Skip to main content

കൈപ്പന്ത്കളി ലഹരിയാക്കി വിദ്യാര്‍ഥികള്‍; കൈ കൊടുക്കാന്‍ എംഎല്‍എയെത്തി

കൈപ്പന്ത്കളി ലഹരിയാക്കിയ വിദ്യാര്‍ഥി കൂട്ടത്തിന് കൈ കൊടുക്കാന്‍ എംഎല്‍എയെത്തി. ബാലുശ്ശേരി ഗ്രാമപഞ്ചായത്തും ഇന്‍ഡോര്‍ സ്റ്റേഡിയം ഗവേണിങ് ബോഡിയും ചേര്‍ന്ന് സംഘടിപ്പിച്ച വോളിബോള്‍ പരിശീലന ക്യാമ്പിലാണ് സച്ചിന്‍ ദേവ് എംഎല്‍എ ആവേശം പകരാനെത്തിയത്. കുട്ടികള്‍ക്കൊപ്പം കളിച്ചും കാര്യം പറഞ്ഞും എംഎല്‍.എ അവര്‍ക്കൊപ്പം ചേര്‍ന്നു. ചെറുപ്പം മുതല്‍ കുട്ടികളെ കായിക മത്സരങ്ങളില്‍ തല്‍പരരാക്കുക എന്ന ലക്ഷ്യവുമായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാടും പരിശീലനം കാണാനെത്തി. 
10 മുതല്‍ 17 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. മുന്‍ സര്‍വീസസ് താരവും സായി ചീഫ് കോച്ചുമായിരുന്ന എ കെ പ്രേമനാണ് ക്യാമ്പ് നയിക്കുന്നത്. കായികാധ്യാപകരായ എം പ്രശാന്തന്‍, കെ പങ്കജാക്ഷന്‍, ജയരാജന്‍ എന്നിവര്‍ സഹായികളായുണ്ട്. നൂറിലധികം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഇരുനൂറ് മീറ്റര്‍ സിന്തട്ടിക് ട്രാക്ക്, സെവന്‍സ് ഫുട്ബാള്‍ കോര്‍ട്ട്, ലോങ് ജമ്പ് പിറ്റ്, ക്രിക്കറ്റ് നെറ്റ്‌സ്, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട്, ഓപണ്‍ ജിം തുടങ്ങി സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായുള്ള പദ്ധതികള്‍ എംഎല്‍എ വിശദീകരിച്ചു.
 

date