Skip to main content
..

ലഭ്യമായ ഭൂമിയില്‍ പരമാവധി വികസനം ലക്ഷ്യം - മന്ത്രി കെ. എന്‍. ബാലഗോപാല്‍

സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമിയില്‍ പരമാവധി വികസനം നടപ്പിലാക്കുകയാണ് നയമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കൊട്ടാരക്കരയിലെ കില ക്യാമ്പസില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങളും സ്ഥാപനങ്ങള്‍ക്ക് സ്ഥലസൗകര്യം നല്‍കുന്നതിന്റെ പരിശോധനയ്ക്കുമായി സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഇവിടെയുള്ള 114 ഏക്കര്‍ ഭൂവിസ്തൃതി പരമാവധി പ്രയോജനപ്പെടുത്തും. ജയില്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകും. കേന്ദ്രീയ വിദ്യാലയത്തിനുള്ള ഇടവും നല്‍കും.
സയന്‍സ് മ്യൂസിയം, ഡ്രോണ്‍ പാര്‍ക്ക്, നഴ്‌സിംഗ് കോളജ് തുടങ്ങിയ പദ്ധതികള്‍ക്കും സ്ഥലം നല്‍കുന്നത് പരിഗണനയിലാണ്. ഓരോ പ്രവൃത്തിക്കുമായി ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയാകും അന്തിമതീരുമാനത്തിലെത്തുക. ഭൂമി അല്‍പം പോലും നഷ്ടമാകാതെ ഓരോ സ്ഥാപനവും നടത്തുന്നതിനായുള്ള സൗകര്യമൊരുക്കുന്നതിനായി സര്‍വെ നടത്താന്‍ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും അറിയിച്ചു. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, ഡെപ്യൂട്ടി കലക്ടര്‍ ആര്‍. ബീനാറാണി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
 

 

date