Skip to main content

റിക്രൂട്ടിംഗ് ഏജൻസികളിൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് റെയ്ഡ്

നിയമവിരുദ്ധമായി പ്രവർത്തിച്ച റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സും പൊലീസും സംയുക്തമായി കോട്ടയത്തെ നിരവധി റിക്രൂട്‌മെന്റ് ഏജൻസികളിൽ മിന്നൽ പരിശോധന നടത്തി. കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നടത്തിയ ''ഓപ്പറേഷൻ മൈഗ്രന്റ് ഷീൽഡ്''ന്റെ രണ്ടാം ഘട്ടത്തിൽ, ദുരുദ്ദേശപരമായ രേഖകൾ ചമയ്ക്കൽ, അനധികൃത റിക്രൂട്ട്‌മെന്റ്, 1983-ലെ എമിഗ്രേഷൻ നിയമത്തിന്റെ ലംഘനങ്ങൾ എന്നിവയുൾപ്പെടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി. 

വ്യാജ തൊഴിൽ കരാറുകൾ, പരിചയ സമ്പന്നരല്ലാത്ത തൊഴിലന്വേഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള കുറ്റകരമായ രേഖകൾ റെയ്ഡിൽ പിടിച്ചെടുത്തു. പ്രാഥമിക അന്വേഷണത്തിൽ ഈ ഏജൻസികൾ സാധുവായ ലൈസൻസുകളില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും വ്യാജ വാഗ്ദാനങ്ങൾ നൽകി ഇന്ത്യൻ തൊഴിലാളികളെ വിദേശത്തേക്ക് അയയ്ക്കുന്നതിൽ പങ്കാളികളാണെന്നും കണ്ടെത്തി.

റിക്രൂട്ടിങ് ഏജൻസികളുടെ സേവനങ്ങൾ സ്വീകരിക്കുന്നതിനുമുമ്പ് ഇ-മൈഗ്രേറ്റ് പോർട്ടലിൽ അവ നിയമാനുസൃതമാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്ന് പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

പി.എൻ.എക്സ് 1432/2025

date