Skip to main content

തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്നിക് കോളേജിലെ വജ്ര ജൂബിലി കെട്ടിടം പ്രവർത്തന സജ്ജമായി

 

 

തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്നിക് കോളേജിൽ പത്ത് കോടിയിലധികം രൂപ ചെലവഴിച്ച് നിർമിച്ച വജ്രജൂബിലി കെട്ടിടം ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു. സി.സി മുകുന്ദൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എൻബിഎ അക്രഡിറ്റേഷൻ ലഭിച്ച വകുപ്പുകളെ മന്ത്രി അനുമോദിച്ചു.

 

കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അന്താരാഷ്ട്ര ഹബ്ബാക്കി മാറ്റുന്നതിനായുള്ള പദ്ധതികളും പരിപാടികളുമാണ് സർക്കാർ ആവിഷ്കരിച്ചു വരുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. കഴിഞ്ഞ നാലു വർഷത്തിനിടെ ആറായിരം കോടി രൂപയാണ് കേരളം ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിനിസ്യച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ നമ്മുടെ ക്യാമ്പസുകളിൽ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

 

കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖല പ്രത്യേകിച്ച് പോളിടെക്നിക് കലാലയങ്ങൾ ദ്രുതഗതിയിൽ മികച്ച നിലവാരത്തിലേക്ക് വളർന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് ക്യാമ്പസ് പ്ലേസ്മെന്റ്കളുടെ ഭാഗമായി മികച്ച പങ്കാളിത്തമാണ് പോളിടെക്നിക് കോളേജുകളിൽ നിന്നും ഉണ്ടാകുന്നത്. വിദ്യാർത്ഥികൾക്ക് ക്യാമ്പസുകളിൽ നിന്നുതന്നെ തൊഴിൽ ലഭിക്കുന്നതായും മന്ത്രി പറഞ്ഞു. പഠനതലത്തിൽ തന്നെ പ്രായോഗിക പരിശീലനം ലഭിക്കുന്നതിന്റെ ഫലമാണ് ഈ നേട്ടം. നമ്മുടെ വിദ്യാർഥികൾ മാലിന്യ സംസ്കരണം പോലുള്ള മേഖലകളിൽ കീറാമുട്ടികളായി നിന്ന പ്രശ്നങ്ങൾക്ക് വരെ പരിഹാരം ഉണ്ടാക്കി കടന്നുവരികയാണ്. കഴിഞ്ഞവർഷം ആയിരം പ്രോജക്ടുകളാണ് കെ.ടി.യുവിന്റെ കീഴിലുള്ള എഞ്ചിനീയറിങ് കോളേജുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഏറ്റെടുത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.  

 

കലാലയങ്ങളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. സമൂഹം അഭിമുഖീകരിക്കുന്ന ഏതെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാൻ നൂതന ആശയം മുന്നോട്ടു വയ്ക്കുന്ന വിദ്യാർഥിക്ക് അഞ്ച് ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ ധനസഹായം നൽകുന്ന യങ്ങ് ഇനോവേറ്റെഴ്സ് പ്രോഗ്രാം വിദ്യാർഥികൾക്കായി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

 നമ്മുടെ കലാലയത്തിൽ ഒരു വിദ്യാർത്ഥി അല്ലെങ്കിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ സമൂഹത്തിന് ആവശ്യമായ ഒരു നൂതനാശയം മുന്നോട്ടുവെച്ചാൽ അതിനെ ഏറ്റെടുത്തുകൊണ്ട് വ്യാവസായികമായി തന്നെ ഉത്പാദിപ്പിക്കാൻ കഴിയുന്ന തരത്തിൽ സംരംഭമായി പരിവർത്തനം ചെയ്യാനുള്ള എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പിന്തുണയും നൽകാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് വേണ്ടി പൊതുമരാമത്തു വകുപ്പ് നിർമിച്ച വജ്രജൂബിലി കെട്ടിടത്തിൽ താഴത്തെ നിലയിൽ ആധുനിക നിലവാരത്തിലുള്ള ലാബുകളും മുകളിലെ നിലയിൽ ക്ലാസ് മുറികളും വിശാലമായ ലൈബ്രറിയുമാണ് ഒരുക്കിയിട്ടുള്ളത്. 

 

 പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ ടി.കെ സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ജുബി പ്രദീപ്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ ദിനേശൻ, പഞ്ചായത്തംഗങ്ങളായ സി.എസ് മണികണ്ഠൻ, ഗ്രീഷ്‌മ സുഖിലേഷ്, സീനിയർ ജോയിന്റ് ഡയറക്ടർ (പി.എസ്) ആനി എബ്രഹാം, കോതമംഗലം റീജിയണൽ ജോയിന്റ് ഡയറക്ടർ ഡോ. പി.എ സോളമൻ, പ്രിൻസിപ്പാൾ ഇൻ -ചാർജ് ടി.എസ് ബാബുരാജൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

date