Skip to main content
ലഹരിക്കെതിരേ പ്രതിരോധം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ലഹരിക്കെതിരേ പ്രതിരോധം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ജില്ലാ പഞ്ചായത്തിൻ്റെ 2 മില്യണ്‍ പ്ലഡ്ജ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ അണിനിരന്നത് ഇരുപത് ലക്ഷം പേർ

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ജനകീയ പ്രതിരോധം 2 മില്യണ്‍ പ്ലഡ്ജിൽ ഉദ്ഘാടന സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി. 

ജില്ലാ ഭരണകൂടത്തിന്റെയും 'നാടിനായി നാളേക്കായി ഒന്നിക്കാം' എന്ന സന്ദേശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ നശാ മുക്ത് ഭാരത് അഭിയാന്റെയും സംസ്ഥാന തലത്തിലെ വിവിധ ലഹരിവിരുദ്ധ പദ്ധതികളുടെയും പിന്തുണയിലാണ് 20 ലക്ഷം പേരെ പങ്കെടുപ്പിച്ചു കൊണ്ട് ലഹരിക്കെതിരെ ജനകീയ പ്രതിരോധ പരിപാടി സംഘടിപ്പിച്ചത്.

ലഹരിയെന്ന  മാരക വിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കാനായി വിപുലമായ ക്യാമ്പയിനുകളാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലഹരി വിരുദ്ധ പോരാട്ടത്തിൽ സർക്കാറിനും എൻഫോഴ്സ്മെന്റ് ഏജൻസികൾക്കുമൊപ്പം പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം വേണമെന്നും പൊതുസമൂഹത്തെ അണിനിരത്തി  ലഹരി വിരുദ്ധ ബോധവൽക്കരണ
പരിപാടികൾ സംഘടിപ്പിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാലയങ്ങളും പൊതുവിടങ്ങളും കേന്ദ്രമാക്കിയുള്ള ലഹരിമാഫിയുടെ പ്രവർത്തനത്തെ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കണം. ലഹരിയുടെ വലയിൽ അകപ്പെടുന്ന കുട്ടികളെയും യുവതലമുറയെയും എന്ത് വിലകൊടുത്തും രക്ഷിച്ചെടുക്കണമെന്നും മുഖ്യമന്ത്രി  സന്ദേശത്തിൽ പറഞ്ഞു.
മാതൃകപരമായ 2 മില്യൺ പ്ലഡ്ജ് പദ്ധതി ഏറ്റെടുത്ത കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭാരവാഹികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

തുടർന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമൂഹത്തിൻറെ വിവിധ മേഖലകളിൽ നിന്നെത്തിയ ജനസഞ്ചയം പ്രതിജ്ഞ ഏറ്റുചൊല്ലി. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ എം എൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. പി ഗവാസ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ പുത്തൻപുരയിൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, കോർപ്പറേഷൻ കൗൺസിലർമാർ, എക്സൈസ് കമ്മീഷണർ എം സുഗുണൻ, സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ കീർത്തി, എൽഎസ്ജിഡി ജോയിൻ ഡയറക്ടർ ഗോപിനാഥൻ, വിദ്യാഭ്യാസ ഉപഡയറക്ടർ കെ ശിവദാസൻ, കുടുംബശ്രീ ജില്ലാ കോഡിനേറ്റർ പി സി കവിത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി
ടി ജി അജേഷ്, സാമൂഹ്യ നീതി ഓഫീസർ അജ്ഞു മോഹൻ, മുൻ എം പി എം വി ശ്രേയാംസ് കുമാർ, രാഷ്ട്രീയ- സാംസ്കാരിക- വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വിവിധ കോളേജുകളിലെയും സ്കൂളുകളിലെയും വിദ്യാർത്ഥികൾ, എൻഎസ്എസ് യൂണിറ്റുകൾ തുടങ്ങിയവർ അവതരിപ്പിച്ച ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ
കലാപരിപാടികളും ഇവിടെ അരങ്ങേറി.

ടൂ മില്യൺ പ്ലഡ്ജ്: രചിച്ചത് പുതുചരിത്രം

ജില്ലയുടെ ലഹരി വിരുദ്ധ പ്രവർത്തനത്തിൽ പുതിയ അധ്യായം രചിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നടന്ന ലഹരിവിരുദ്ധ ജനകീയ പ്രതിരോധം '2 മില്യണ്‍ പ്ലഡ്ജ്'.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, കുടുംബശ്രീ, പോലീസ്, ബസ് തൊഴിലാളികൾ തുടങ്ങിയവർ 42,000 കേന്ദ്രങ്ങളിലായി രാവിലെ 11: 30 ന്  പ്രതിജ്ഞയെടുത്തു.
 
സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളിലെയും ജീവനക്കാർ അണിനിരന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. എഡിഎം പി സുരേഷിന്റെ നേതൃത്യത്തിൽ നടന്ന പ്രതിജ്ഞയ്ക്കു ശേഷം ജില്ല കളക്ടറുടെ ഇന്റേൺസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ആശയം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ഫ്ലാഷ് മോബും അവതരിപ്പിച്ചു.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് ലക്ഷത്തോളം വരുന്ന
കുടുംബശ്രീ അംഗങ്ങളും അവരുടെ കുടുംബങ്ങളും, അഞ്ചര ലക്ഷത്തോളം സ്കൂൾ വിദ്യാർത്ഥികൾ, സിവിൽ സ്റ്റേഷനിലെ നൂറു കണക്കിന് ജീവനക്കാർ, കോർപ്പറേഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി നാടും നഗരവും പ്രതിജ്ഞയുടെ ഭാഗമായി.

date