എൻ്റെ കേരളം പ്രദർശന മേളയുടെ വേദി മന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മെയ് 3 മുതൽ 12 വരെ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുന്ന ' എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ വേദി പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ഇത്തവണ എൻ്റെ കേരളം മേളയും സരസ് മേളയും ഒരേ വേദിയിലാണ് നടക്കുക. പി ആർ സി യുടെ നേതൃത്വത്തിൽ 42,000 ചതുരശ്ര അടിയിലാണ് എൻ്റെ കേരളം മേളയ്ക്ക് വേദിയൊരുങ്ങുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സരസ് മേളയിൽ 60,000 ചതുരശ്ര അടിയിൽ വിപണന സ്റ്റാളുകളും ഒരുക്കും. ഇതോടൊപ്പം വിശാലമായ ഫുഡ് കോർട്ടും ഉണ്ടാവും. ബീച്ചിലെ പ്രധാന സ്റ്റേജിൻ്റെ വടക്കുഭാഗത്തുള്ള കടൽത്തീരത്താണ് മേളകളുടെ പന്തൽ ഒരുക്കുക. എൻ്റെ കേരളം മേളയുടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത് കിഫ്ബിയാണ്. മേള ഏറ്റവും മികച്ചതാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്ന് മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, സബ് കലക്ടർ ഹർഷിൽ ആർ മീണ, മുൻ എംഎൽഎ എ പ്രദീപ്കുമാർ, കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹ്ബൂബ്, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി ചെയർമാൻ ടി വിശ്വനാഥൻ, അഡീഷണൽ എസ് പി അബ്ദുൽ വഹാബ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിപി അബ്ദുൽ കരീം, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ കവിത പി സി, കിഫ്ബി, പൊതുമരാമത്ത് വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
- Log in to post comments