Skip to main content
കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ ആംരംഭിച്ച ത്രിദിന 'റീജിയണല്‍ ഡയറി കോണ്‍ഫറന്‍സ് - ഏഷ്യ പസഫിക് 2024' സംസ്ഥാന ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു.

ഐഡിഎഫ് ഏഷ്യാ പസഫിക് റീജനല്‍ ഡെയറി കോണ്‍ഫറന്‍സിന് തുടക്കമായി

 

ക്ഷീരമേഖലയിലെ സാങ്കേതിക മുന്നേറ്റം കര്‍ഷകര്‍ക്ക് കൂടി ഗുണകരമാക്കണം: മന്ത്രി ചിഞ്ചുറാണി

 

ഇന്റര്‍നാഷണല്‍ ഡയറി ഫെഡറേഷന്‍ (ഐ.ഡി.എഫ്) രാജ്യത്താദ്യമായി സംഘടിപ്പിക്കുന്ന  'റീജിയണല്‍ ഡയറി കോണ്‍ഫറന്‍സ് - ഏഷ്യ പസഫിക് 2024' ത്രിദിന സമ്മേളനത്തിന് തുടക്കമായി. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയം, നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡ് (എന്‍ ഡി ഡി ബി ) എന്നിവയുടെ സഹകരണത്തോടെ കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. 

കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ക്ഷീരമേഖല നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ക്രിയാത്മകമായ നടപടികള്‍ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.  ക്ഷീരമേഖലയിലെ സാങ്കേതിക മുന്നേറ്റം കര്‍ഷകര്‍ക്കുകൂടി ഗുണകരമാകുന്ന രീതിയില്‍ പ്രയോജനപ്പെടുത്തണം. സുസ്ഥിരത, ഉത്പാദന വര്‍ധന എന്നിവയ്ക്കായി നയരൂപീകരണം നടത്തണം. 

ക്ഷീര സഹകരണമേഖലയാണ് സംസ്ഥാനത്തെ ക്ഷീരവികസന മേഖലയ്ക്ക് ഊര്‍ജം പകര്‍ന്നത്. മൂവായിരത്തിലേറെ സഹകരണ ക്ഷീര സംഘങ്ങളാണ് കേരളത്തിലെ ക്ഷീര മേഖലയുടെ കരുത്ത്. ഇത്രയും ക്ഷീര സഹകരണ സംഘങ്ങളിലെ 3 ലക്ഷം കര്‍ഷകരില്‍ നിന്ന് പ്രതിദിനം 18 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്നു. ക്ഷീരകര്‍ഷകരെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്. സംസ്ഥാനത്ത് എട്ട് ലക്ഷം കുടുംബങ്ങള്‍ പാല്‍ ഉദ്പാദക രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 25.79 ലക്ഷം മെട്രിക് ടണ്ണാണ് കേരളത്തിലെ ആകെ വാര്‍ഷിക ക്ഷീരോത്പാദനം.  70.65 ലക്ഷമാണ് പ്രതിദിന പാലുത്പാദനമെന്നും മന്ത്രി പറഞ്ഞു. തീരദേശ സംസ്ഥാനമായതിനാല്‍  പലവിധ വെല്ലുവിളികളെ നേരിടുന്നുണ്ട് കേരളം.  തീറ്റയുടെയും കാലിത്തീറ്റയുടെയും ദൗര്‍ലഭ്യം, പുല്‍മേടുകളുടെ ലഭ്യതക്കുറവ്, ലേബര്‍ കോസ്റ്റ് എന്നിങ്ങനെ നിരവധി പ്രതിബന്ധങ്ങളുണ്ടെങ്കിലും ക്ഷീരകാര്‍ഷിക മേഖലയില്‍ ഏറെ മുന്നോട്ട് പോകാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

ഉപജീവന കൃഷിയില്‍ നിന്ന് സംഘടിത ക്ഷീരകര്‍ഷക രീതികളിലേക്ക് മാറി കേരളത്തിലെ ക്ഷീരമേഖല ഗണ്യമായ പുരോഗതി കൈവരിച്ചു. എങ്കിലും ക്ഷീരോത്പാദനത്തില്‍ സ്വയംപര്യാപ്തമാകാന്‍ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിന് അനുയോജ്യമായ ശാസ്ത്രീയ ക്ഷീര മാനേജ്മെന്റ് സംവിധാനം വേണം. ക്ഷീരകര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ നൂതന മാര്‍ഗങ്ങള്‍ തേടണമെന്നും മന്ത്രി പറഞ്ഞു.  ചടങ്ങില്‍ മില്‍മയുടെ പാലട പായസം മില്‍മ ചെയര്‍മാന്‍ കെ.എസ് മണിക്ക് കൈമാറി മന്ത്രി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. മില്‍മയുടെ പ്രവര്‍ത്തനം രാജ്യത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. 

 
പാല്‍ ക്ഷാമം നേരിട്ടിരുന്ന അവസ്ഥയില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ പാല്‍ഉദ്പാദന രാജ്യമായി ഇന്ത്യ വളര്‍ന്നതില്‍ ദശലക്ഷക്കണക്കിനു ക്ഷീരകര്‍ഷകരുടെ അത്യധ്വാനമുണ്ടെന്ന് ഉദ്ഘാടന ചടങ്ങില്‍ ഓണ്‍ലൈനായി മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര  വകുപ്പ് മന്ത്രി രാജീവ് രഞ്ജന്‍ സിംഗ് പറഞ്ഞു. 

ക്ഷീരമേഖലയില്‍ നവീകരണം അനിവാര്യമാണ്. നൂതന സാങ്കേതിക വിദ്യകളും പുതിയ വിപണി സാധ്യതകളും കണ്ടെത്തണം. രാജ്യത്തെ നൂറ് ദശലക്ഷം കുടുംബങ്ങളുടെ ജീവിതമാര്‍ഗമായ ക്ഷീരമേഖല ഇന്ത്യയിലെ 1.4 ദശലക്ഷം ജനങ്ങള്‍ക്ക് പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ക്ഷീരമേഖലയില്‍ കര്‍ഷക സൗഹൃദ നൂതന രീതികള്‍ അനിവാര്യമാണെന്നും  കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി

ഐഡിഎഫ്  പ്രസിഡന്റ് ഡോ. പിയര്‍ക്രിസ്റ്റ്യാനോ ബ്രസാലെ ആമുഖ പ്രഭാഷണം നടത്തി. ക്ഷീരമേഖലയിലെ പൊതു- സ്വകാര്യ പങ്കാളിത്തത്തില്‍ ഇന്ത്യ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്ഷീരവികസന മേഖലയില്‍ വനിതകളുടെ സാന്നിധ്യം ആശാവഹമാണ്. ക്ഷീരോദ്പാദന മേഖലയില്‍ അസൂയാര്‍ഹമായ നേട്ടമാണ് ഇന്ത്യ കൈവരിച്ചത്. ലോകമെമ്പാടുമുള്ള ക്ഷീര സംരംഭകര്‍ക്ക് ഇന്ത്യ ഊര്‍ജം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 
ക്ഷീരോത്പന്ന കയറ്റുമതി മേഖലയില്‍ എങ്ങനെ നേട്ടമുണ്ടാക്കാമെന്നാണ് ഇനി ചിന്തിക്കേണ്ടതെന്ന് കേന്ദ്ര അനിമല്‍ ഹസ്ബന്‍ഡറി ആന്റ് ഡയറിയിങ്ങ് വകുപ്പ് സെക്രട്ടറിയും ഐഡിഎഫിന്റെ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റുമായ അല്‍ക്ക ഉപാധ്യായ പറഞ്ഞു. ഉത്പാദനം, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ആനിമല്‍ പ്രോഡക്റ്റിവിറ്റി വര്‍ധിപ്പിക്കുകയും പാല്‍ ഉപഭോഗ രീതിയില്‍ മാറ്റം വരുത്തുകയും വേണമെന്നും  അവര്‍ നിര്‍ദേശിച്ചു. മൂല്യവര്‍ധിത ഉത്പനങ്ങള്‍ക്ക് വര്‍ധിച്ചു വരുന്ന വിപണി സാധ്യത തിരിച്ചറിയണം. ക്ഷീര വ്യവസായികളും ക്ഷീര കര്‍ഷകരും ക്ഷീര വിദഗ്ധരും ഗുണമേന്മ വര്‍ധിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ക്ഷീരോത്പന്ന കയറ്റുമതിയില്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറിലേക്ക് എത്തിക്കാന്‍ കഴിയണം. ലൈവ് സ്റ്റോക് ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. കൂടുതല്‍ മെച്ചപ്പെട്ട സാങ്കതികവിദ്യ, വാക്സിന്‍, മരുന്നുകള്‍ എന്നിവ ഉറപ്പാക്കണം. സ്റ്റാര്‍ട്ട് അപ്പ് സംരംഭകരെ ക്ഷീര മേഖലയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കണമെന്നും അവര്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിക്കുന്നു എന്നതില്‍ കൂടുതല്‍ പഠനം നടത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

 
അരുണാചല്‍ പ്രദേശ് ക്ഷീരവകുപ്പ് മന്ത്രി ഗബ്രിയേല്‍ ഡെന്‍വാങ് വാങ്സു, എന്‍ഡിഡിബി ചെയര്‍മാനും ഐഡിഎഫിന്റെ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍ സെക്രട്ടറിയുമായ ഡോ. മീനേഷ് ഷാ, എഫ് എ ഒ ഇന്ത്യ ടകയുകി ഹാഗിവാര, സംസ്ഥാന   ക്ഷീര, മൃഗസംരക്ഷണ വകുപ്പ്  സെക്രട്ടറി പ്രണബ്ജ്യോതിനാഥ്, കേന്ദ്ര  ക്ഷീര, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി വര്‍ഷ ജോഷി, ഐഡിഎഫ് ഡയറക്ടര്‍ ജനറല്‍ ലോറന്‍സ് റിക്കന്‍ എന്നിവര്‍ സംസാരിച്ചു.

 
മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള 1000 പ്രതിനിധികളും 500 കര്‍ഷകരും പങ്കെടുക്കുന്നു. 'ക്ഷീരകര്‍ഷക മേഖലയുടെ ആധുനികവല്‍ക്കരണവും നവീകരണവും' എന്ന പ്രമേയത്തില്‍ നടക്കുന്ന ത്രിദിന  സമ്മേളനത്തില്‍  ആഗോള ക്ഷീര കര്‍ഷക മേഖലയ്ക്ക് നേതൃത്വം വഹിക്കുന്ന പ്രമുഖരും വിദഗ്ധരും  ശാസ്ത്ര സാങ്കേതിക ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. 

ആദ്യ ദിനത്തില്‍  കാലാവസ്ഥാ വെല്ലുവിളികളെ നേരിടല്‍, വണ്‍ ഹെല്‍ത്ത് തത്ത്വങ്ങള്‍, ഏഷ്യ-പസഫിക് മേഖലയിലെ ക്ഷീരവ്യവസായ വളര്‍ച്ച,  നൂതന വിപണന സമീപനങ്ങള്‍, ക്ഷീരമേഖലയിലെ സമകാലിക വെല്ലുവിളികള്‍ എന്നിവ വിവിധ സെഷനുകളില്‍  ചര്‍ച്ച ചെയ്തു.

ഐഡിഎഫ്, ഗ്ലോബല്‍ സസ്‌റ്റൈനബിലിറ്റി ഫ്രെയിംവര്‍ക്ക്, കണക്റ്റിക്കട്ട് യൂണിവേഴ്‌സിറ്റി, ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, ഇന്റര്‍നാഷണല്‍ ലൈവ്‌സ്റ്റോക്ക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, എഫ്എഒ, ഡയറി ഏഷ്യ, മംഗോള്‍ ബാക്ട്രിയന്‍ അസോസിയേഷന്‍,  എന്നിവയുള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ഡെയറി സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

date