സാഹോദര്യവും സാഹജാവബോധവും ഉൾച്ചേർക്കാനുള്ള മാർഗമായി തീർഥാടനം മാറണം : മുഖ്യമന്ത്രി
ആത്മീയപ്രകാശനത്തിനുള്ള യാത്രകൾ മനുഷ്യരിൽ സഹോദര്യം വളർത്തുന്നതിനുള്ള മാർഗമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മട്ടന്നൂരിൽ കണ്ണൂർ വിമാനത്താവളത്തോട് ചേർന്ന് നിർമിക്കുന്ന ഹജ്ജ് ഹൗസിന്റെ ശിലാസ്ഥാപനവും ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനവും നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കണ്ണൂർ ഹജ്ജ് ഹൗസ് പ്രവർത്തനം ആരംഭിക്കുന്നതോടെ കാസർകോട്, മംഗലാപുരം, വയനാട് എന്നിവിടങ്ങളിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് ഏറെ പ്രയോജനം ചെയ്യും. കിൻഫ്ര പൊതു വികസന കാര്യങ്ങൾക്കായി ഏറ്റെടുത്ത സ്ഥലത്തിൽ നിന്നാണ് ഒരു ഏക്കർ സ്ഥലം ഹജ്ജ് ഹൗസിനായി വിട്ടുനൽകുന്നത്. ജില്ലയിൽ നിന്നുള്ള തീർത്ഥാടകർക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കുക എന്ന് സർക്കാരിന്റെ തീരുമാനത്തിൽ നിന്നാണ് ഇതിനായി അഞ്ചു കോടി രൂപ അനുവദിച്ചത്. അയ്യായിരത്തോളം ഹജ്ജ് യാത്രികരാണ് കണ്ണൂരിൽ നിന്നുള്ളത്. അടുത്ത തീർഥാടനകാലത്ത് പണി പൂർത്തിയാക്കും വിധം പ്രവൃത്തികൾ സമയബന്ധിതമായി നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടൊപ്പം കണ്ണൂർ വിമാനതാവളത്തിന് സമീപത്തായി 200 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സയൻസ് പാർക്ക്, ഐ ടി പാർക്ക് എന്നിവകൂടി പൂർത്തിയാക്കുന്നത്തോടെ പ്രദേശത്തിന്റെ മുഖഛായ തന്നെ മാറും.
സംസ്ഥാനത്ത് കോഴിക്കോട് വിമാനത്താവളത്തോട് ചേർന്നാണ് ആദ്യ ഹജ്ജ് ഹൗസ് നിർമിച്ചത്. വനിതാ തീർഥാടകർക്കായി എട്ട് കോടി രൂപ മുതൽ മുടക്കിൽ വനിതാ ബ്ലോക്കും നിർമിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷനായിരുന്നു. ഹജ്ജ് യാത്രികർക്കുള്ള ബോർഡിങ് പാസ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും യാത്രാ രേഖ കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ യും വിതരണം ചെയ്തു. പി.വി അബ്ദുൽ വഹാബ് എം.പി, എം എൽ എമാരായ അഡ്വ. പി.ടി.എ. റഹിം, അഹമ്മദ് ദേവർകോവിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രത്നകുമാരി, സംസ്ഥാന വഖഫ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ, മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ കാരാട്ട് റസാഖ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കെ.പി അബൂബക്കർ, ഉമർ ഫൈസി മുക്കം, സുൽഫിക്കർ അലി, കെ എൽ പി യുസുഫ്, ന്യൂനപക്ഷ സ്പെഷ്യൽ സെക്രട്ടറി ബി. അബ്ദുൽ നാസർ, മലപ്പുറം ജില്ലാ കലക്ടർ വി. ആർ. വിനോദ്, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് മാസ്റ്റർ, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വി. മിനി, കിൻഫ്രാ എം. ഡി. സന്തോഷ് കോശി തോമസ്, കിയാൽ എം.ഡി. എസ്. ദിനേശ് കുമാർ, സി.ടി അഹമ്മദലി, അഡ്വ. മാത്യു കുന്നപ്പള്ളി, കെ.കെ. രാഗേഷ്, കെ.ടി. ജോസഫ്, മാർട്ടിൻ ജോർജ്, കെ. സുരേഷൻ, കെ.പി. രമേശൻ, അഷ്റഫ് ചെമ്പിലായി, എസ്.എം.കെ. മുഹമ്മദ് അലി, കെ.പി. അനിൽകുമാർ, അശോകൻ മട്ടന്നൂർ, ഒ.വി. ജാഫർ, ഷംസുദീൻ അരിഞ്ചിറ, മുഹമ്മദ് സക്കിർ, അഡ്വ. മൊയ്തീൻ കുട്ടി, അസ്കർ കൊറാട്ട് എന്നിവർ സംസാരിച്ചു.
- Log in to post comments