Skip to main content

വെള്ളീച്ച ആക്രമണം രൂക്ഷം; കേരകര്‍ഷകര്‍ ജാഗ്രത പാലിക്കണം

 

  .മരുന്നിന്റെ വിലയും പണിക്കൂലിയും കൃഷി വകുപ്പ് നല്‍കും
 ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തെങ്ങുകളില്‍ വെള്ളീച്ചയുടെ ആക്രമണം രൂക്ഷമായതായും കര്‍ശകര്‍ ഇതിനെതിരെ ജാഗ്രതപാലിക്കണമെന്നും അഗ്രികള്‍ച്ചര്‍ മാനേജ്‌മെന്റ് കമ്മിറ്റി (ആത്മ)യുടെ പ്രോജക്ട് ഡയറക്ടര്‍ ഐഡാ സാമുവല്‍ അറിയിച്ചു. 
    ഓലക്കാലിന്റെ അടിഭാഗത്ത് വെള്ളീച്ചകള്‍ കൂട്ടമായിരുന്ന് നീരൂറ്റി കുടിക്കുകയും വിസര്‍ജ്ജിക്കുകയും ചെയ്യുന്നതാണ് തുടക്കം. ഇതില്‍ ആകര്‍ഷിക്കപ്പെടുന്ന ഉറുമ്പുകള്‍ മച്ചിങ്ങയില്‍ മീലിമൂട്ടകളെ പരത്തുന്നു. വെള്ളീച്ചകള്‍ നീരൂറ്റികുടിക്കുന്നതിനാല്‍ ഓലകള്‍ ഓടിയുകയും മഞ്ഞളിക്കുകയും ചെയ്യും. തേങ്ങയുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകും. 
 രോഗലക്ഷണങ്ങള്‍ കാണുന്ന ഓലകള്‍ മുറിച്ചു മാറ്റി തീയിടുകയും ശേഷിക്കുന്ന ഓലകളുടെ അടിഭാഗത്ത് രണ്ടു ശതമാനം വീര്യമുള്ള വേപ്പെണ്ണ -വെളുത്തുള്ളി അല്ലെങ്കില്‍ ആവണക്കെണ്ണ -വേപ്പെണ്ണ സ്റ്റാനോവൈറ്റ്  മിശ്രിതം തയ്യാറാക്കി 15 മില്ലി ഒരു ലിറ്റര്‍ എന്ന തോതില്‍ തയ്യാറാക്കി തളിക്കുക. കൂടാതെ വെര്‍ട്ടി സീലിയം 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന രീതിയില്‍ തയ്യാറാക്കി ഓലകളില്‍ നന്നായി തളിക്കുക.
    മരുന്നിന്റെ വിലയും പണിക്കൂലിയും ഉള്‍പ്പെടെ കൃഷിവകുപ്പ് നല്‍കുമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ഷകര്‍ അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെടണമെന്നും പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
(പി.ആര്‍.പി 1950/2017)

date