Skip to main content

*പുനരധിവാസത്തിന് സമ്മതപത്രം കൈമാറിയത് 235 ഗുണഭോക്താക്കള്‍*

 

 

മുണ്ടക്കൈ- ചൂരല്‍മല ദുരന്തം അതിജീവിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന പുനരധിവാസത്തിലേക്ക് സമ്മതപത്രം കൈമാറിയത് 235 ഗുണഭോക്താക്കള്‍. പുനരധിവാസത്തിനായുള്ള ആദ്യഘട്ട ഗുണഭോക്ത്യ പട്ടികയിലുള്‍പ്പെട്ട 242 പേരില്‍ 235 ആളുകളാണ് കളക്ടറേറ്റിലെത്തി സമ്മതപത്രം കൈമാറിയത്.  കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലേക്ക് ഒന്നാംഘട്ട ഗുണഭോക്ത്യ പട്ടികയില്‍ ഉള്‍പ്പെട്ട  170 പേര്‍ വീടിനായും 65 പേര്‍ സാമ്പത്തിക സഹായത്തിനും സമ്മതപത്രം കൈമാറി. സമ്മതപത്രം കൈമാറാന്നുള്ള അവസാന ദിനമായ ഇന്നലെ (മാര്‍ച്ച് 24) 113 ഗുണഭോക്താക്കളാണ് കളക്ടറേറ്റിലെത്തി സമ്മതപത്രം കൈമാറിയത്. ഇതില്‍ 63 പേര്‍ ടൗണ്‍ഷിപ്പില്‍ വീടിനായും 50 പേര്‍ സാമ്പത്തിക സഹായത്തിനുമാണ് ഓപ്ഷന്‍ നല്‍കിയത്. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ 1000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീട് നിര്‍മ്മിക്കുക. പ്രധാന മുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് വീടില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ  ടൗണ്‍ഷിപ്പിന്റെ ഭാഗമായി നിര്‍മ്മിക്കും. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം പാടില്ലെന്നതാണ് വ്യവസ്ഥ. പാരമ്പര്യ കൈമാറ്റം നടത്താം. സാമ്പത്തിക സഹായം തിരഞ്ഞെടുക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ സഹായം ലഭിക്കും. ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിലാണ് വീടും സാമ്പത്തിക സഹായവും ലഭിക്കുക. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെങ്കില്‍  പ്രായപൂര്‍ത്തിയായ ശേഷം കുട്ടിയുടെ പേരിലേക്കും ഉടമസ്ഥാവകാശം ലഭിക്കും. സംഘടനകള്‍, സ്പോണ്‍സര്‍മാര്‍, വ്യക്തിക്കള്‍ വീടുവെച്ച് നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിശ്ചിത തുക സാമ്പത്തിക സഹായമായി ലഭിക്കും. 

date