Skip to main content
.

ടൗണ്‍ഷിപ്പ് പൂര്‍ത്തീകരണത്തിന് സഹകരണമുണ്ടാവണം: മന്ത്രി ഒ.ആര്‍ കേളു

മുണ്ടക്കൈ-ചൂരല്‍മല അതിജീവിതര്‍ക്കായി കല്‍പ്പറ്റയില്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പ് പൂര്‍ത്തീകരണത്തിന് ഏല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ദുരന്തദിനത്തെ ഓര്‍മകള്‍ തീരാ നേവാണ്.   അതിജീവിതത്തിനായി തുടക്കം മുതല്‍ അവസാനം വരെ  ഒറ്റക്കെട്ടായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഏല്ലാവരോടും നന്ദി അറിയിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ടൗണ്‍ഷിപ്പ് സര്‍ക്കാര്‍ നിശ്ചയദാര്‍ഡ്യത്തിന്റെ മാതൃക: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ഏട്ട് മാസങ്ങള്‍ക്കകം ദുരന്ത അതിജീവിതര്‍ക്കായി തുടക്കമാവുന്ന ടൗണ്‍ഷിപ്പ് സര്‍ക്കാറിന്റെ നിശ്ചയദാര്‍ഡ്യത്തിന്റെ മാതൃകയാണെന്ന് രജിസ്‌ട്രേഷന്‍-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ദുരന്തത്തില്‍ തകര്‍ന്ന പ്രദേശം പുനര്‍ നിര്‍മ്മിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ജില്ല നല്‍കുന്നത് ഐക്യത്തിന്റെ സന്ദേശം : മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ഐക്യത്തിന്റെ സന്ദേശമാണ് ലോകത്തിന് നല്‍കുന്നതെന്ന് പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
ജൂലൈ 30 ന് മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍ ദുരന്തത്തില്‍ സേനാംഗങ്ങള്‍ എത്തും മുന്‍പെ വേദനകള്‍ കടിച്ചമര്‍ത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ മനുഷ്യരെ ഓര്‍ക്കേണ്ടത് അനിവാര്യമാണ്. ടൗണ്‍ഷിപ്പിന്റെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ

ചൂരല്‍മല മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ടൌണ്‍ ഷിപ് നിര്‍മാണം ഒരുമിച്ചു നിന്ന് പൂര്‍ത്തിയാക്കാമെന്നും അദ്ദേഹം പറഞ്ഞു. അതിജീവിച്ചവര്‍ക്ക്  ജീവിതോപാധികള്‍ ഉറപ്പ് വരുത്തണം. പരിക്കേറ്റവര്‍ക്ക്  ചികില്‍സ  ലഭ്യമാക്കണം. വാടക വീടുകളില്‍ കഴിയുന്നവര്‍ക്ക് വാടകയും പ്രതിദിനം 300 രൂപയും നല്‍കുന്നത് തുടരണം.  കേന്ദ്രത്തില്‍ നിന്ന് വലിയ സഹായമാണ് നമ്മള്‍ പ്രതീക്ഷിച്ചത്.  കേന്ദ്ര സഹായം ഉണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണ്.  കര്‍ണ്ണാടക സര്‍ക്കാര്‍ 20 കോടി രൂപ സഹായം നല്‍കിയതിനെ പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു.

കേരളം കാണിച്ചത് മനുഷ്യത്വത്തിന്റെ മഹാ മാതൃക : പ്രിയങ്കഗാന്ധി എം.പി

മനുഷ്യത്വത്തിന്റെ ശക്തിയും മഹത്വവുമാണ് മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തില്‍ കേരളം ഉയര്‍ത്തിപ്പിടിച്ചതെന്ന് പ്രിയങ്കഗാന്ധി എം.പി. ദുരന്തബാധിതരുടെ ജീവിതം പുനര്‍നിര്‍മ്മിക്കുന്ന ആദ്യത്തെയും അതിപ്രധാനവുമായ ചുവടുവെപ്പാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണം. ഏല്ലാവരും ഒന്നിച്ച് നിന്ന് പ്രവര്‍ത്തിച്ചതിനാല്‍ കേന്ദ്രത്തെ കൊണ്ട് അതിതീവ്ര ദുരന്തമായി അംഗീകരിപ്പിക്കാന്‍ സാധിച്ചു. എന്നാല്‍ ഫണ്ട് ഇതുവരെ ലഭ്യമായില്ല. ദുരന്തബാധിതരുടെ ജീവിതം പുനര്‍നിര്‍മ്മിക്കുന്ന പ്രക്രിയയില്‍ രാജ്യം മുഴുവന്‍ ഒപ്പമുണ്ടാവുമെന്നും എം.പി പറഞ്ഞു.

ദുരന്ത ബാധിതരെ സഹായിക്കാന്‍ മുന്നോട്ട് വരണം: പി.കെ കുഞ്ഞാലിക്കുട്ടി

ദുരന്തമുണ്ടായത് മുതല്‍ എല്ലാവരും അവരവര്‍ക്ക് കഴിയുന്ന സഹായങ്ങള്‍ ചെയ്യുന്നുണ്ട്. പുനരധിവാസത്തിനും ഈ കൂട്ടായ പ്രയത്‌നവും സഹായവുമുണ്ടാ വണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാറിന്റെ പു നരധിവാസ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കും. ദുരന്തത്തില്‍ പെട്ടവരുടെ പുനരധിവാസത്തിനായി 100 വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് നല്‍കും. ഇതിന്റെ തറക്കല്ലിടല്‍ ഏപ്രില്‍ 9 ന് നിര്‍വ്വഹിക്കുമെന്നും അദ്ദേഹം  പറഞ്ഞു.

ദുരന്തത്തെ അതിജീവിച്ചവര്‍ക്കായി പ്രവര്‍ത്തിക്കണം: ടി.സിദ്ധീഖ് എം.എല്‍.എ

ദുരന്തത്തെ അതിജീവിച്ചവരെ ചേര്‍ത്ത് നിര്‍ത്തി അവര്‍ക്കായി പ്രവര്‍ത്തിക്കണമെന്ന് ടി.സിദ്ധീഖ് എം.എല്‍.എ പറഞ്ഞു. അതി തീവ്ര ദുരന്ത മായി പ്രഖ്യാപിക്കാന്‍ കേന്ദ്രം നാല് മാസം എടുത്തു. കേന്ദ്ര സഹായം ഉപാധികളോടെയാണ് നല്‍കിയത്. ദുരന്തബാധിതരോടുള്ള ഈ അവഗണന അംഗീകരിക്കാനാവില്ല. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് പുനരധിവാസം സാധ്യമാക്കണം.   ഇതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
 

date