സോയില്‍ നെയിലിംഗ് നടന്ന ഭാഗങ്ങളിലെ ഭൂമി ദേശീയപാത അതോറിറ്റി ഏറ്റെടുക്കണം- മന്ത്രി മുഹമ്മദ് റിയാസ്
ദേശീയപാത 66 നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി സോയില്‍ നെയ്‌ലിംഗ് നടന്ന ഭാഗത്തെ ഭൂമി ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. ദേശീയപാത നിര്‍മാണത്തെത്തുടര്‍ന്ന് അപകടഭീഷണിയിലായ കൊയിലാണ്ടി കുന്ന്യോറ മലയിലെയും മറ്റു സ്ഥലങ്ങളിലെയും ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. പ്രദേശത്ത് താമസിക്കുന്നത് 22 കുടുംബങ്ങളാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയുള്ള ഇടപെടല്‍ ദേശീയപാത അതൊറിറ്റിയില്‍ നിന്നുണ്ടാവണമെന്നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ മന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ചപ്പോള്‍ കുന്ന്യോറ മലയിലെ മണ്ണിടിച്ചില്‍ വിഷയവും ദേശീയപാതയിലെ വെള്ളക്കെട്ട് പ്രശ്‌നങ്ങളും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേ വിഷയം പൊതുമരാമത്ത് വിഭാഗം കേന്ദ്ര ഗതാഗത മന്ത്രാലയത്തെ രേഖാമൂലം അറിയിച്ചതുമാണ്.
ദേശീയപാത കോഴിക്കോട് ബൈപാസിന്റെ പ്രവൃത്തി അവസാനഘട്ടത്തിലാണ്. നെല്ലിക്കോട് ഭാഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ല കളക്ടറുടെ നേതൃത്വത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. വെങ്ങളം മുതല്‍ അഴിയൂര്‍ വരെയുള്ള സ്ട്രച്ചില്‍ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതായുണ്ട്. ഇതില്‍ സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ജില്ല കളക്ടറുടെയും എഡിഎമ്മിന്റെയും നേതൃത്വത്തില്‍ ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും പ്രതിനിധികള്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പരിശോധിച്ച് ജില്ലാ വികസന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ദേശീയപാതയില്‍ ആവശ്യമായ ഇടങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണം.
കിഫ്ബി പദ്ധതികള്‍ ഉള്‍പ്പെടെ മണ്ഡലങ്ങളിലെ പ്രധാന പദ്ധതികള്‍ക്കായുള്ള സ്ഥലമേറ്റെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പദ്ധതികള്‍ വൈകുന്ന തരത്തിലുള്ള നിരുത്തതരവാദപരമായ സമീപനങ്ങള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ തിരുത്താന്‍ തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു.
വെങ്ങളം-കൊയിലാണ്ടി സര്‍വീസ് റോഡിന് വീതി കുറവുണ്ടെന്ന് കുഞ്ഞമ്മദ്ദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു. പഴയ എന്‍എച്ച് പുനര്‍നിര്‍മാണം ആവശ്യമാണ്. തിരുവള്ളൂര്‍ പഞ്ചായത്തിലെ ഉപ്പിലാറ മലയില്‍ നിന്നും ദേശീയപാത പ്രവൃത്തികള്‍ക്കായി മണ്ണെടുക്കുന്നത് ആശാസ്ത്രീയമായാണ്. ഇതു സംബന്ധിച്ച് വിദഗ്ദ്ധ സംഘം പഠനം നടത്തിയശേഷം മാത്രം തുടര്‍നടപടികളിലേക്ക് കടക്കാവൂ. മാഹി കനാലില്‍ അനുയോജ്യമായ മണ്ണ് ദേശീയപാത പ്രവൃത്തിക്ക് ഉപയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്നും എംഎല്‍എ പറഞ്ഞു.
ദേശീയപാത പ്രവൃത്തി നടക്കുന്ന ഇടങ്ങളിലെ സര്‍വീസ് റോഡ് യാത്ര ദുരിതം നിറഞ്ഞതാണെന്ന് കെകെ രമ എംഎല്‍എ പറഞ്ഞു. പഴങ്കാവ് ഭാഗത്തു സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്കാണ് കമ്പി അടിച്ചത്. ഇത് എടുത്തു മാറ്റാന്‍ മന്ത്രി നിര്‍ദേശം നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. തടമ്പാട്ട്താഴത്തു നിന്നും കണ്ണാടിക്കലേക്ക് പോകുന്ന ഭാഗത്തു ബൈപാസ്സിന്റെ സൈഡില്‍ വെള്ളം കെട്ടിനിന്ന് വീടുകളില്‍ വെള്ളം കയറുന്ന സ്ഥിതിയാണെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ചൂണ്ടിക്കാട്ടി.
കുന്ന്യോറ മലയിൽ സോയിൽ നെയിലിംഗ് നടന്ന ഭാഗത്ത് സ്ഥലമേറ്റെടുപ്പിന് ദേശീയപാത അതോറിറ്റി തയ്യാറാകുന്ന മുറയ്ക്ക് സ്ഥലമേറ്റെടുത്തു നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും ജില്ല കളക്ടർ സ്‌നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. ദേശീയപാത പ്രവൃത്തികള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് കൃത്യമായി അവലോകനം നടത്തി പ്രശ്‌നങ്ങള്‍ പരമാവധി പരിഹരിക്കുന്നുണ്ടെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. ഇതിനായി രൂപീകരിച്ച വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഉയര്‍ന്നു വരുന്ന പരാതികള്‍ കരാറുകാര്‍ അടിയന്തര പ്രധാന്യം നല്‍കി പരിഹാരിക്കുന്നുണ്ട്. ദേശീയപാതയിലെ പണി പൂര്‍ത്തിയായ പ്രധാന ക്യാരജ്‌വേകള്‍ തുറന്നു നല്‍കാന്‍ ജില്ല കളക്ടര്‍ ദേശീയപാത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
- Log in to post comments