Skip to main content
..

ജില്ലയില്‍ രണ്ട് മാസത്തിനിടെ നടത്തിയത് 1,804 എക്സൈസ് റെയ്ഡുകള്‍

ജില്ലയില്‍ രണ്ട് മാസത്തിനിടെ 1,804 റെയ്ഡുകള്‍ നടത്തിയതായി ജില്ലാതല ചാരായ നിരോധന ജനകീയ മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ എക്സൈസ് അധികൃതര്‍ അറിയിച്ചു. ഇതര വകുപ്പുകളും എക്സൈസ് വകുപ്പിലെ വിവിധ യൂണിറ്റുകളുമായി ചേര്‍ന്ന് 60 സംയുക്ത റെയ്ഡുകളും നടത്തി. 277 അബ്കാരി കേസുകളും 172 മയക്കുമരുന്ന് കേസുകളും 1360 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. രണ്ട് എക്സൈസ് ചെക്പോസ്റ്റുകളില്‍ ഉള്‍പ്പെടെ ജില്ലയില്‍ 10,299 വാഹനങ്ങള്‍ പരിശോധിച്ചു. അബ്കാരി കേസുകളില്‍ 12 വാഹനങ്ങളും മയക്കുമരുന്ന് കേസുകളില്‍ 22 വാഹനങ്ങളും പിടികൂടി. 704.530 ലിറ്റര്‍ വിദേശമദ്യവും 3821.1 ലിറ്റര്‍ വൈനും 389.7 ലിറ്റര്‍ അരിഷ്ടവും 1200 ലിറ്റര്‍ കോട്പയും 52 ലിറ്റര്‍ ചാരായവും 65.982 കിലോഗ്രാം കഞ്ചാവും നാല് കഞ്ചാവ് ചെടിയും 1.163 ഗ്രാം എം.ഡി.എം.എയും 231.028 കിലോഗ്രാം പുകയില ഉല്‍പന്നങ്ങളും പിടികൂടി. വിമുക്തി പദ്ധതിയുടെ ഭാഗമായി 1448 പരിപാടികള്‍ സംഘടിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.
യോഗത്തില്‍ ജില്ല കളക്ടര്‍ എന്‍. ദേവിദാസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ നൗഷാദ്, വിവിധ സംഘടനാ പ്രതിനിധികളായ വി.ബി ബൈജു, എച്ച്. നൂറുദ്ദീന്‍, പേരൂര്‍ സജീവ്, കുരീപ്പുഴ ഷാനവാസ്, എന്‍.പി ഹരിലാല്‍, പിറവത്തൂര്‍ ഗോപാലകൃഷ്ണന്‍, കുരീപ്പുഴ വിജയന്‍, ആര്‍. മെഹജാബ്, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date