ട്രാന്‍സ് വിമന്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും: അഡ്വ. പി. സതീദേവി
ട്രാന്‍സ് വിമന്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേരള വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി. കേരള വനിതാ കമ്മീഷന് തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യു.ഡി. റസ്റ്റ്ഹൗസില്‍ സംഘടിപ്പിച്ച 'ട്രാന്‍സ് വിമന്‍ നേരിടുന്ന പ്രശ്നങ്ങള്‍ - തുറന്നുപറച്ചില്‍' ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ലൈംഗിക ന്യൂനപക്ഷം ഭിക്ഷാടനം നടത്തി അതിജീവനം നടത്തേണ്ടവരല്ല. അവര്‍ക്ക് അന്തസോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാന്‍ കഴിയുന്ന സാമൂഹിക സാഹചര്യം ഉറപ്പാക്കേണ്ടതുണ്ട്.
പാര്‍ശ്വവത്കരിക്കപ്പെടേണ്ടവരല്ല ലൈംഗിക ന്യൂനപക്ഷം. തൊഴില്‍, വിദ്യാഭ്യാസം, പാര്‍പ്പിടം തുടങ്ങി എല്ലാ കാര്യങ്ങളിലും ഇവര്‍ക്ക് തുല്ല്യനീതി ലഭിക്കേണ്ടതുണ്ട്. എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. മൃഗതുല്യമായതോ അടിമ സമാനമായതോ ആയിട്ടുള്ള ജീവിതമല്ല, അന്തസോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശമാണ് ഇവര്‍ക്കുമുള്ളത്. ലിംഗനീതിയുടെ കാര്യത്തില്‍ അഭിമാനമായ സാഹചര്യമൊരുക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ സാധിക്കണം.
ലൈംഗിക ന്യൂനപക്ഷത്തിന്റെ ആവശ്യങ്ങള്‍ക്ക് പരിഗണന നല്കുന്ന സര്‍ക്കാരാണ് ഇന്ന് കേരളത്തിലുള്ളത്. രാജ്യത്താദ്യമായി ട്രാന്‍സ് ജെന്‍ഡര്‍ നയം രൂപീകരിച്ചത് കേരളമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പുരോഗമനപരമായ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍നിന്നും നിയമം പഠിക്കുന്നവരും സാഹിത്യകാരും പൈലറ്റുമാരുമെല്ലാം ഇന്ന് സമൂഹത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. വിജയരാജ മല്ലികയുടെ കവിതകള്‍ ഇപ്പോള്‍ പഠനവിഷയമാണെന്ന കാര്യവും ചെയര്‍പേഴ്സണ്‍ ഓര്‍മ്മിപ്പിച്ചു. വ്യത്യസ്ത മേഖലകളിലുള്ള സ്ത്രീകളുടെ പ്രശ്നങ്ങളും വ്യത്യസ്തങ്ങളാണെന്ന് മനസിലാക്കിയതിനാലാണ് വനിതാ കമ്മീഷന് അവരിലേക്ക് ഇറങ്ങി ചെല്ലാന്‍ തീരുമാനിച്ചത്.
ഓരോ മേഖലയിലുമുള്ളവരെ വെവ്വേറെ കേള്‍ക്കുന്നതിനും പ്രശ്നങ്ങള്‍ പഠിക്കുന്നതിനുമായാണ് പബ്ലിക് ഹിയറിംഗുകള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 25 പബ്ലിക് ഹിയറിംഗുകള്‍ നടത്തിക്കഴിഞ്ഞു. ഇന്നത്തെ ഹിയറിംഗില്‍ ഉരുത്തിരിഞ്ഞുവരുന്ന കണ്ടെത്തലുകള്‍ ശിപാര്‍ശയായി സര്‍ക്കാരിന് നല്‍കുകയും അവ പരിഹരിക്കാന്‍ വനിതാ കമ്മീഷന് പരിശ്രമിക്കുകയും ചെയ്യുമെന്നും അഡ്വ. പി. സതീദേവി പറഞ്ഞു. ഇവരെ മനുഷ്യരായി കണ്ട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന വിശ്വാസം കമ്മീഷനുണ്ട്.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 15 എല്ലാവര്ക്കും തുല്ല്യനീതി ഉറപ്പാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ജാതി, മത, ലിംഗ, പ്രദേശ വ്യത്യാസങ്ങള്‍ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അത്തരത്തില്‍ വിവേചനം നേരിടുകയോ ചൂഷണത്തിന് ഇരയാവുകയോ ചെയ്യുന്നവരെ സംരക്ഷിക്കാനായി നിയമനിര്‍മാണം നടത്തുന്നതിന് നിയമസഭകള്‍ക്കും പാര്‍ലമെന്റിനും ഭരണഘടന അധികാരം നല്‍കുന്നുണ്ട്. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷനുകള്‍ രൂപീകരിക്കപ്പെട്ടതെന്നും ചെയര്‍പേഴ്സണ്‍ ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ കേരള വനിതാ കമ്മീഷന് അംഗം അഡ്വ. ഇന്ദിര രവീന്ദ്രന് അധ്യക്ഷയായിരുന്നു. ഡയറക്ടര്‍ ഷാജി സുഗുണന് ഐപിഎസ് വിഷയം അവതരിപ്പിച്ചു. വിജയരാജ മല്ലിക, സംസ്ഥാന ട്രാന്‍സ് ജെന്ഡര്ബോര്ഡ് അംഗങ്ങളായ ശ്യാമ എസ്. പ്രഭ, നേഹാ ചെമ്പകശേരി, ലയാ മരിയ ജെയ്സണ്‍, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചക്ക് വനിതാ കമ്മീഷന് റിസര്‍ച്ച് ഓഫീസര്‍ എ.ആര്. അര്‍ച്ചന നേതൃത്വം നല്കി. പബ്ലിക് ഹിയറിംഗില്‍ 150 ഓളം ട്രാന്‍സ് വിമന്‍സ് പങ്കെടുത്തു.
- Log in to post comments