Skip to main content

ജില്ലയുടെ പുനരധിവാസത്തിന് സമ്പൂര്‍ണ്ണ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും

കാല വര്‍ഷക്കെടുതിയില്‍ തകര്‍ന്ന ജില്ലയിലെ വിവിധ മേഖലകളുടെ പുനര്‍ നിര്‍മ്മാണത്തിനും വീട് പൂര്‍ണ്ണമായി നശിച്ചവരുടെ പുനരധിവാസത്തിനും സമ്പൂര്‍ണ്ണ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ നിയമ സഭാ സ്പീക്കര്‍ പി. ശ്രീരാമ ക്യഷ്ണന്‍, ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ എന്നിവരുടെ നേത്യത്വത്തില്‍ മലപ്പുറം ടൗണ്‍ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ  എം.പി.മാര്‍, എം.എല്‍.എ.മാര്‍  ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.
ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട എം.എല്‍.എ.മാരുടെ അധ്യക്ഷതിയില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെയും മേഖലയിലെ ഉദ്യോഗസ്ഥന്‍മാരുടെയും യോഗം വിളിക്കും. ആഗസ്ത് 31 നകം കെടുതി അനുഭവിച്ചവരുടെ മുഴുവന്‍ വീടുകളും പരിസരവും വ്യത്തിയാക്കും. അനുയോജ്യരായ മുഴുവന്‍ പേരെയും സ്വന്തം വീടുകളില്‍ തിരിച്ചെത്തിക്കും. വീടുകള്‍ നശിച്ച കേസുകളില്‍ പുനര്‍ നിര്‍മ്മാണം നടക്കുന്നതുവരെ വാടക വീടകളില്‍ താമസിക്കുന്നതിന് ഇവര്‍ക്ക് സൗകര്യം ഉണ്ടാക്കും.  വീടുകളില്‍  ഇതിനു അര്‍ഹതയുള്ള മുഴുവന്‍ പേര്‍ക്കും കാലവര്‍ഷക്കെടുതിയുടെ ആനുകൂല്യം ലഭിച്ചെന്ന് യോഗം ഉറപ്പാക്കും.
പഞ്ചായത്തുകള്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കും. ഇതു കോഡീകരിച്ചാവും ജില്ലാ തലത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുക. കാലവര്‍ഷക്കെടുതിയില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റുകള്‍ പ്രത്യേക അദാലത്ത് നടത്തി ആയത് പുനസ്ഥാപിച്ചു നല്‍കും.
വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിക്ക് 10,000 രൂപ കുടി നല്‍കും
പഞ്ചായത്ത്, നഗരസഭ വാര്‍ഡുകളിലെ പൊതു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടത്താന്‍ വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിക്ക് 10000 രൂപ കൂടി അധികമായി നല്‍കും. നേരത്തെ  വാര്‍ഡ് തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 25000 രൂപ നല്‍കിയിരുന്നു. വര്‍ഡ് മെമ്പറാണ് ശുചീകരണ കമ്മിറ്റയുടെ അധ്യക്ഷന്‍. കെടുതികളനുഭവച്ചവര്‍ക്ക് അവരുടെ ബാങ്ക് എക്കൗണ്ടുകളിലേക്ക് 3800 രൂപ അനുവദിക്കും.   
നാശ നഷ്ടങ്ങള്‍ ഉണ്ടായവര്‍ അപേക്ഷ നല്‍കണം
കെടുതിയനുഭവിച്ചവര്‍ ഇതു സംബന്ധിച്ച കണക്ക് അതത് വില്ലേജ് ഓഫിസര്‍ക്ക് സമര്‍പ്പിക്കണം. കെടുതി അനുഭവിച്ച് ക്യാമ്പുകളില്‍ താമസിച്ചവര്‍ക്ക് മാത്രമെ ആനുകൂല്യം ലഭിക്കൂ എന്ന ധാരണ തെറ്റാണ്. എല്ലാവര്‍ക്കും അപേക്ഷ നല്‍കുന്നതിന് വില്ലേജ് ഓഫിസുകളില്‍ സൗകര്യം ഉണ്ടാവും. ഇതു സംബന്ധിച്ച് കണക്ക് തയ്യാറാക്കുന്നതിന് പ്രത്യേക ടീമിനെ ജില്ലാ കലക്ടര്‍ നിയോഗിക്കും. മുഴുവന്‍ ജന പ്രതിനിധികളുടെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കും.    
വീടുകള്‍ തകര്‍ന്നവര്‍ക്ക് 10 ലക്ഷം സഹായം നല്‍കും
കാലവര്‍ഷക്തെടുതിയില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് പുതിയ വീടുകള്‍ ഉണ്ടാക്കുന്നതിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. വീട് ഒന്നിന് നാല് ലക്ഷവും സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷവും നല്‍കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്. ഇത് പാലിച്ച് നടപടികള്‍ പൂര്‍ത്തിയാക്കണം. വീടകുള്‍ തകര്‍ന്ന ജില്ലയിലെ മുഴുവന്‍ പട്ടിക വിഭാഗക്കാര്‍ക്കും നിര്‍മ്മിച്ച് നല്‍കാന്‍ ജില്ലാ പഞ്ചായത്ത് തയ്യാറാണന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ യോഗത്തില്‍ അറിയിച്ചു.
യോഗത്തില്‍ എം.പി മാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, എം.എല്‍.എ മാരായ എ.പി. അനില്‍കുമാര്‍, പി.കെ. അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, പി.വി. അന്‍വര്‍, വി. അബ്ദുറഹിമാന്‍, അഡ്വ.എം. ഉമ്മര്‍, പി.കെ. ബഷീര്‍, പി. ഉബൈദുള്ള, കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്.കെ.എന്‍. ഖാദര്‍, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ടി.എ.അഹമ്മദ് കബീര്‍, ജില്ലാ കളക്ടര്‍ അമിത് മീണ, ജില്ലാ പൊലീസ് സൂപ്രണ്ട് പ്രതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date