Skip to main content
 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എം.ബി.രാജേഷ് എം.പി. നിര്‍വഹിക്കുന്നു.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക്  സ്മാര്‍ട്ട് കാര്‍ഡ് 'ആവാസ്' രാജ്യത്തിന് മാതൃക -എം.ബി. രാജേഷ് എം.പി.

 

    കേരളത്തില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയും വിവര ശേഖരണവും ഉറപ്പുവരുത്തുന്നതിന് സംസ്ഥാന തൊഴില്‍ വകുപ്പ് നടപ്പാക്കുന്ന 'ആവാസ്' പദ്ധതി രാജ്യത്തിനുതന്നെ മാതൃകയാണെന്ന് എം.ബി. രാജേഷ് എം.പി. പറഞ്ഞു. ജില്ലാ പഞ്ചായത്ത് സമ്മേളനഹാളില്‍  നടന്ന ജില്ലാതല ഉദ്ഘാടനത്തില്‍ തൊഴിലാളികള്‍ക്കുള്ള ആവാസ് കാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരത്തില്‍ തൊഴിലാളി സൗഹൃദമായ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന തൊഴിലാളികളെന്നോ ഇതര സംസ്ഥാന തൊഴിലാളികളെന്നോ വേര്‍തിരിവില്ലാത്ത തൊഴിലാളി നയമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തികച്ചും സുരക്ഷിതമായും സമാധാനത്തോടെയും തൊഴില്‍ ചെയ്യാനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും എം. പി.പറഞ്ഞു. 
    ജില്ലാ കലക്റ്റര്‍ ഡോ: പി.സുരേഷ് ബാബു അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പൊലീസ് മേധാവി പ്രതീഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.പി. ബിന്ദു, ജില്ലാ ലേബര്‍ ഓഫീസര്‍ എം.കെ. രാമകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ.പി. റീത്ത, ഫാക്റ്ററി ഇന്‍സ്പെക്റ്റര്‍ എന്‍.ജെ. മുനീര്‍, കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം ജനറല്‍ സെക്രട്ടറി ഷബീറലി കൂടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

ഇന്‍ഷൂറന്‍സ് പദ്ധതി ആനുകൂല്യങ്ങള്‍
* പ്രതിവര്‍ഷം 15,000 രൂപയുടെ സൗജന്യ ചികിത്സ.
* അപകടമരണത്തിന് രണ്ട് ലക്ഷത്തിന്‍റെ ഇന്‍ഷൂറന്‍സ് പരിരക്ഷ.
* അംഗങ്ങള്‍ക്ക് ബയോമെട്രിക് കാര്‍ഡ് മുഖേനെ പണരഹിതമായി ആശുപത്രി സേവനങ്ങള്‍ ലഭിക്കും.
* 18നും 60നും വയസ്സിനിടയിലുള്ളവര്‍ക്ക് അംഗമാവാം.
* കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആവാസ് പദ്ധതിയില്‍ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും ആനുകൂല്യം ലഭിക്കും.
* ആധാര്‍, പാസ്പോര്‍ട്ട്, ഇലക്ഷന്‍ ഐ.ഡി, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ ഏതെങ്കിലും  തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷന്‍ നടത്തുക. ഇതിനായി ദ്വിഭാഷികളുടെ സേവനവുമുണ്ട്. 

date