Skip to main content
കളക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സംസാരിക്കുന്നു

തെരുവുനായ ശല്യം: തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജില്ലാ വികസന സമിതി യോഗം

തെരുവുനായ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജില്ലാ വികസന സമിതി യോഗം. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി എഴുപതോളം തെരുവ്‌നായ്ക്കളെ പിടികൂടി പടിയൂർ എബിസി സെന്ററിലേക്ക് മാറ്റിയതായി യോഗത്തിൽ അറിയിച്ചു. അടുത്ത ഒരാഴ്ച കൂടി കോർപ്പറേഷൻ പരിധിയിൽ പട്ടി പിടുത്തം തുടരും. തെരുവുനായ്ക്കളെ പിടിക്കുന്നവർക്കുള്ള പരിശീലനം പൂർത്തിയായി. ജില്ലയിലെ പ്രത്യേക സാഹചര്യത്തിൽ കോർപ്പറേഷൻ 20 ഷെൽട്ടർ ഹോമുകളാണ് ഉടൻ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ ആറ് എണ്ണത്തിന്റെ പ്രവൃത്തി പൂർത്തിയായി. ശേഷിക്കുന്നവയുടെ നിർമാണം പുരോഗമിക്കുകയാണ്. കണ്ണൂർ കന്റോൺമെന്റ് പരിധിയിലും ഷെൽട്ടർ ഹോം നിർമ്മിച്ചതായി രജിസ്‌ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ അറിയിച്ചു.

കാലവർഷം തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ കരിങ്കൽ, ചെങ്കൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശമുണ്ടായിട്ടും ഇത് അവഗണിച്ച് ക്വാറികൾ പ്രവർത്തിച്ചിരുന്നതായി സജീവ് ജോസഫ് എം എൽ എ പറഞ്ഞു. നിർദ്ദേശം ലംഘിച്ച് പ്രവർത്തിക്കുന്ന ക്വാറികളുടെ വിവരം ഉടൻ റിപ്പോർട്ട് ചെയ്യാൻ വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകണമെന്നും അറിയിപ്പുകൾ പൊതുജനങ്ങൾക്ക് നൽകണമെന്നും എം എൽ എ നിർദ്ദേശിച്ചു. സാധാരണയായി ജില്ലയിൽ ഓറഞ്ച്, റെഡ് അലർട്ടുകൾ ഉണ്ടാകുമ്പോൾ ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കാറുണ്ടെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയൻ വ്യക്തമാക്കി. ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ദുരന്തനിവാരണ നിയമ പ്രകാരം നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു. തേർളായി ദ്വീപിലേക്ക് സ്വകാര്യ ബസ് റൂട്ട് അനുവദിക്കണമെന്ന എംഎൽഎയുടെ ആവശ്യത്തിന് അംഗീകാരം നൽകിയതായി ആർടിഒ അറിയിച്ചു. അടുത്ത യോഗത്തിൽ തന്നെ സമയക്രമീകരണം നടത്താൻ കലക്ടർ നിർദേശിച്ചു.   

തദ്ദേശ, പിഡബ്ല്യുഡി റോഡുകളുടെ നവീകരണത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് എംഎൽഎമാരായ കെ.പി മോഹനൻ, ടി.ഐ മധുസൂദനൻ എന്നിവർ കത്തിലൂടെ ആവശ്യപ്പെട്ടു. ജൽജീവൻ മിഷന് കുടിവെള്ള പെപ്പിടാനും സ്വകാര്യ ടെലിഫോൺ കമ്പനികൾക്കായും റോഡുകളിൽ കുഴി എടുത്തിട്ടുണ്ട്. എന്നാൽ ഇവ സമയബന്ധിതമായി നവീകരണത്തിനുള്ള നടപടികൾ സ്വീകരിക്കുന്നില്ല. കാലവർഷം ശക്തമായതോടെ പല സ്ഥലത്തും അപകടങ്ങൾ പതിവാണെന്നും എംഎൽഎമാർ ചൂണ്ടിക്കാട്ടി. ചൂട്ടാട്-പാലക്കോട് അഴിമുഖത്ത് മണൽ നീക്കം ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചുവെങ്കിലും കാലവർഷം ശക്തി പ്രാപിച്ചതോടെ മണൽത്തിട്ടകൾ രൂപപ്പെട്ടിരിക്കുകയാണ്. ഇത് നീക്കം ചെയ്യാൻ അടിയന്തര ഇടപെടൽ വേണമെന്ന് മധുസൂദനൻ എംഎൽഎ ആവശ്യപ്പെട്ടു. പയ്യന്നൂർ മണ്ഡലത്തിലെ കാങ്കോൽ-ആലപ്പടമ്പ്, പെരിങ്ങോം, ചെറുപുഴ ഗ്രാമപഞ്ചായത്തുകളിൽ ബസ് റൂട്ട് നിലവിലില്ലാത്ത പ്രദേശങ്ങളെ ബന്ധിപ്പിച്ച് പുതിയ ബസ് റൂട്ട് അനുവദിക്കുന്നതിനുള്ള അപേക്ഷ ആർടിഒ ക്ക് സമർപ്പിച്ചിരുന്നു. ജനങ്ങളുടെയും ദീർഘകാലത്തെ ആവശ്യമാണ് ഈ റൂട്ട്. റൂട്ട് അനുവദിക്കുന്നതിന് കാലതാമസം നേരിടുകയാണെങ്കിൽ താൽക്കാലിക പെർമിറ്റ് അനുവദിക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബസിന് റൂട്ട് അനുവദിച്ചതായും സമയക്രമീകരണം നടത്താനുണ്ടെന്നും ആർടിഒ അറിയിച്ചു. വിഷയത്തിൽ അടുത്തമാസം തന്നെ നടപടിയുണ്ടാകണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. 

തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ പട്ടികവർഗ മേഖലകളായ നരിക്കോട്, വാഴമല, പാത്തിക്കൽ, ചെന്നപ്പൊയിൽ പന്നോട് പ്രദേശങ്ങളിൽ കാട്ടാനകളും കാട്ടുപന്നിയും ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്നത് പതിവായതിനാൽ ഇവിടെ താൽക്കാലിക വാച്ചർമാരായി നിയമിക്കാനും സോളാർ ഫെൻസിംഗ് സ്ഥാപിക്കാനും കൃഷി വകുപ്പും വനം വകുപ്പും ആവശ്യമായ ഇടപെടൽ നടത്തണമെന്ന് കെ.പി മോഹനൻ എം എൽ എ ആവശ്യപ്പെട്ടു. തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ കല്ലിക്കണ്ടി - കടവത്തൂർ റോഡ് പ്രവൃത്തിയുടെ ഭാഗമായി റോഡ് വീതി കൂട്ടുന്നതിനാൽ ജലവിതരണത്തിനായി സ്ഥാപിച്ച പൈപ്പുകളും ഗാർഹിക കണക്ഷനായി സ്ഥാപിച്ച പൈപ്പുകളും മാറ്റി സ്ഥാപിക്കേണ്ട പ്രവൃത്തികളുടെ വേഗം കൂട്ടുന്നതിന് ആവശ്യമായ അടിയന്തിര ഇടപെടലുണ്ടാകണം. പാട്യം വില്ലേജ് ഓഫീസിന് മൂഴിവയൽ എന്ന സ്ഥലത്ത് പഴശ്ശി ഇറിഗേഷന്റെ ഉടമസ്ഥതയിലുള്ള 16 സെന്റ് സ്ഥലം കണ്ടെത്തിയിട്ടുള്ളത് സംബന്ധിച്ച് പഴശ്ശി ഇറിഗേഷൻ അനുകൂലമായ റിപ്പോർട്ട് സർക്കാരിന് കൈമാറാൻ ജില്ലാ കലക്ടർ മുൻകയ്യെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. പാപ്പിനിശ്ശേരി- പിലാത്തറ റോഡിൽ തെരുവിളക്ക് ഇല്ലാത്തതിനാൽ ഗതാഗത പ്രശ്നം നേരിടുന്ന സാഹചര്യത്തിൽ കെ വി സുമേഷ് എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് തെരുവ് വിളക്ക് സ്ഥാപിക്കാൻ തീരുമാനമായതായി യോഗത്തിൽ അറിയിച്ചു.

അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായി മരത്തിന്റെ വില നിശ്ചയിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എൻജിനീയർ, പൊതുമരാമത്ത് റോഡ് വിഭാഗം എൻജിനീയർമാർ എന്നിവർക്ക് വനം വകുപ്പുമായി സഹകരിച്ച് പരിശീലനം ജൂലൈ നാലിന് നൽകാൻ യോഗം തീരുമാനിച്ചു. ട്രീകമ്മിറ്റി കൂടിയാണ് മരത്തിന്റെ വില നിശ്ചയിച്ചിരുന്നതും മുറിച്ചുമാറ്റുന്നതിന് തീരുമാനം എടുത്തിരുന്നതും. മുറിച്ചുമാറ്റുന്ന മരങ്ങളുടെ വില കണക്കാക്കുന്നതിലെ ആശയക്കുഴപ്പം മൂലം തദ്ദേശ സ്ഥാപനങ്ങളുടെ ഭൂമിയിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് കഴിഞ്ഞിരുന്നില്ല.

കനത്ത മഴയിലും കാറ്റിലും ഭാഗിക നാശം സംഭവിച്ച പച്ചക്കറികളും വാഴക്കുലകളും ഹോർട്ടികോർപ്പ് വഴി ഏറ്റെടുത്ത് വിപണിയിൽ എത്തിക്കുന്നതിന്  കൃഷിവകുപ്പിന് യോഗം നിർദ്ദേശം നൽകി. പഴശ്ശി പദ്ധതിയുടെ ഷട്ടർ തുറന്നതിനെത്തുടർന്നും കാലവർഷക്കെടുതിയിലും കൃഷി പൂർണമായും നശിച്ച കൂത്തുപറമ്പ് മണ്ഡലത്തിലെ കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനായി വകുപ്പിന് അപേക്ഷ നൽകിയതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. കനത്ത മഴയിൽ 2025 മെയ് മാസം മുതൽ കണ്ണൂർ വിമാനത്താവള പ്രദേശത്തു നിന്നും ഒഴുകിവന്ന ചെളിവെള്ളം നിറഞ്ഞ് കൃഷി നാശമുണ്ടായിട്ടുള്ള കർഷകർക്ക് പ്രകൃതി ക്ഷോഭ ദുരിതാശ്വാസ പദ്ധതി, വിള ഇൻഷൂറൻസ് പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തി എ.ഐ.എം.എസ് പോർട്ടൽ വഴി ധനസഹായം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ഈ പദ്ധതിയിൽ ഉൾപ്പെടാത്ത കർഷകർക്ക് കൃഷി ഓഫീസർമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാര തുക അനുവദിക്കുന്നതിന് വിമാനത്താവള അതോറിറ്റിക്ക് (കിയാൽ) അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായും അറിയിച്ചു.  

കണ്ണൂർ വിമാനത്താവളത്തിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്തു നിന്നും മണ്ണും ചെളിയും ഒഴുകിയെത്തി  ഉപയോഗശൂന്യമായ കൃഷി ഭൂമി യോഗ്യമാക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തൊഴിലുറപ്പ് പദ്ധതികളിൽ ഉൾപ്പെടുത്തുന്നതിന് എൽ.എസ് ജി ഡി ജോയിന്റ് ഡയറക്ടർക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. കാരത്തോടിന്റെ വീതിയും ആഴവും കൂട്ടി നവീകരിക്കുന്നതിനുള്ള 3.1 കിലോമീറ്റർ സംരക്ഷണ ഭിത്തിയുടെ നിർമ്മാണ പ്രവൃത്തിയിൽ  1.5 കിലോമീറ്റർ പൂർത്തിയായെന്ന് മൈനർ ഇറിഗേഷൻ അറിയിച്ചു. 

ദേശീയ പാത സർവ്വീസ് റോഡുകൾ ഉൾപ്പെടെയുള്ള റോഡിലെ കുഴികൾ അടക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് പൊതുമരാമത്ത് റോഡ് വിഭാഗത്തിന് കലക്ടർ നിർദ്ദേശം നൽകി. പഴയ ദേശീയപാത, പാപ്പിനിശ്ശേരി റോഡ്, പിലാത്തറ-പാപ്പിനിശ്ശേരി ട്രാഫിക് ജംഗ്ഷൻ എന്നിവിടങ്ങളിലെ വലിയ കുഴികൾ റണ്ണിങ് കോൺട്രാക്ട് പ്രവൃത്തിയിൽ ഉൾപ്പെടുത്തി അടക്കുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഇത് സംബന്ധിച്ച് പരിശോധനകൾ നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യണമെന്ന് കലക്ടർ നിർദ്ദേശിച്ചു. ദേശീയപതയിൽ താഴെചൊവ്വ ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കാൻ ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർക്ക് നിർദ്ദേശം നൽകി. അടുത്തിടെ പണിപൂർത്തിയാക്കിയ പഴശ്ശി കനാൽ ഭിത്തി തകർന്നത് പരിഹരിക്കുന്നതിന് കരാറുകാരന് നിർദ്ദേശം നൽകിയതായി പഴശ്ശി ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

കൂത്തുപറമ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് പുതിയ കാര്യാലയം നിർമ്മിക്കുന്നതിനായി ഒരുകോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെന്നും കൂത്തുപറമ്പ് അഗ്‌നിരക്ഷാ നിലയത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും ഒരുകോടി രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചുവെന്നും  പൊതുമരാമത്ത് കെട്ടിട വിഭാഗം അറിയിച്ചു. 

സ്‌കൂളുകളിൽ ലഹരി ഉപയോഗം, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് എല്ലാ സ്‌കൂളുകളിലും ജാഗ്രതാ സമിതികൾ രൂപീകരിച്ചതായി ഡിഡിഇ അറിയിച്ചു. കോളേജ് തലത്തിൽ സി.പി.ജി ജാഗ്രതാ സമിതികൾ രൂപീകരിച്ചു. ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്ക്കരണ പരിപാടികൾ,  സ്‌കൂൾ പരിസരത്ത് സ്‌പെഷ്യൽ ഡ്രൈവ് എന്നിവ നടത്തുന്നുണ്ട്. ജനമൈത്രി പോലീസ്, എസ്.പി.സി പ്രൊജക്ട് എന്നിവയുടെ സേവനവും ഉപയോഗപ്പെടുത്തി ഓപ്പറേഷൻ ഡി ഹണ്ട് എന്ന സ്‌പെഷ്യൽ ഡ്രൈവും നടത്തി വരുന്നുണ്ട്. ലഹരി വിൽക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും വിവരങ്ങൾ ശേഖരിച്ച് ശക്തമായ പരിശോധനകൾ നടത്തി നിയമ നടപടികൾ സ്വീകരിക്കുന്നതായി കണ്ണൂർ സിറ്റി പോലീസ് അറിയിച്ചു.

രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സജീവ് ജോസഫ് എംഎൽഎ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, എഡിഎം കല ഭാസ്‌കർ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, ജനപ്രതിനിധികൾ, എം എൽ എ മാരുടെ പ്രതിനിധികൾ, ജില്ലാതല ഉദ്യാഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date