Skip to main content
സിവില്‍ സ്റ്റേഷനില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ :  രണ്ടാം ഘട്ട പരിശോധന ഡിസംബര് ആദ്യവാരം

സിവില്‍ സ്റ്റേഷനില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ :  രണ്ടാം ഘട്ട പരിശോധന ഡിസംബര് ആദ്യവാരം

    സിവില്‍ സ്റ്റേഷനിലെ ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള രണ്ടാം ഘട്ട സര്‍വെ ഡിസംബര്‍ ആദ്യവാരം നടത്തും. ഇതിന് മുന്നോടിയായി എ.ഡി.എം.എസ്.വിജയന്‍റെ അധ്യക്ഷതയില്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. സന്നദ്ധ സംഘടനകളുടേയും വിദ്യാര്‍ഥികളുടേയും കൂട്ടായ്മയില്‍ സിവില്‍ സ്റ്റേഷന്‍ ശുചീകരിക്കുന്നതിന് പകരം ശുചീകരണത്തിന് നിയുക്തരായ പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ ചുമതലകള്‍ നിര്‍വഹിക്കണമെന്നാണ് ജില്ലാ ഭരണകാര്യാലയത്തിന്‍റെ തീരുമാനമെന്ന് എ.ഡി.എം. അറിയിച്ചു.അതത് ഓഫീസിലെ ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫീസര്‍മാര്‍ ഇതിന് നേതൃത്വം നല്‍കണം. ഇതിനായി സിവില്‍ സ്റ്റേഷനിലെ മൂന്ന് ബ്ലോക്കുകളിലെ ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫീസര്‍മാരുടെയും പി.റ്റി.എസ്.മാരുടേയും വെവ്വേറെ യോഗങ്ങള്‍ ഉടന്‍ വിളിച്ച് ചേര്‍ക്കും.
    ഓഫീസുകളിലെ ഫര്‍ണിച്ചറും ഇ.വെയ്സ്റ്റും നീക്കം ചെയ്യുന്നത് സംബന്ധിച്ച് ക്ലീന്‍ കേരള കമ്പനിയുമായി സംസാരിച്ച് ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനമെടുക്കാന്‍ ജില്ലാ ശുചിത്വമിഷനെ നിയോഗിച്ചു. ഓഫീസിലെ ഫയലുകള്‍ നടപടി ക്രമങ്ങള്‍ പാലിച്ച് ചെയ്യാം. ഓരോ ഓഫീസിലും നിലവിലെ പ്രോട്ടോകോള്‍ സംബന്ധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അവശിഷ്ടങ്ങള്‍ അതത് കരാറുകാരന്‍ നീക്കം ചെയ്യുന്നുണ്ടെന്ന് ഓഫീസ് മേധാവികള്‍ ഉറപ്പാക്കണം. പൊതു ടോയ്ലറ്റ്, വരാന്ത, സണ്‍ഷെയ്ഡ് എന്നിവ പരിപാലിക്കുന്നത് സംബന്ധിച്ച ആവശ്യങ്ങള്‍ മൂന്ന് ദിവസത്തിനകം കലക്ടറേറ്റില്‍ നല്‍കാനും നിര്‍ദേശിച്ചു. വാട്ടര്‍ടാങ്കുകള്‍ വൃത്തിയാക്കാനുള്ള നടപടിയും സ്വീകരിക്കും. തുമ്പൂര്‍മുഴി മാതൃകയില്‍ സിവില്‍ സ്റ്റേഷനിലോ പരിസരത്തോ മാലിന്യ സംസ്കരണ സംവിധാനം സ്ഥാപിച്ച് ഹരിതകര്‍മ സേനയെ മാലിന്യം ശേഖരിക്കുന്നതിന് നിയോഗിക്കാന്‍ പാലക്കാട് നഗരസഭയോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. 
    യോഗത്തില്‍ ഹുസൂര്‍ ശിരസ്തദാര്‍ കെ.എസ്.ഗീത, ജില്ലാ ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ ബിനില ബ്രൂണോ,  ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍, ജില്ലാ ഓഫീസ് മേധാവികള്‍ സംസാരിച്ചു. 
 

date