Skip to main content

പൊലീസ് സ്റ്റേഷനെ പൂന്തോട്ടമാക്കി നിയമപാലകർ; ഇത് മാരാരിക്കുളം മോഡല്‍

ഹേയ്, പൊലീസേ ഒരു പൂ തരാമോ...എന്ന് ചോദിച്ചാല്‍ മാരാരിക്കുളം സ്റ്റേഷനിലെ പൊലീസുകാര്‍ ഒരിക്കലും നോ പറയില്ല, കാരണം അത്രയേറെ പൂക്കളാണ് ദേശീയപാതക്കരികിലെ ഈ സ്റ്റേഷന് മുന്നില്‍ വിരിഞ്ഞു നില്‍ക്കുന്നത്.  
മാരാരിക്കുളം പൊലീസ് സ്റ്റേഷന് കുറച്ചുകാലമായി പൂക്കാലമാണ്. ദേശീയപാതയിൽ ആലപ്പുഴ - ചേർത്തല വഴി യാത്ര ചെയ്യുന്നവർക്ക് സ്റ്റേഷനിലേക്ക് നോക്കാതെ പോകാനാകില്ല. അത്ര മനോഹരമായാണ് സ്റ്റേഷന് മുന്നിൽ ചെണ്ടുമല്ലികൾ നിറഞ്ഞുനില്‍ക്കുന്നത്.  പൊലീസുകാർ നട്ടുനനച്ചു വളർത്തിയ പൂകൃഷി ഇവിടെ രണ്ടാം വിളവെടുപ്പിന് ഒരുങ്ങി നിൽക്കുകയാണ്. 
രണ്ട് മാസങ്ങൾക്ക് മുമ്പാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പൂകൃഷി ആരംഭിച്ചത്. നിയമപാലകർ ഉദ്യാനപാലകരായപ്പോൾ ലഭിച്ചത് നൂറുമേനി വിളവാണ്. ആദ്യ വിളവെടുപ്പിൻ്റ ഉദ്ഘാടനം ആലപ്പുഴ ഡിവൈഎസ്പി എം ആർ മധു ബാബു നിർവഹിച്ചു. വിളവെടുപ്പിൽ ലഭിച്ച പൂക്കൾ കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തിലേക്കാണ് സമർപ്പിച്ചത്. പൂകൃഷി ശ്രദ്ധാകേന്ദ്രമായതോടെ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് കഴിഞ്ഞദിവസം കൃഷിയിടം സന്ദർശിക്കാനെത്തുകയും ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ജോലി സമ്മർദ്ദത്തിനിടയിൽ മാനസിക ഉല്ലാസത്തിനുവേണ്ടിയാണ് കൃഷി ആരംഭിച്ചത്. പൂക്കളുടെ പരിപാലനത്തിലൂടെ മാനസിക സംഘർഷം കുറയ്ക്കാൻ കഴിയുന്നുണ്ടെന്ന് കൃഷിക്ക് നേതൃത്വം നൽകിയ സ്റ്റേഷൻ ഹൗസ് ഓഫീസർ എ വി ബിജു പറഞ്ഞു.
(പിആർ/എഎൽപി/946)

date