Skip to main content

കിൻഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ കം കൺവെൻഷൻ സെന്റർ ഉദ്ഘാടനത്തിനൊരുങ്ങി

 വ്യാവസായികാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളസര്‍ക്കാരിനുവേണ്ടി കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കിൻഫ്ര) കാക്കനാട് നിര്‍മിക്കുന്ന ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ കം കൺവെൻഷൻ സെന്ററിന്റെ (ഐഇസിസി) നിര്‍മാണം പൂര്‍ത്തിയായി. ഇതിന്റെ ഉദ്ഘാടനം 18ന് വൈകിട്ട് 3.30ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് നിര്‍വഹിക്കും.

 

പദ്ധതിയുടെ ആദ്യഘട്ടമായ എക്സിബിഷന്‍ സെന്റര്‍ കഴിഞ്ഞ ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. മൂന്ന് നിലകളിലായി 51,715 ചതുരശ്രഅടി വിസ്തീർണത്തിൽ കൺവെൻഷൻ സെന്ററിന്റെ നിര്‍മാണമാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. 90 കോടി രൂപ ചെലവിട്ട് രണ്ടര വർഷംകൊണ്ടുതന്നെ കൺവെൻഷൻ സെന്ററിന്റെ നിർമാണം പൂര്‍ത്തിയാക്കാന്‍ കിൻഫ്രക്ക് സാധിച്ചു.

 

640 പേർക്ക് ഇരിക്കാവുന്ന എയർകണ്ടിഷൻഡ് കൺവെൻഷൻ ഹാളും 100 പേർക്ക് ഇരിക്കാവുന്ന മിനി ഹാളും ഡൈനിംഗ് ഹാൾ, അടുക്കള, വിഐപി അതിഥി മുറി, വിഐപി ലോഞ്ച്, ബോർഡ് റൂം എന്നിവയും മറ്റ് സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. എക്സിബിഷന്‍ സെന്ററിന്റെ വിസ്തീര്‍ണം 55000 ചതുരശ്ര അടിയാണ്. 4500 ചതുരശ്ര അടി ഉള്ള ആറു ഘടകയൂണിറ്റുകളിലെ ഒരു യൂണിറ്റില്‍ 25-30 സ്റ്റാളുകള്‍ സജ്ജമാക്കാനാകും. ജ്വല്ലറി, പ്രെഷ്യസ് സ്റ്റോണ്‍സ്, ഉയര്‍ന്ന് മൂല്യമുള്ള മറ്റ് ഇനങ്ങള്‍ എന്നിവയ്ക്കായി പ്രത്യേകം സജ്ജീകരണമുള്ള 24 സ്റ്റാളുകള്‍ വേറെയുമുണ്ട്. ഇതോടെ പ്രദർശനങ്ങൾ, കോൺഫറൻസുകൾ, വ്യാപാരമേളകൾ, കലാ-കരകൗശല പ്രദർശനങ്ങൾ എന്നിവക്കായി സെന്റര്‍ പൂര്‍ണമായും സജ്ജമായിക്കഴിഞ്ഞു.

 

വ്യവസായികള്‍ക്കും അനുബന്ധ സേവനദാതാക്കള്‍ക്കും അവരുടെ ഉല്‍പന്നങ്ങളും സേവന സൗകര്യങ്ങളും പ്രദര്‍ശിപ്പിക്കാനും പുതിയ വിപണികള്‍ കണ്ടെത്താനുമുള്ള സൗകര്യം ഇവിടെയുണ്ട്. രാജ്യാന്തരനിലവാരത്തിലുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളതിനാല്‍ ആഗോളതലത്തില്‍ നടത്തുന്ന സെമിനാറുകള്‍, പ്രബന്ധാവതരണങ്ങള്‍, കോണ്‍ഫെറന്‍സുകള്‍ തുടങ്ങിയവയ്ക്കും ഇവിടം അനുയോജ്യമാണ്. എക്സിബിഷന്‍ സെന്ററില്‍ നടത്തുന്ന പ്രദര്‍ശനങ്ങള്‍ക്ക് അനുബന്ധമായി കണ്‍വെന്‍ഷന്‍ സെന്ററിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനാകും. വിശാലമായ കാര്‍ പാർക്കിംഗ് സൗകര്യവും സെന്ററിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. തുറസായ സ്ഥലത്ത് ഓപ്പണ്‍ സ്റ്റേജ് പ്രോഗ്രാമുകളും നടത്താനാകും.

 

ഇന്‍ഫോ പാര്‍ക്ക് എക്‌സ്പ്രസ് വേയിലേക്ക് നേരിട്ടു പ്രവേശനം സാധ്യമാകും വിധത്തിലാണ് കൺവെൻഷൻ സെന്റർ രൂപകൽപന ചെയ്തിട്ടുള്ളത്. സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡില്‍നിന്ന് രണ്ടു കിലോമീറ്ററാണ് ദൂരം. മെട്രോയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ ഇവിടേക്കുള്ള കണക്ടിവിറ്റി കൂടുതല്‍ സുഗമമാകും.

 

കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്റര്‍ സംസ്ഥാനത്തെ വ്യാവസായിക, കാര്‍ഷിക മേഖലകളിലെ യൂണിറ്റുകള്‍ക്ക് പ്രദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കുന്നതിലൂടെ ദേശീയതലത്തിലും ആഗോള തലത്തിലും പുതിയ വിപണികള്‍ കണ്ടെത്താനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും വഴിയൊരുക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു. കണ്‍വെന്‍ഷന്‍ സെന്റര്‍കൂടി സജ്ജമായതോടെ ഇവിടെ മൈസ് ടൂറിസത്തിനുള്‍പ്പെടെ സാധ്യതകള്‍ തെളിഞ്ഞിരിക്കുകയാണ്. വ്യാവസായിക പ്രദര്‍ശനത്തിനും വിപണനത്തിനം രാജ്യാന്തര പരിപാടികള്‍ക്കുമുള്ള സാധ്യതകള്‍ ഒരു കുടക്കീഴില്‍ വരുന്നതിലൂടെ കേരളത്തിലെ ഉല്‍പന്ന വിപണിക്ക് ആഗോളതലത്തില്‍ ശ്രദ്ധനേടാന്‍ സാധിക്കും. സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് അവരുടെ നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും അവസരമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനവും ഉടന്‍ പ്രാബല്യത്തില്‍വരും.

date