ഉദ്യോഗസ്ഥർക്ക് സമയബന്ധിതമായി തീരുമാനമെടുക്കാൻ കഴിയണം -മുഖ്യമന്ത്രി
കണ്ണൂരിൽ മേഖലാതല അവലോകന യോഗം ചേർന്നു
ഏത് കാര്യത്തിലും സമയബന്ധിതമായി തീരുമാനമെടുക്കാൻ കഴിയണമെന്നതാണ് ഉദ്യോഗസ്ഥർ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ. വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളുടെ മേഖലാതല അവലോകന യോഗത്തിന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നമുക്കെടുക്കാൻ കഴിയുന്ന തീരുമാനം മറ്റേതെങ്കിലും തലത്തിലേക്ക് തട്ടിവിടൽ ശരിയായ രീതിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരുമാനം അതത് തലത്തിൽ എടുത്ത് പോവണം. ആ തീരുമാനം സർക്കാറിന് വേണ്ടിയുള്ളതാണ്. നിലവിലുള്ള നിയമവും ചട്ടവും പ്രകാരം എടുക്കുന്ന തീരുമാനമാണ്. അത്തരം തീരുമാനം എടുക്കുന്നതിന് കൃത്യമായ പരിരക്ഷയും സർക്കാറിൽനിന്നുണ്ടാവും. ആരും അതിൽ ശങ്കിച്ചുനിൽക്കാൻ പാടില്ല.
തൊള്ളായിരത്തോളം സേവനങ്ങളാണ് ഓൺലൈനാക്കിയത്. നല്ല വേഗത ഇതിലുണ്ടായിട്ടുണ്ട്. താലൂക്ക് തല അദാലത്തിൽ പല കാര്യങ്ങളിലും തീരുമാനം ഉണ്ടായി. വിവിധ തലത്തിൽ ജനങ്ങളുമായി സംവേദനം നടത്താനായി. നവകേരള സദസ്സ് അതിന്റെ ഭാഗമായിരുന്നു. നാലാം വാർഷികത്തിന്റെ ഭാഗമായി മന്ത്രിമാരെല്ലാം പങ്കെടുത്ത ചർച്ചയും പ്രഭാതയോഗവും നടന്നു. അതിലും നല്ല ഫലമുണ്ടായി. വേഗത്തിൽ കാര്യങ്ങൾ നിർവഹിക്കണം. തെറ്റായ രീതിയിൽ ചിത്രീകരിക്കപ്പെടാം, അത് കാര്യമാക്കേണ്ടതില്ല.
നാടിന്റെ പൊതുവായ കാര്യങ്ങൾക്ക് മുൻഗണന കൊടുത്തുകൊണ്ട് തീരുമാനങ്ങൾ എടുത്തുപോവാൻ ശ്രദ്ധിക്കണം. ചുമതലകൾ കൃത്യമായി നിർവഹിക്കാനാകണം. ചെയ്യേണ്ട കാര്യങ്ങൾ കൃത്യതയോടെ, സംശുദ്ധമായ രീതിയിൽ നിർവഹിക്കാനാവണം.
സംസ്ഥാനത്തിന്റെ പൊതുവായ നേട്ടങ്ങൾ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഫലപ്രദമായ പ്രവർത്തനത്തിലൂടെയാണ് നേടിയെടുക്കാൻ സാധിക്കുക. സംസ്ഥാനത്തെ ജനങ്ങൾ ഒട്ടേറെ ആവശ്യങ്ങളുമായി, പരാതികളുമായി വിവിധ തലങ്ങളിലുള്ള ഭരണ കേന്ദ്രങ്ങളെ സമീപിക്കുന്നുണ്ട്. നാം ഭരിക്കുന്നവരും, ഇങ്ങനെ സമീപിക്കുന്നവർ ഭരിക്കപ്പെടുന്നവരും എന്ന ചിന്ത ഉണ്ടാവാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെഗറ്റീവ് ആയ കാര്യങ്ങൾ ബോധപൂർവം ഉണ്ടാക്കാൻ ശ്രമം
കേരളത്തിൽ നെഗറ്റീവ് ആയ കാര്യങ്ങൾ ബോധപൂർവ്വം ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ നിലയ്ക്ക് നല്ല പ്രവർത്തനം നടക്കുന്ന, ആരും അംഗീകരിക്കുന്ന ചില മേഖലകൾ ഉണ്ട്. അടുത്ത കാലത്തെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാവും, എങ്ങനെയാണ് ആ കാര്യങ്ങളെ മാറ്റിമറിക്കാൻ ശ്രമിക്കുകയെന്ന്. നല്ലത് അതേ നിലയ്ക്ക് നിൽക്കാൻ പാടില്ലെന്ന് സമൂഹത്തിൽ ചിലർക്ക് താൽപര്യമുണ്ട്. നിർഭാഗ്യവശാൽ, വാർത്തകൾ കൊടുക്കേണ്ട മാധ്യമങ്ങളാണ് ഇപ്പോൾ അതിന് മുൻകൈ എടുക്കുന്നത്. മാധ്യമങ്ങൾക്ക് ന്യൂസ് അവതരിപ്പിക്കാനല്ല, വ്യൂസ് അവതരിപ്പിക്കാനാണ് താൽപര്യം.
കേരളത്തിനകത്തും പുറത്തും പരക്കേ അംഗീകാരമുള്ളതാണ് നമ്മുടെ ആരോഗ്യ സംവിധാനം. നേരത്തെയുള്ളതുമായി താരതമ്യപ്പെടുത്തിയാൽ മികച്ച അഭിവൃദ്ധിയുണ്ടായിട്ടുണ്ട്. അത് യാദൃച്ഛികമായി ഉണ്ടായതല്ല, ബോധപൂർവ്വമായ ഇടപെടലിന്റെ ഭാഗമാണ്. ആര്യോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വിഹിതവും നല്ല തോതിൽ വർധിച്ചിട്ടുണ്ട്. ഈ ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ കേരളത്തിൽ കാണാൻ കഴിയുന്നത്. മെഡിക്കൽ കോളജുകളൊക്കെ നല്ല രീതിയിൽ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു എന്നതാണ് പൊതു അഭിപ്രായം. പക്ഷേ, തെറ്റായ ഒരു ചിത്രം അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബോധപൂർവ്വം ദുർവ്യാഖ്യാനം ചെയ്യപ്പെടുകയാണ്.
കേരളത്തിൽ പൊതുവേ റോഡ് മെച്ചപ്പെട്ടതാണ്. വരില്ലെന്ന് കണക്കാക്കിയ ദേശീയപാത യാഥാർഥ്യമാവുന്നു. വളരെ ദൈർഘ്യമേറിയ റോഡിൽ ചിലയിടത്ത് ചില പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി, റോഡ് പരിശോധിക്കാൻ ചില മാധ്യമങ്ങൾ പുറപ്പെടുകയാണ്. ഒരു പ്രമുഖ മാധ്യമം അതിനായി പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ മേഖലയിലും ഇത്തരത്തിലുള്ള തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രത്യേക ടീമിനെ നിയോഗിക്കുകയാണ്. ഇത് എല്ലാവരും ജാഗ്രതയോടെ കാണേണ്ടതുണ്ട്. നെഗറ്റീവായ കാര്യങ്ങൾ വലിയ തോതിൽ ഉയർത്തിക്കാട്ടാനുള്ള ശ്രമം നടക്കുന്നുണ്ട്. ജോലിയോടുള്ള ആത്മാർഥതയുടെ ഭാഗമായി ഏതെങ്കിലും തരത്തിൽ കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കിടുന്ന അവസ്ഥ വന്നാൽ അത് തെറ്റായി ചിത്രീകരിക്കപ്പെടുകയാണ്.
ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നു
തിരുവനന്തപുരം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടുവന്ന വാർത്തയിലെ വ്യക്തി തെറ്റായ ഒരാളാണെന്ന് ആരും പറയുന്നില്ല. നല്ല അർപ്പണബോധത്തോടെ ജോലിയെടുക്കുന്ന, അഴിമതിയില്ലാത്ത, ആത്മാർഥതയോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ്. പക്ഷേ, അത്തരം ഒരാൾ ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായി. അത് അദ്ദേഹം ഉദ്ദേശിച്ചുണ്ടോ എന്ന് അറിയില്ല. ഇതൊരു അനുഭവ പാഠമായിരിക്കണം. ഒരു അതൃപ്തി ഉണ്ടായാൽതന്നെ, അത് കേരളത്തെ വലിയ തോതിൽ താറടിച്ചുകാണിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികൾക്ക് ഉപയോഗിക്കാൻ കഴിയുംവിധം പുറത്തുവിട്ടാൽ അത് നാം നടത്തുന്ന നല്ല പ്രവർത്തനങ്ങൾക്കെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കും. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണിത്. എല്ലാ കാര്യവും പൂർണമായിരിക്കും എന്ന് ആർക്കും പറയാൻ കഴിയില്ല. മെഡിക്കൽ കോളജുകളിൽ അതിസങ്കീർണമായ ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. അതിനാവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. വേണ്ട ഉപകരണങ്ങൾ ചിലപ്പോൾ ഇല്ലാത്ത സ്ഥിതിയുണ്ടാവാം. അത് എക്കാലത്തും ഉള്ളതല്ല. വളരെ വേഗം തന്നെ അത്തരം ഉപകരണങ്ങൾ വാങ്ങി നൽകാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്ന ഖ്യാതി നേടുന്നതിന് നമ്മുടെ സംസ്ഥാനത്തിനായിട്ടുണ്ട്. എല്ലാ മേഖലയിലും കൂടിയാണത് വന്നിട്ടുള്ളത്. എന്നാൽ അഴിമതി തീരെ ഇല്ലാതായി എന്ന് പറയാൻ കഴിയില്ല. അഴിമതി പൂർണമായി ഇല്ലാതാക്കാനുള്ള കൂട്ടായ ശ്രമമാണ് നടക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ കൃഷ്ണൻകുട്ടി, പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, ഒ ആർ കേളു, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വിവിധ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ, കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, കോഴിക്കോട് കലക്ടർ സ്‌നേഹിൽകുമാർ സിംഗ്, വയനാട് കലക്ടർ ഡി.ആർ മേഘശ്രീ, കാസർകോട് കലക്ടർ കെ. ഇൻപശേഖരൻ, നാല് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. രാവിലെ 10 ന് തുടങ്ങിയ യോഗം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്.
ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഡിജിപി രവാഡാ ചന്ദ്രശേഖർ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും നടന്നു.
- Log in to post comments