക്കാതെ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. നെടുങ്കണ്ടം മേഖലയിലെ കര്‍ഷകരില്‍ നിന്നുമാണ് ശുദ്ധമായ ഉണങ്ങിയ മഞ്ഞള്‍ ശേഖരിക്കുന്നത്. ഗുണമേന്മയുള്ള ഗോതമ്പ്, ചോളം എന്നിവ പുഴുങ്ങി പൊടിച്ച് വറുത്ത് ഗുണമേന്മ ഉറപ്പുവരുത്തിയാണ് പായ്ക്ക് ചെയ്യുന്നത്. ഓണക്കാലത്തെ വരവേല്‍ക്കാന്‍ ചിപ്‌സും ശര്‍ക്കരവരട്ടിയും ഒരുക്കി തുടങ്ങി. കഴിഞ്ഞ രണ്ട് വര്‍ഷക്കാലവും ഓണകിറ്റില്‍ എത്തിയ ഓണ വിഭവങ്ങളില്‍  'ലക്ഷ്മി സ്പൈസസ് ആന്‍ഡ് പിക്കിള്‍സ് ഫുഡ് പ്രൊഡക്റ്റ്' ഉത്പന്നങ്ങളും ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓണം വിപണിയ്ക്കായി മാത്രം ഒരു ലക്ഷത്തിലധികം ശര്‍ക്കര വരട്ടി പായ്ക്കറ്റുകളാണ് ഈ വനിതകള്‍ നിര്‍മ്മിച്ചു നല്‍കിയത്. സംരംഭം വളരുംതോറും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ സാധ്യതയും പ്രധാനം ചെയ്യുന്നു എന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് ശ്യാമള പറയുന്നു.
        പഞ്ചായത്ത് ലൈസന്‍സ്, ഫുഡ് ആന്‍ഡ് സേഫ്റ്റി, ഹെല്‍ത്ത് സാനിറ്ററി സര്‍ട്ടിഫിക്കറ്റ്, ഉദ്യം രജിസ്‌ട്രേഷന്‍, ലീഗല്‍ മെട്രോളജിയുടെ സര്‍ട്ടിഫിക്കറ്റ് തുടങ്ങി നിയമം അനുശാസിക്കുന്ന എല്ലാ സര്‍ട്ടിഫിക്കറ്റുകളും ലൈസന്‍സുകളോടും കൂടിയാണ് ഈ സംരംഭത്തിന്റെ പ്രവര്‍ത്തനം..

*നാട് കടന്ന രുചി പെരുമ
 
ജില്ലയും സംസ്ഥാനവും കടന്ന് മറ്റ് സംസ്ഥാനങ്ങളിലും ശ്യാമളയുടെയും കൂട്ടരുടെയും രുചി പെരുമ വളര്‍ന്നു. എല്ലാ വര്‍ഷവും ഡല്‍ഹിയില്‍ നടക്കുന്ന  ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍ വിപണനമേളയില്‍ ഇവര്‍ പങ്കെടുക്കാറുണ്ട്. 'ലക്ഷ്മി സ്പൈസസ് ആന്‍ഡ് പിക്കിള്‍സ് ഫുഡ് പ്രൊഡക്റ്റ്'സിന്റെ  ഉത്പന്നങ്ങള്‍ക്ക് മേളയില്‍ ആവശ്യക്കാരേറെയാണ്. സംരംഭത്തെ കൂടുതല്‍ വളര്‍ത്തി കൂടുതല്‍ പേര്‍ക്ക് ജോലി സാധ്യത നല്‍കാന്‍ കഴിയുന്ന വിധം വളരുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഈ വനിതകള്‍ മുന്നോട്ട് പോകുന്നത്. ഒറ്റക്കെട്ടായി സ്വപ്നങ്ങള്‍ക്ക് വേണ്ടി പൊരുതുമ്പോള്‍ വിജയം സുനിശ്ചിതമാണെന്ന് തെളിയിക്കുകയാണ് ഈ വനിതകള്‍.

date