വൈഗ പദ്ധതിയിൽ വീട്; ആതിരയ്ക്കും ആകാശിനും ഇത് സ്വപ്നസാക്ഷാത്കാരം
രോഗബാധിതരായി അച്ഛനമ്മമാർ മരണപ്പെട്ട പടിയൂർ ഗ്രാമപഞ്ചായത്തിലെ എടതിരിഞ്ഞി വില്ലേജിൽ പയറ്റില്ലംപറമ്പ് വീട്ടിൽ ആതിരയ്ക്കും ആകാശിനും ഇത് സ്വപ്ന സാക്ഷാത്കാര നിമിഷം. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 'വൈഗ' ടിക്കറ്റ് വിൽപ്പനയിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് നിർമിച്ച വീടിന്റെ താക്കോൽദാനം ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.
2019-20 വർഷങ്ങളിൽ സംസ്ഥാന കൃഷി വകുപ്പ് തൃശ്ശൂരിൽ 'വൈഗ' എന്ന പേരിൽ അന്താരാഷ്ട്ര ശിൽപശാലയും കാർഷികോൽപ്പന്ന വിപണനവും നടത്തിയിരുന്നു. ഈ പരിപാടിയുടെ ഭാഗമായി ടിക്കറ്റ് വിൽപനയിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച്, ജില്ലയിലെ ഭവനരഹിതരായ നാല് പേർക്ക് ഒരു വീടിന് 5.70 ലക്ഷം രൂപ കണക്കാക്കി അനുവദിച്ചിരുന്നു. അതിൽ, പടിയൂർ ഗ്രാമപഞ്ചായത്തിലെ എടതിരിഞ്ഞി വില്ലേജിൽ പയറ്റില്ലംപറമ്പ് പരേതരായ ബാലന്റെയും ജയന്തിയുടെയും മക്കളായ ആതിരയ്ക്കും ആകാശിനും വീട് വയ്ക്കുന്നതിനായി 5.70 ലക്ഷം രൂപ അനുവദിച്ചു.
ആതിരയുടെയും ആകാശിന്റെയും മാതാപിതാക്കളായ ബാലൻ 2015-ലും ജയന്തി 2019-ലുമാണ് രോഗബാധിതരായി മരണപ്പെട്ടത്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതിരുന്ന ഇവർ, ബന്ധുമിത്രാദികളുടെ സഹായത്തോടെ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മാതാപിതാക്കളുടെ മരണശേഷമാണ് വീട് നിർമാണത്തിന് ഇവർ സംസ്ഥാന സർക്കാരിന് അപേക്ഷ നൽകിയത്. കാറളം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ഇവർക്കായി പുതിയതായി നിർമിച്ച വീടിന്റെ താക്കോൽദാനമാണ് മുൻ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാറിന്റെ സാന്നിധ്യത്തിൽ മന്ത്രി ആർ. ബിന്ദു നിർവഹിച്ചത്.
കിഴുത്താണി ഗ്രാമീണ വായനശാലയിൽ നടന്ന ചടങ്ങിൽ കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് ഹാരീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ് എന്നിവർ മുഖ്യാതിഥികളായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. രമേഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി റെനിൽ, പഞ്ചായത്തംഗങ്ങളായ വൃന്ദ അജിത് കുമാർ, സീമ പ്രേം രാജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന സുബ്രഹ്മണ്യൻ, കാറളം ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ അനഘ വി. ഗോപാൽ എന്നിവർ പങ്കെടുത്തു.
- Log in to post comments