മുഖ്യമന്ത്രിയെ മന്ത്രിമാരെയും വരവേറ്റ് ജന സാഗരം
തൃശൂർ ജില്ലയിലെ ആദ്യത്തെ നവകേരള സദസിന് ചേലക്കരയിൽ തുടക്കം. മുഖ്യ മന്ത്രിയെയും മന്ത്രിമാരെയും ചേലക്കരയുടെ മണ്ണിൽ വരവേറ്റത് ജനസാഗരങ്ങളാണ്. സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഭിന്നശേഷികാരും അടക്കം പതിനായിരക്കണക്കിന് ആളുകൾ മിഴി ചിമ്മാതെ ചരിത്രമായ നവ കേരള സദസ്സിനു സാക്ഷികളായി. മാപ്പിള കല ബദ്രിയ മുട്ടും വിളി കലാകാരൻ മുഹമ്മദ് ഹുസൈൻ ഉസ്താദ്, കലാമണ്ഡലം ഹരിദാസിൻ്റെ നേതൃത്വത്തിലുള്ള കലാകാരന്മാർ അണിനിരന്ന പഞ്ചവാദ്യഘോഷം എന്നിവ പുതിയ ദൃശ്യാനുഭവം ആയി.
500 ഓളം വോളണ്ടിയർമാരുടെ അക്ഷീണപ്രയത്നമാണ് ഇടതടവില്ലാതെ ഓരോ സൗകര്യങ്ങളും മികച്ചതാക്കിയത്.
സദസ്സിലെ ഏവർക്കും കുടിവെള്ളവും ഓറഞ്ചും, പൊതുജനങ്ങൾക്കായി ഓരോ ഇടങ്ങളിലും കുടിവെള്ളവും ഒആർഎസ് ലായനിയും... മാലിന്യ സംസ്കരണത്തിനായി വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾ ഓലകൊണ്ട് മെടഞ്ഞെടുത്ത പ്രകൃതി സൗഹൃദപരമായ മാലിന്യ നിക്ഷേപ കുട്ടകൾ... അങ്ങനെ ചെറുതും വലുതുമായ ഓരോ ഇടങ്ങളിലും ദിവസങ്ങൾ നീണ്ട അക്ഷീണപ്രയത്നങ്ങളുടെ പ്രതിഫലനം ദൃശ്യമായിരുന്നു.
സാംസ്കാരിക മണ്ണായ ചെറുതുരുത്തിയിൽ ചേലക്കരയുടെ തനതായ കലാപരിപാടികൾ അരങ്ങേറിയതും ശ്രദ്ധേയമായി. ഗ്രാമീണ നാടൻ കലാരൂപമായ മരംകൊട്ടി പാട്ട് കലാപരിപാടികളിൽ വേറിട്ടുനിന്നു. മരംകൊണ്ടു നിർമ്മിച്ച വിവിധ ഉപകരണങ്ങളിൽ സ്ത്രീകൾ താളം കൊട്ടി പാടുന്ന നാടൻ കലാരൂപമാണ് മരംകൊട്ടി പാട്ട്. ഒഎൻവി കുറുപ്പിന്റെ "അമ്മ" എന്ന കവിതയെ ആസ്പദമാക്കി കലാമണ്ഡലത്തിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ ഒരുക്കിയ സംഗീതശില്പം കാഴ്ചക്കാർക്ക് നവ്യാനുഭവം സൃഷ്ടിച്ചു. പടച്ചോന്റെ ചോറ് എന്ന നാടകവും സാംസ്കാരിക പരിപാടിയിൽ മികച്ചതായി.
ആരോഗ്യപ്രവർത്തകർ, എൻ എസ് എസ്, എൻ സി സി, കോളേജ് വാളണ്ടിയർമാർ, ഹരിതകർമ സേന അംഗങ്ങൾ കുടുംബശ്രീ, ആശാവർക്കർമാർ, അംഗനവാടി പ്രവർത്തകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പം നിന്നു
- Log in to post comments