Skip to main content

ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രം 'നീലക്കുറിഞ്ഞി' ഇന്ന് (23) മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിക്കും

പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യ സവിശേഷതകളെ പരിചയപ്പെടുത്താന്‍ അടിമാലി സർക്കാർ .ഹൈസ്‌കൂളില്‍ ഒരുക്കിയിട്ടുള്ള 'നീലക്കുറിഞ്ഞി' ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രം ഇന്ന് (ശനിയാഴ്ച) രാവിലെ 11 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. അടിമാലി ഗവ.ഹൈസ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. എ.രാജ എംഎല്‍എ അധ്യക്ഷനാകും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ടി.എന്‍ സീമ പദ്ധതി വിശദീകരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ബ്രോഷര്‍ പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍, ത്രിതല പഞ്ചായത്ത് അംഗങ്ങളായ  വി.എന്‍ മോഹനന്‍, സോളി ജീസസ്, സി.ഡി ഷാജി, സി.എ സിദ്ദിഖ്, ദേവികുളം സബ്കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, അടിമാലി ഗവ.ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് സിന്ധു സി.കെ, നവകേരളം ജില്ലാ കോര്‍ഡജിനേറ്റര്‍ എസ്. രഞ്ജിനി എന്നിവര്‍ സന്നിഹിതരാകും.

    ഹരിതകേരളം മിഷനും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി അടിമാലി ഗവ.ഹൈസ്‌കൂളില്‍ ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രം ഒരുക്കിയിട്ടുള്ളത്.  മൂന്നാറിലും പരിസര പ്രദേശങ്ങളിലും എത്തുന്ന സന്ദര്‍ശകര്‍ക്ക് പ്രദേശത്തെ ജൈവവൈവിധ്യ സവിശേഷതകളെക്കുറിച്ച് അറിവ് പകര്‍ന്നു നല്‍കുകയാണ്  നീലക്കുറിഞ്ഞി പദ്ധതിയുടെ ലക്ഷ്യം. ത്രിഡി മോഡലുകള്‍, മാപ്പുകള്‍, ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേകള്‍, ഓഡിയോ വിഷ്വല്‍ യൂണിറ്റുകള്‍, ഇന്ററാക്ടീവ് കിയോസ്‌കുകള്‍, ഛായാ ചിത്രങ്ങള്‍ തുടങ്ങിയവ  ജൈവ വൈവിധ്യകേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.. പ്രാദേശിക ഗോത്ര സംസ്‌കാരത്തെക്കുറിച്ചുള്ള അറിവ്  പകര്‍ന്നു നല്‍കുന്ന ജൈവവൈവിധ്യ കേന്ദ്രത്തിന്റെ സേവനം പഠന-വിനോദ യാത്രികര്‍ക്ക് പ്രയോജനപ്പെടും. രാവിലെ 9 മണിമുതല്‍ വൈകിട്ട് 5 മണിവരെയാണ് നീലക്കുറിഞ്ഞി കേന്ദ്രത്തിന്റെ  പ്രവര്‍ത്തന സമയം.. തിങ്കളാഴ്ച അവധിയായിരിക്കും.

date