153.16 കോടിയുടെ വികസന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്
വിദ്യാഭ്യാസ മേഖലയ്ക്ക് 25.48 കോടി, ലൈഫ് മിഷന് 11.88 കോടി
വിദ്യാഭ്യാസ മേഖലയ്ക്ക് 25.48 കോടിയും ലൈഫ് മിഷന് 11.88 കോടിയും കാർഷിക മേഖലയ്ക്ക് 4.56 കോടി രൂപയും നീക്കി വെച്ച്് 2025-26 വാർഷിക പദ്ധതി ബജറ്റ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അവതരിപ്പിച്ച ബജറ്റിൽ വികസന പദ്ധതികൾ യാഥാർഥ്യമാക്കാൻ 153,16,83,000 രൂപ ചെലവ് പ്രതീക്ഷിക്കുന്നു. 2,65,30,968 രൂപ മിച്ചമുണ്ട്. 153,52,58000 കോടി രൂപയുടെ വരവും 2,29,55,968 രൂപ പ്രാരംഭ ബാക്കിയും ഉൾപ്പെടെ 155,82,13,968 രൂപയാണ് ആകെ വരവ്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഫാമുകൾക്ക് 3.37 കോടിയും ക്ഷീരമേഖലയ്ക്ക് 2.20 കോടിയും വകയിരുത്തി. ജില്ലയിലെ വനാതിർത്തികളിൽ നിന്ന് വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാൻ സോളാർ ഹാങ്ങിംഗ് ഫെൻസ് സ്ഥാപിക്കാനായി 50 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.
വിദ്യാഭ്യാസ മേഖലയ്ക്ക് മൂൻതൂക്കം
സ്കൂളുകളിൽ അസംബ്ലിഹാൾ നിർമ്മിക്കാൻ നാല് കോടി 60 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 73 സ്കൂളുകൾക്ക് അറ്റകുറ്റ പണികൾക്കായി നാല് കോടി 86 ലക്ഷം രൂപയും വകയിരുത്തി. സ്കൂളുകളിൽ ലാപ്ടോപ്പിന് മൂന്ന് കോടി 50 ലക്ഷം, ടോയ്ലറ്റുകൾ നിർമ്മിക്കാൻ രണ്ട് കോടി 62 ലക്ഷം, ചുറ്റുമതിൽ നിർമ്മാണത്തിന് ഒരു കോടി 40 ലക്ഷം, ഗ്രൗണ്ട് നവീകരണത്തിന് ഒരു കോടി 20 ലക്ഷം, ഫർണിച്ചർ നൽകാൻ ഒരു കോടി രൂപ, കുടിവെള്ള പദ്ധതിക്ക് ഒരു കോടി, നാപ്കിൻ വെൻഡിംഗ് ആന്റ് ഇൻസിനറേറ്റർ സ്ഥാപിക്കാൻ ഒരു കോടി, ശാസ്ത്ര, കമ്പ്യൂട്ടർ ലാബുകളുടെ നവീകരണത്തിന് ഒരു കോടി 10 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തി. കെട്ടിട നിർമ്മാണത്തിന് കോട്ടയം ജിഎച്ച് എസ് എസ്-40 ലക്ഷം, എടയന്നൂർ ജിഎച്ച് എസ് എസ്-30 ലക്ഷം രൂപ വകയിരുത്തി. സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് 45 ലക്ഷം, പാചകപ്പുര നിർമ്മിക്കാൻ 80 ലക്ഷം രൂപ, കലാകായിക ഉപകരണങ്ങൾ വിതരണം ചെയ്യാൻ 20 ലക്ഷം, ക്ലാസ് മുറികൾ വൈദ്യുതീകരിക്കുന്നതിന് 50 ലക്ഷം രൂപ, വൈദ്യുത ചാർജ് അടക്കുന്നതിന് 50 ലക്ഷം, മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കാൻ 25 ലക്ഷം രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്ത് സ്കൂളുകളിൽ സ്ഥാപിച്ച ജല പരിശോധന - കിറ്റ് നൽകാൻ രണ്ട് ലക്ഷം, കിടപ്പിലായ വിദ്യാർഥികൾക്ക് വിദ്യാലയ അനുഭവം ഒരുക്കുന്ന 'സ്പേസ്' പദ്ധതിക്ക് മൂന്ന് ലക്ഷം, സ്റ്റുഡൻറ്സ് പോലീസ് കേഡറ്റ് പദ്ധതിക്ക് പത്ത് ലക്ഷം, വിദ്യാലയങ്ങളിൽ യോഗ, കരാട്ട, കളരി പരിശീലനം നൽകാൻ 10 ലക്ഷം, 'പത്താമുദയം' പദ്ധതിക്ക് രണ്ട് ലക്ഷം, വിദ്യാലയങ്ങളിൽ ഹാപ്പിനസ് സെന്റർ സ്ഥാപിക്കാൻ 20 ലക്ഷം രൂപ വകയിരുത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ പ്രചരണ പ്രവർത്തനങ്ങൾക്കായി 30 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ആരോഗ്യമേഖലക്ക് മുതൽക്കൂട്ട്
കണ്ണൂർ ജില്ലാ ആശുപത്രിയുടെ വിവിധ പദ്ധതികൾക്കായി ആറ് കോടി രൂപയും ജില്ലാ ആയുർവേദ ആശുപത്രിക്ക് ഒരു കോടി 72 ലക്ഷം രൂപയും ജില്ലാ ഹോമിയോ ആശുപത്രിക്ക് വിവിധ പദ്ധതികൾക്കായി രണ്ട് കോടി മൂന്ന് ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ മരുന്നുകൾ, ലാബ് റീ ഏജന്റ്, പരിചരണ സാമഗ്രികൾ വാങ്ങാൻ രണ്ട് കോടി 30 ലക്ഷം, ടെലഫോൺ ചാർജ്ജ്, വാട്ടർ ചാർജ്ജ' എന്നിവയ്ക്കായി ഒരു കോടി 60 ലക്ഷം, ക്യാൻസർ മരുന്ന്, പാലിയേറ്റീവ് കെയർ മരുന്ന് പരിചരണ സാമഗ്രികൾ എന്നിവയ്ക്കായി 60 ലക്ഷം, ഡയാലിസിസ് യൂണിറ്റ് പ്രവർത്തനങ്ങൾക്ക് 60 ലക്ഷം, താൽക്കാലിക ഡോക്ടർ, സ്റ്റാഫ് നഴ്സ് നിയമനത്തിന് 20 ലക്ഷം, 24 മണിക്കൂർ ഹെൽപ്പ് ഡസ്ക് പ്രവർത്തനത്തിന് 10 ലക്ഷം, വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് വിധേയരായവർക്ക് മരുന്ന് ലഭ്യമാക്കാൻ 40 ലക്ഷം, ആശുപത്രിയിൽ ഓഫീസ് സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 10 ലക്ഷം, കൃത്രിമ അവയവ നിർമ്മാണത്തിന് 5 ലക്ഷം ഉൾപ്പെടെയാണ് ആറ് കോടി രൂപ വകയിരുത്തിയത്.
ജില്ലാ ആയുർവേദ ആശുപത്രിക്ക് ലാബ് റീഏജന്റ് വാങ്ങാൻ ഒരു കോടി 50 ലക്ഷം, വൈദ്യുതി ബില്ല്, ഫോൺ ചാർജ്ജ് എന്നിവയ്ക്ക് എട്ട് ലക്ഷം, അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് 20 ലക്ഷം, ജീവിതശൈലി രോഗ ക്ലിനിക്ക് പ്രവർത്തനത്തിന് മൂന്ന് ലക്ഷം, ബാലമാനസം പദ്ധതിക്ക് ആറ് ലക്ഷം, പാലിയേറ്റീവ് കെയർ സെന്ററിന് അഞ്ച് ലക്ഷം രൂപയും വകയിരുത്തി.
ജില്ലാ ഹോമിയോ ആശുപത്രിയിൽ സ്പെഷാലിറ്റി ബ്ലോക്ക് നിർമ്മാണത്തിന് ഒരു കോടി 50 ലക്ഷം, മരുന്ന്, ലാബ് റീ ഏജന്റ്റ് വാങ്ങാൻ 14 ലക്ഷം, അടിസ്ഥാന സൗകര്യ വികസനത്തിന് 25 ലക്ഷം, ദൈനം ദിന പ്രവർത്തനങ്ങൾക്ക് നാല് ലക്ഷം രൂപയും ലിഫ്റ്റിന് എ എം സി ക്ക് അഞ്ച് ലക്ഷം രൂപയും വകയിരുത്തി.
പട്ടികജാതി-പട്ടികവർഗ സമൂഹത്തിന്റെ ഉന്നമനത്തിന് നാല് കോടി
പട്ടിക ജാതി നഗറുകളുടെ സമഗ്ര വികസന പദ്ധതിക്ക് ഒരു കോടി 50 ലക്ഷം, വീടുകളുടെ അറ്റകുറ്റപ്പണിക്ക് ഒരു കോടി, പട്ടിക ജാതി ശ്മശാനങ്ങളുടെ പുനരുദ്ധാരണത്തിന് 20 ലക്ഷം, യുവതി യുവാക്കൾക്ക് തൊഴിൽ പരിശീലനത്തിന് 15 ലക്ഷം, ക്ഷയരോഗ ബാധിതർക്കുള്ള പോഷകാഹാര കിറ്റിന് എട്ട് ലക്ഷം, ദേശീയ അന്തർ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പ്രതിഭാ പിന്തുണ പദ്ധതിക്ക് രണ്ട് ലക്ഷം, പട്ടികജാതി സാംസ്കാരിക നിലയങ്ങൾ നിർമ്മിക്കുന്നതിന് 75 ലക്ഷം വകയിരുത്തി. പട്ടികജാതി പട്ടികവർഗ സങ്കേതങ്ങളിൽ കുടിവെള്ള പദ്ധതിക്ക് 20 ലക്ഷം, പട്ടികവർഗ യുവതീ യുവാക്കൾക്ക് തൊഴിൽ പരിശീലനത്തിന് 20 ലക്ഷം, പട്ടിക വർഗ സാസ്കാരിക നിലയങ്ങൾക്ക് 60 ലക്ഷം, പട്ടിക വർഗ ഉന്നതികളിൽ ട്രൈബൽ യൂത്ത് ഫോഴ്സ് രൂപീകരിക്കാൻ അഞ്ച് ലക്ഷം രൂപ വകയിരുത്തി. പട്ടിക വർഗ ഉന്നതികളിലെ വിദ്യാഥികൾക്ക് 'പഠന പിന്തുണ' പദ്ധതിക്ക് 20 ലക്ഷം, ഉന്നതികളിൽ നടപ്പാത നിർമ്മിക്കാൻ 20 ലക്ഷം രൂപ, പട്ടിക വർഗ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പ്രഭാത ഭക്ഷണം നൽകാൻ ആറ് ലക്ഷം, ആറളം നവജീവൻ മാതൃകാ ഗ്രാമത്തിന്റെ അടിസ്ഥാന സൌകര്യ വികസനത്തിന് 13 ലക്ഷം, അംഗൻവാടികൾക്കും സ്മാർട്ട് അംഗൻവാടികൾക്കും കെട്ടിടം പണിയാൻ 50 ലക്ഷം രൂപ വകയിരുത്തി.
കാർഷിക-ക്ഷീര മേഖലകൾക്ക് പരിഗണന
ജില്ലയിലെ നെൽകൃഷി പ്രോൽസാഹിപ്പിക്കാൻ രണ്ട് കോടി 86 ലക്ഷം രൂപയും കൈപ്പാട് കൃഷിക്ക് 20 ലക്ഷം രൂപയും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 70 ലക്ഷം രൂപയും വകയിരുത്തി. 'തരിശ് രഹിത ജില്ല ' പദ്ധതിക്ക് 50 ലക്ഷം രൂപയും ''പോഷക സമൃദ്ധി' പദ്ധതിക്ക് 30 ലക്ഷം രൂപയും വകയിരുത്തി. കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിലെ നഴ്സറി പുനരുദ്ധാരണത്തിന് 15 ലക്ഷം രൂപയും ടോയ് ലറ്റ് നിർമ്മിക്കുന്നതിന് 30 ലക്ഷം രൂപയും ഓപ്പൺ ഓഡിറ്റോറിയം വൈദ്യുതീകരണത്തിന് 10 ലക്ഷം രൂപയും ഐടി കെ ഹാൾ പുനരുദ്ധാരണത്തിന് 15 ലക്ഷം രൂപയും വിത്ത് സംസ്കരണ കേന്ദ്രം നാല് ലക്ഷം രൂപയും ഉൾപ്പെടെ ഒരു കോടി 84 ലക്ഷം രൂപയും വകയിരുത്തി. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കാങ്കോൽ, പാലയാട്, കൊമ്മേരി ഗോട്ട് ഫാമുകൾക്കായി മൂന്ന് കോടി 37 ലക്ഷം രൂപ വകയിരുത്തി. ക്ഷീര സംഘങ്ങളിൽ പാലളക്കുന്ന ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി നൽകാൻ രണ്ട് കോടി രൂപയും ചാണകം സംസ്കരിച്ച് വിപണനം ചെയ്യുന്നതിന് ക്ഷീര സംഘങ്ങൾക്കും കർഷക ഗ്രൂപ്പുകൾക്കും 20 ലക്ഷം രൂപയും വകയിരുത്തി. ജില്ലാ വെറ്ററിനറി കേന്ദ്രത്തിന് 20 ലക്ഷം രൂപ, ആർഎഎച്ച്സികളുടെ പ്രവർത്തനത്തിന് 16 ലക്ഷം, കൊമേരി ആടുവളർത്തുകേന്ദ്രത്തിൽ ആടുകളെ വാങ്ങാൻ 20 ലക്ഷം,പൂ കൃഷിക്ക് 16 ലക്ഷം രൂപയും വകയിരുത്തി.
കുടുംബശ്രീയെ ചേർത്തുപിടിച്ചു
കുടുംബശ്രീ വനിതകൾക്ക് തൊഴിൽ പരിശീലനത്തിന് 10 ലക്ഷം രൂപ, വയോജനങ്ങളുടെയും കിടപ്പിലായ രോഗികളുടെയും വീടുകളിൽ പരിചരണം നടത്തുന്നതിന് കുടുംബശ്രീ പ്രവർത്തകർക്ക് പരിശീലനം നൽകി 'ഹോം കെയർ ബ്രിഗേഡ്' രൂപീകരിക്കാൻ അഞ്ച് ലക്ഷം,'ഒരു സി ഡി എസിൽ ഒരു സംരംഭം' പദ്ധതിക്ക് 50 ലക്ഷം, കുടുംബശ്രീ അംഗങ്ങൾക്കുള്ള 'മത്സ്യ ശ്രീ 'പദ്ധതിക്ക് നാല് ലക്ഷം, സ്കൂളുകളിൽ കുടുംബശ്രീ നേതൃത്വത്തിൽ 'സ്കൂഫേ' ആരംഭിക്കാൻ ഈ വർഷം 10 ലക്ഷം രൂപയും വകയിരുത്തി.
സാന്ത്വന പരിചരണ മേഖലക്ക് കൈതാങ്ങ്
മാരകമായ രോഗങ്ങൾ ബാധിച്ചവരും പ്രായാധിക്യത്താൽ ബുദ്ധിമുട്ടുന്നവരുമായ ആളുകളുടെ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് ഒരു കോടി 50 ലക്ഷം, എയ്ഡ്സ് ബാധിതർക്കുള്ള രോഗ പ്രതിരോധ പുനരധിവാസ പ്രവർത്തനങ്ങൾക്ക് 40 ലക്ഷം, ക്ഷയരോഗ ബാധിതർക്കുള്ള പോഷകാഹാര കിറ്റ് വിതരണത്തിന് ഏഴ് ലക്ഷം, ഡിജിറ്റൽ ബ്രെയിലി സാക്ഷരതാ പദ്ധതിക്ക് 10 ലക്ഷം, കേൾവി പരിമിതിയുള്ളവർക്ക് ഹിയറിംഗ് എയിഡ്' വിതരണം ചെയ്യാൻ 15 ലക്ഷം, തോട്ടട കാഴ്ച പരിമിതരുടെ വിദ്യാലയ നവീകരണത്തിന് ഒൻപത് ലക്ഷം രൂപ, കൊളപ്പ ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രം നവീകരണത്തിന് 10 ലക്ഷം, വയോജന വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ 50 ലക്ഷം, വയോജന കലോത്സവത്തിന് രണ്ട് ലക്ഷം, വയോജനങ്ങൾക്ക് തിയേറ്റർ സ്ഥാപിക്കാൻ 20 ലക്ഷം, ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ വിതരണത്തിന് 15 ലക്ഷം, 'ട്രാൻസ്ജെൻഡർ പദവി പഠനം'' നടത്തുവാൻ മൂന്ന് ലക്ഷം രൂപ, ട്രാൻസ്ജെൻഡർ ഭവന നിർമ്മാണത്തിന് മൂന്ന് ലക്ഷം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് നൽകുന്നതിന് ഒരു കോടി 50 ലക്ഷം രൂപയും വകയിരുത്തി. ബഡ്സ് സ്കൂളുകളുടെ പ്രവർത്തനത്തിന് 50 ലക്ഷവും, ബഡ്സ് ബാന്റ് ട്രൂപ്പിന് 15 ലക്ഷം രൂപയും വകയിരുത്തി.
സാമൂഹ്യ രംഗങ്ങളിൽ ശക്തമായ ഇടപെടൽ
'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായി പായം, ചെങ്ങളായി, മയ്യിൽ, പയ്യാവൂർ പഞ്ചായത്തുകളിൽ കളിക്കളം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ-ഗ്രാമപഞ്ചായത്തുകളുടെ വിഹിതം ഉൾപ്പെടെ നാല് കോടി രൂപ വകയിരുത്തി. വനിതാ ഫിറ്റ്നസ് സെന്റററുകൾക്ക് 30 ലക്ഷം രൂപ, ജില്ലാ പഞ്ചായത്ത് ഘടക സ്ഥാപനങ്ങളിൽ റൂഫ് ടോപ്പ് സോളാർ സ്ഥാപിക്കാൻ 20 ലക്ഷം, ദുരന്ത നിവാരണ സാക്ഷരതാ പ്രവർത്തനത്തിന് അഞ്ച് ലക്ഷം, ജില്ലയിലെ പ്രധാന നിരത്തുകളിൽ 'ടെയ്ക് എ ബ്രേക്ക്' സ്ഥാപിക്കാൻ 75 ലക്ഷം, റോഡുകളുടെ മെയിന്റൻസിന് 15 കോടി, എരഞ്ഞോളിയിൽ ലേഡീസ് പാർക്ക്, വാക്കിംഗ് വേ, ഓപ്പൺ ജിം, കഫ്റ്റീരിയ, ചിൽഡ്രൻസ് പാർക്ക്, ലൈബ്രറി എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തി സ്ത്രീകൾക്കുള്ള പാർക്ക് നിർമ്മിക്കാൻ ഒരു കോടി, രാമപുരം പുഴ സംരക്ഷിക്കാൻ 10 ലക്ഷം, ചെറുകിട സംരംഭകരുടെയും കർഷകരുടെയും പരമ്പരാഗത ഉൽപ്പന്നങ്ങളുടെയും പ്രദർശനത്തിനും വിപണനത്തിനുമായി 25 ലക്ഷം, പരമ്പരാഗത തൊഴിൽ സംരംഭകർക്ക് സഹായം നൽകാൻ 20 ലക്ഷം ഫുഡ് പ്രോസസിംഗ് യൂണിറ്റുകൾക്ക് 10 ലക്ഷം, ഖാദി കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 50 ലക്ഷം, അമ്മയ്ക്കൊരിടം പദ്ധതിക്ക് 25 ലക്ഷം രൂപ വകയിരുത്തി.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ബജറ്റ് അവതരണ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി അധ്യക്ഷയായി. ബജറ്റ് ചർച്ചയിൽ സ്ഥിരം സമിതി അധ്യക്ഷരായ വികെ സുരേഷ് ബാബു, അഡ്വ. ടി സരള, അംഗങ്ങളായ വിജയൻ മാസ്റ്റർ, ചന്ദ്രൻ കല്ലാട്ട്, എൻ പി ശ്രീധരൻ, തോമസ് വെക്കത്താനം, എം രാഘവൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി എം കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments