ഭൂമി ദേശീയ സർവെ കോൺക്ലേവ്: ഭൂപരിഷ്‌കരണ നിയമത്തിൽ കാതലായ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രി
ഭൂപരിഷ്‌ക്കരണ നിയമത്തിൽ കാതലായ മാറ്റങ്ങൾ വരുത്തേണ്ട സാഹചര്യമില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. സംസ്ഥാന റവന്യൂ, സർവെ - ഭൂരേഖാ വകുപ്പ് സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ഡിജിറ്റൽ റീസർവെ ഭൂമി ദേശീയ കോൺക്ലേവിന്റെ പ്രതിനിധി സെഷൻ കോവളം ഉദയ സമുദ്ര ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് അടിത്തറ പാകിയത് ഭൂപരിഷ്‌കരണ നിയമമാണ്. അനിവാര്യമായ ഭേദഗതി അടക്കം, കാലോചിതമായ മാറ്റങ്ങൾ നേരത്തേ നിയമത്തിൽ വരുത്തിയിട്ടുണ്ട്. നമ്മളെ മാതൃകയാക്കി മറ്റു പല സംസ്ഥാനങ്ങളും സദൃശ്യമായ ഭൂപരിഷ്‌കരണം നടപ്പിലാക്കിയെങ്കിലും കേരളത്തിന്റെ ഭൂപരിഷ്‌കരണ നിയമത്തോളം കരുത്തും വിശാലവും ആയിരുന്നില്ല ഇവയൊന്നും. സാമൂഹിക മാറ്റത്തിന് അധിഷ്ടിതമായ ഭൂ വിതരണത്തിനാണ് ഭൂപരിഷ്‌കരണ നിയമം നേതൃത്വം നൽകിയത്. ജന്മിത്തം അവസാനിപ്പിച്ച്, ഭൂമി കൈവശം വച്ച് കൃഷി ചെയ്ത് വന്നവരെ ഭൂ ഉടമകളാക്കുവാൻ നിയമം അവസരം ഉണ്ടാക്കുന്നുണ്ട്. വ്യവസായ, വാണിജ്യ, വിദ്യാഭ്യാസ, ചാരിറ്റബിൾ ആവശ്യങ്ങൾക്കുൾപ്പടെയുള്ള വികസന ആവശ്യങ്ങൾക്ക് സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകളും ഭൂപരിഷ്‌കരണ നിയമത്തിലുണ്ട്. എന്നാൽ, കേരളം ഭൂ പരിധിയിൽ മാറ്റം വരുത്താൻ പോകുന്നു എന്ന വിധത്തിൽ വരുന്ന വാർത്തകൾ ശരിയല്ല. ഭൂപരിഷ്‌കരണ നിയമത്തിന്റെ അന്തഃസത്ത മനസിലാക്കിയുള്ള ശരിയായ വായനയാണ് ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ വിവിധ മേഖലകളിലും ഭൗതിക സാഹചര്യങ്ങളിലും വലിയ മാറ്റങ്ങൾ വരുമ്പോഴും ഭൂപരിപാലന രംഗത്ത് വേണ്ടതുപോലെ മാറ്റം ഉണ്ടാവുന്നില്ല. ഭൂപരിപാലന രംഗത്തെ മാറ്റങ്ങൾക്കുള്ള വഴികാട്ടിയായാണ് രണ്ടാം ഭൂപരിഷ്‌കരണം എന്ന വിധത്തിലാണ് ഭൂ സർവെയും ഭൂ ഭരണത്തിലെ നവീകരണവും കേരളം മുന്നോട്ടു കൊണ്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.
റവന്യൂ, സർവെ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് കേരളം ഈ സർക്കാരിന്റെ കാലത്ത് തുടക്കമിട്ടത്. അതിൽ ഏറ്റവും സുപ്രധാനമാണ് ഡിജിറ്റൽ റീ സർവെ നടപടികൾ. ഇതിലൂടെ കൃത്യതയും സുതാര്യവുമായ ഭൂരേഖ തയ്യാറാക്കുവാനും അതിർത്തി തർക്ക കേസുകൾക്ക് വിരാമമിടാനും കഴിഞ്ഞു. സർവെ പൂർത്തിയാക്കിയ വില്ലേജുകളിൽ, രാജ്യത്തു തന്നെ ആദ്യമായി യൂണിക് തണ്ടപ്പേര് സമ്പ്രദായം നടപ്പാക്കാനും സാധിച്ചു.
ഭൂ സംബന്ധമായ മുഴുവൻ നടപടികൾക്കും രേഖകൾക്കും സഹായകരമായ റവന്യൂ, സർവെ, രജിസ്‌ട്രേഷൻ വകുപ്പുകളുടെ പോർട്ടലുകൾ ഏകോപിപ്പിച്ച് 'എന്റെ ഭൂമി' എന്ന ഒറ്റ പോർട്ടൽ രൂപീകരിച്ച് ഇ-ഗവേണൻസിൽ കേരളം ലോകത്തിനു മുന്നിൽ വലിയ മാതൃക സൃഷ്ടിച്ചതായി മന്ത്രി പറഞ്ഞു. ഡിജിറ്റൽ റീ സർവെ പൂർത്തിയായ വില്ലേജുകളിൽ ഇനി മുതൽ ഭൂമി രജിസ്‌ട്രേഷനു മുൻപു തന്നെ ഭൂമിയുടെ അംഗീകൃത സ്‌കെച്ചും രേഖകളും ലഭ്യമാക്കുന്നതിലൂടെ ഇവ ആധാരത്തിന്റെ ഭാഗമാകും. ഇതുവഴി ഭൂമി കൈമാറ്റത്തിലെ കബളിപ്പിക്കലുകൾ പൂർണ്ണമായും ഇല്ലാതാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ലാൻഡ് ആന്റ് റിസോഴ്‌സ് വകുപ്പ് സെക്രട്ടറി മനോജ് ജോഷി അധ്യക്ഷത വഹിച്ചു. ഹിമാചൽ പ്രദേശ് റവന്യൂ വകുപ്പ് മന്ത്രി ജയ്‌സിങ് നേഹി ആശംസകൾ അർപ്പിച്ചു. ലാൻഡ് റവന്യൂ കമ്മിഷണർ കെ മുഹമ്മദ് വൈ സഫറുള്ള സ്വാഗതവും റവന്യൂ ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം നന്ദിയും പറഞ്ഞു. രാജ്യത്തെ 23 സംസ്ഥാനങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെ 120 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 27ന് സംസ്ഥാന മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി രാജീവ്, ജി ആർ അനിൽ, എം ബി രാജേഷ് എന്നിവർ പങ്കെടുക്കും. വൈകുന്നേരം സമാപന സമ്മേളനം സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. 28ന് ആറ് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട വില്ലേജുകളിൽ ഡിജിറ്റൽ റീ സർവെ നടപടികൾ ഹിമാചൽ റവന്യൂ മന്ത്രിയടക്കമുള്ള പ്രതിനിധി സംഘങ്ങൾ സന്ദർശിക്കും.
ഭൂ ഭരണത്തിലും ഭൂ പരിപാലനത്തിലും മറ്റെല്ലാ സംസ്ഥാനങ്ങളും കേരള മോഡലിനെ പിന്തുടരണമെന്ന് ഹിമാചൽ പ്രദേശ് റവന്യൂ, ഗോത്രവർഗ വകുപ്പ് മന്ത്രി ജയ്‌സിങ് നേഹി. ഡിജിറ്റൽ റീസർവെ 'ഭൂമി' ദേശീയ കോൺക്ലേവിന്റെ പ്രതിനിധി സെഷൻ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള മോഡലിനെ അടിസ്ഥാനമാക്കി ഹിമാചൽ പ്രദേശിൽ ഡിജിറ്റൽ റീസർവെ നടപടികൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. വലിയ വെല്ലുവിളിയാണ് ഇക്കാര്യത്തിൽ ഹിമാചലിനെ സംബന്ധിച്ചുള്ളത്. എന്നാൽ അതിനെ തരണം ചെയ്യാനുള്ള ഊർജമാണ് കേരളം.
പഞ്ചായത്ത് തല ജാഗ്രതാ സമിതികൾക്ക് രൂപം നൽകി ഹിമാചലിലെ ജനങ്ങളെ പ്രാപ്തരാക്കാനുള്ള ഇടപെടലുകൾ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പി.എൻ.എക്സ് 2936/2025
- Log in to post comments