Skip to main content

സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞം അവസാന ഘട്ടത്തിലേക്ക്

വാക്‌സിനേഷന്‍ മുടങ്ങിപ്പോയവര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ ഒരവസരം കൂടി

  ദേശീയ പ്രതിരോധകുത്തിവെപ്പ് പരിപാടിവഴി വാക്‌സിന്‍ ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഉറപ്പാക്കുന്നു. മിഷന്‍ ഇന്ദ്രധനുഷ് മൂന്നാം ഘട്ടം ഒക്ടോബര്‍ 14 വരെയാണ് ജില്ലയില്‍ നടത്തുന്നത്. ഒന്നും രണ്ടും ഘട്ടം വിജയകരമായി നടപ്പിലാക്കി.

കുത്തിവയ്പ്പ് എടുക്കാത്തവരെ കണ്ടെത്തുന്നതിന് വിപുലമായ ബോധവത്ക്കരണവും അനുബന്ധ നടപടികളും കൈക്കൊള്ളുകയാണ്. പ്രചാരണം സുശക്തമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആയുഷ് , കുടുംബശ്രീ ജില്ലാ മിഷന്‍ , വനിതാ ശിശു വികസന വകുപ്പ് , ലേബര്‍, സാമൂഹ്യനീതി വകുപ്പ് തുടങ്ങിയവയുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും.

മാരകമായ രോഗങ്ങളില്‍നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി പ്രായത്തിനനുസരിച്ചുള്ള കുത്തിവയ്പ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ക്ഷയം, പോളിയോ, വില്ലന്‍ ചുമ, അഞ്ചാംപനി, ജപ്പാന്‍ ജ്വരം തുടങ്ങിയവ ബാധിക്കാതിക്കാതിരിക്കാന്‍ വാക്‌സിനേഷന്‍ അനിവാര്യമാണ്. വിദേശരാജ്യങ്ങളിലേക്ക് പഠനം, ജോലി, ഇതരആവശ്യങ്ങള്‍ക്കായി പോകുന്നതിന് വാക്‌സിനേഷന്‍ രേഖകള്‍ നിര്‍ബന്ധമാക്കിയിട്ടുമുണ്ട് ; എടുക്കാന്‍ വിട്ടു പോയവര്‍ ഇപ്പോഴത്തെ അവസരം പ്രയോജനപ്പെടുത്തണം. വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചുവെന്നു ഉറപ്പാക്കാന്‍ അടുത്തുള്ള ആശപ്രവര്‍ത്തകരുമായോ ആരോഗ്യകേന്ദ്രവുമായോ ബന്ധപ്പെടണം.

സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ക്ക് പുറമേ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും സൗകര്യം ഏര്‍പ്പെടുത്തി. മൊബൈല്‍ ടീമിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട് എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിനു കെ എസ് അറിയിച്ചു

date