ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് : അഗതിമന്ദിരത്തിന്റെ റവന്യൂ റിക്കവറി നടപടി മരവിപ്പിച്ചു
തൃക്കൊടിത്താനം പൊട്ടശ്ശേരിയിലെ അനാഥ-അഗതി മന്ദിരത്തിന്റെ പേരിൽ റവന്യൂ റിക്കവറി നടപടി എടുത്തത് നിയമപ്രകാരമല്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ. കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ നടന്ന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിലാണ് അംഗം എ. സൈഫുദ്ദീൻ നടപടി സ്വീകരിച്ചത്.
വഖഫ് ബോർഡിലേക്കുള്ള വിഹിതം അടയ്ക്കുന്നതിലും കണക്ക് സമർപ്പിക്കുന്നതിലും വീഴ്ച വരുത്തിയെന്നതിന്റെ പേരിൽ സ്ഥാപന സെക്രട്ടറിയുടെയും ഭാര്യയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള വസ്തുവിൽ റവന്യൂ റിക്കവറി നടത്തിയത് അംഗീകരിക്കാനാവില്ലെന്ന് കമ്മീഷൻ പറഞ്ഞു. വഖഫ് ബോർഡ് എടുത്ത നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബോർഡ് ഡിവിഷണൽ ഓഫീസറെ കമ്മീഷൻ ശക്തമായ ഭാഷയിൽ താക്കീത് ചെയ്തു. നടപടി അസ്ഥിരപ്പെടുത്താൻ ഉത്തരവ് നൽകുകയും ചെയ്തു.
കേരള ഗ്രാമീൺ ബാങ്കിൽനിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ട് പരാതി നൽകിയ താഴത്തുവടകര സ്വദേശി ബാങ്ക് നടപടികളുമായി സഹകരിക്കാത്തതിനാൽ പരാതി തീർപ്പാക്കി. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായും കമ്മീഷൻ മുമ്പാകെ വന്നത്.സിറ്റിങ്ങിൽ ആറു പരാതികളാണ് പരിഗണനയ്ക്കു വന്നത്. നാല് പരാതികൾ പരിഹരിച്ചു. രണ്ട് പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.
ഫോട്ടോ ക്യാപ്ഷൻ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ പരാതികൾ കേൾക്കുന്നു
- Log in to post comments