വന്‍ ജനപങ്കാളിത്തം; ബാംബൂ മേള സമാപിച്ചു
ഇരുപത്തിയൊന്നാമത് ബാംബൂ ഫെസ്റ്റ് മറൈന്‍ ഡ്രൈവില്‍ സമാപിച്ചു. വന്‍ ജനപങ്കാളിത്തമാണ് മേളയില്‍ ഉണ്ടായത്. ഇത്തവണ സ്വദേശത്തു നിന്നു മാത്രമല്ല വിദേശത്തു നിന്നും ധാരാളം ഓര്‍ഡറുകളെത്തിയതോടെ മേളയുടെ ജനപ്രീതി മറ്റ് രാജ്യങ്ങളിലേയ്ക്കും എത്തി.
ഭൂട്ടാന്റെ സാന്നിധ്യമായിരുന്നു അ ന്താരാഷ്ട്ര തലത്തില്‍ മേളയെ എത്തിച്ചതെങ്കിലും വിപണനത്തില്‍ വിദേശികളായ ഒട്ടേറെ പേര്‍ ഭാഗമായി. സ്വീഡനില്‍ നിന്നെത്തിയ സന്ദര്‍ശകര്‍ ഒറ്റദിവസം കൊണ്ട് അഞ്ച് ലക്ഷത്തിന്റെ കയറ്റുമതി ഓര്‍ഡറാണ് നല്‍കിയത്. സ്‌റ്റോറൂട്ട്‌സ്, ആഗസ് എന്റര്‍പ്രൈസസ് എന്നീ സ്റ്റാളുകളില്‍ നിന്നായി വീടുകളും റിസോര്‍ട്ടുകളും മോടിപിടിപ്പിക്കാനുപയോഗിക്കുന്ന ലാംപ് ഷെയ്ഡുകളാണ് ഇവര്‍ വാങ്ങിയത്. ജപ്പാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഓര്‍ഡര്‍ എത്തിയിട്ടുണ്ട്.
അരുണാചല്‍ പ്രദേശില്‍ നിന്നെത്തിയ കലാകാരിയുടെ സ്റ്റാളില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് 50,000ത്തിലധികം രൂപയുടെ പൂക്കളാണ് വിറ്റുപോയത്. കരകൗശല വിദഗ്ധരുടെ പ്രവര്‍ത്തന മികവും ഉല്‍പ്പന്നത്തിന്റെ ഗുണമേന്‍മയിലും സൗന്ദര്യത്തിലും ആകൃഷ്ടരായി നിരവധി സന്ദര്‍ശകരാണ് ഇത്തവണ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാനെത്തിയത്. മുള കൊണ്ടുള്ള വിവിധ തരം ഉല്‍പ്പന്നള്‍, അലങ്കാര വസ്തുക്കള്‍, വനവിഭവങ്ങള്‍,
ചിരട്ട കൊണ്ടുള്ള വിഭവങ്ങള്‍, ചൂരല്‍ ഫര്‍ണിച്ചറുകള്‍, ക്രിസ്മസ് സാധനങ്ങള്‍ എല്ലാം വന്‍തോതിലാണ് വിറ്റുപോയത്. ചണത്തിന്റെ ക്രിസ്മസ് സ്റ്റാറുകള്‍ ഏകദേശം എല്ലാം തന്നെ വിറ്റുപോയി. കാട്ടു തേന്‍, ചെറുതേന്‍, അച്ചാറുകള്‍, മഞ്ഞള്‍, റോസ്‌മേരി, വിവിധ തരം എണ്ണകള്‍, തുടങ്ങിയവയും വിവിധ തരം വനവിഭവങ്ങളും വന്‍തോതിലാണ് വിറ്റുപോയത്. വിവിധ തരം മുളകളുടെ തൈകളും ധാരാളം വിറ്റുപോയി.
മേളയുടെ അവസാന രണ്ട് ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റുപോയത്. 180 സ്റ്റാളുകളിലായി കേരളത്തില്‍ നിന്നും 300ഉം 10 ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 50 ഓളം മുള കരകൗശല പ്രവര്‍ത്തകരും മുള അനുബന്ധ സ്ഥാപനങ്ങളുമാണ് മേളയില്‍ പങ്കെടുത്തത്. ദിനം പ്രതി 5000 മുതല്‍ 10000 ത്തിന് മുകളില്‍ ആളുകളാണ് മേള സന്ദര്‍ശിക്കാനെത്തിയത്.
( പി ആർ ഒ )
- Log in to post comments