Skip to main content

കാൻസറിനെ പ്രതിരോധിക്കാൻ പോത്തൻകോട് ബ്ലോക്കിൽ ഫസ്റ്റ് ചെക്ക് പദ്ധതി

അർബുദ രോഗ നിയന്ത്രണ രംഗത്ത് മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാകുകയാണ് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്‌. കാൻസറിനെ പ്രതിരോധിക്കുന്നതിനുള്ള ഫസ്റ്റ് ചെക്ക് പദ്ധതി നടപ്പിലാക്കി ആരോ​ഗ്യരം​ഗത്ത് മുന്നേറുകയാണ് പോത്തൻകോട്. പദ്ധതി നിലവിൽ വന്നതോടെ പേടിക്കാതെ എങ്ങനെ അർബുദത്തെ പ്രതിരോധിക്കാമെന്ന് പോത്തൻകോട് നിവാസികൾ പഠിച്ചുകഴിഞ്ഞു.

സമ്പൂർണ കാൻസർ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആർസിസിയുടെ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിലുള്ള വിവിധ പഞ്ചായത്തുകളിലാണ് ഫസ്റ്റ് ചെക്ക് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത്, വാർഡ് തലത്തിൽ എല്ലാ മാസവും അർബുദരോഗനിർണയ ക്യാമ്പുകൾ നടത്തുന്നുണ്ട്. 2022ൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 37 ക്യാമ്പുകൾ നടത്തിയിട്ടുണ്ട്. ഈ വർഷത്തോടെ 97 പഞ്ചായത്ത്‌ വാർഡുകളിലും രോഗ നിർണയ ക്യാമ്പുകൾ നടത്തി സേവനം വ്യാപിപ്പിക്കും.

37 ക്യാമ്പുകളിലായി നാലായിരത്തിലധികം സ്ത്രീകൾ പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. അതിൽ 542 പേരെ ആർസി സിയിലേക്ക് തുടർ പരിശോധനകൾക്കായി അയച്ചു. പരിശോധനയ്ക്കായി ആർസിസിയിലെത്തുന്നവർക്ക് 10,000 രൂപവരെയുള്ള ചികിത്സാ ചെലവ് ബ്ലോക്ക് പഞ്ചായത്ത് വഹിക്കും. സംസ്ഥാന ഫണ്ടിൽ നിന്ന് 13 ലക്ഷം രൂപയാണ് ഫസ്റ്റ് ചെക്ക് പദ്ധതിയ്ക്കായി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ആർസിസിയിൽ നിക്ഷേപിച്ചിട്ടുള്ളത്.

മംഗലപുരത്ത് പ്രവർത്തിച്ചിരുന്ന അർബുദ നിർണയ കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിച്ചതോടെയാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ഏറ്റെടുത്തത്. സംസ്ഥാന സർക്കാർ ഇപ്പോൾ നടപ്പിലാക്കി വരുന്ന 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' പരിപാടി മൂന്ന് വർഷം മുൻപേ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചുവെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരി പ്രസാദ് പറഞ്ഞു.

date