Skip to main content

സൂപ്പര്‍ സ്പെഷ്യാലിറ്റി കേഡര്‍ യാഥാര്‍ഥ്യമായി; ജില്ലാ, ജനറല്‍ ആശുപത്രികളില്‍ മികച്ച സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ 

 

ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജുകളില്‍ മാത്രമുണ്ടായിരുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ ആശുപത്രികളിലും കൂടി യാഥാര്‍ഥ്യമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇനിമുതല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി കേഡറിലുള്ള ഡോക്ടര്‍മാരുടെ സേവനം ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ലഭ്യമാകും. ആരോഗ്യവകുപ്പിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി യോഗ്യതയുള്ള ഡോക്ടമാരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക കേഡറിന് രൂപം നല്‍കിയത്. ഇതോടെ പൊതുജനാരോഗ്യ മേഖലയില്‍ ഇവരുടെ സേവനം വ്യാപിപ്പിക്കാനാകും. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആശുപത്രികളുടെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 

നിലവില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളില്‍ അഡ്മിനിസ്ട്രേറ്റീവ് കേഡര്‍, സ്പെഷ്യാലിറ്റി കേഡര്‍, ജനറല്‍ കേഡര്‍ എന്നിങ്ങനെ മൂന്ന് കേഡറുകളാണുള്ളത്. ഭരണനിര്‍വഹണത്തിന് വേണ്ടിയുള്ളതാണ് അഡ്മിനിസ്ട്രേറ്റീവ് കേഡര്‍. മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് സ്പെഷ്യാലിറ്റി കേഡര്‍. താലൂക്ക് ആശുപത്രികള്‍ മുതല്‍ മുകളിലോട്ടുള്ള ആശുപത്രികളില്‍ സ്പെഷ്യാലിറ്റി കേഡര്‍ ഉണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ ജോലി നോക്കുന്നതിനായാണ് ജനറല്‍ കേഡര്‍ തസ്തിക. ഇതുകൂടാതെയാണ് പുതുതായി സൂപ്പര്‍ സ്പെഷ്യാലിറ്റി കേഡറിന് രൂപം നല്‍കിയത്. 

പി.ജി. യോഗ്യതയ്ക്കുശേഷം വിവിധ വിഷയങ്ങളില്‍ ഡി.എം, എം.സി.എച്ച്, തത്തുല്യ ഡി.എന്‍.ബി. യോഗ്യതയുള്ളവരെ ഉള്‍പ്പെടുത്തിയാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി കേഡറിന് രൂപം നല്‍കിയത്. സൂപ്പര്‍ സ്പെഷ്യാലിറ്റി കേഡറായതിനാല്‍ തന്നെ സൂപ്പര്‍ സ്പെഷ്യാലിറ്റി യോഗ്യത കരസ്ഥമാക്കിയ തീയതി മാനദണ്ഡമാക്കിയാണ് സീനിയോറിറ്റി കണക്കാക്കുന്നത്. 

ഇതിന്റെ ഭാഗമായി 16 സൂപ്പര്‍ സ്പെഷ്യാലിറ്റി തസ്തികകളാണ് സൃഷ്ടിച്ചത്. കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്റോളജി എന്നീ നാല് വിഭാഗങ്ങളിലായി ചീഫ് കണ്‍സള്‍ട്ടന്റ്, സീനിയര്‍ കണ്‍സള്‍ട്ടന്റ്, കണ്‍സള്‍ട്ടന്റ് തുടങ്ങിയ തസ്തികകളിലാണ് കേഡറില്‍ നിയമനം നടത്തിയത്. കരട് ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി യോഗ്യതയുള്ള ആരോഗ്യ വകുപ്പില്‍ തുടരുന്ന മെഡിക്കല്‍ ഓഫീസര്‍മാരില്‍ നിന്നും ഓപ്ഷന്‍ സ്വീകരിച്ച് കരട് സീനിയോറിറ്റി ലിസ്റ്റില്‍ നിന്നാണ് പുതുതായി താത്ക്കാലിക നിയമനങ്ങള്‍ നടത്തിയത്. 

പി.എന്‍.എക്‌സ്.4037/18

date