Skip to main content

നിപ്പവ്യാപനം ഒഴിവാക്കാനുള്ള കര്‍ശനവും സൂക്ഷ്മവുമായ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് മന്ത്രി വീണ ജോര്‍ജ്ജ് പാലക്കാട് ഗവ.മെഡിക്കല്‍ കോളെജില്‍ അവലോകന യോഗം ചേര്‍ന്നു

നിപ്പവ്യാപനം ഒഴിവാക്കാനുള്ള കര്‍ശനവും സൂക്ഷ്മവുമായ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് മന്ത്രി വീണ ജോര്‍ജ്ജ്

പാലക്കാട് ഗവ.മെഡിക്കല്‍ കോളെജില്‍ അവലോകന യോഗം ചേര്‍ന്നു

നിപ്പവ്യാപനം ഒഴിവാക്കാനുള്ള കര്‍ശനവും സൂക്ഷ്മവുമായ നിരിക്ഷണ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണജോര്‍ജ്ജ്.്പാലക്കാട് ജില്ലയില്‍ 173 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. അതില്‍ 100 പേര്‍ പ്രാഥമികസമ്പര്‍ക്ക പട്ടികയിലും 73 പേര്‍ സെക്കന്‍ഡറി സമ്പര്‍ക്ക പട്ടികയിലുമുണ്ട്.  52 പേര്‍ ഹൈ റിസ്‌കിലും 48 പേര്‍ ലോ റിക്‌സിലുമുള്ളവരാണ്.പാലക്കാട് ഗവ.മെഡിക്കല്‍ കൊളെജില്‍ നടന്ന അവലോകനയോഗത്തില് സംസാരിക്കുകയായിരുന്നു മന്ത്രി.
   ജില്ലയില്‍ നിപ്പ സ്ഥിരീകരിച്ച 38 കാരിയായ തച്ചനാട്ടുകര സ്വദേശിനി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കൊളെജിലാണ്. രോഗിക്ക് മോണോ ക്രോണല്‍ ആന്റിബോഡി ആദ്യ ഡോസ് നല്‍കിയിരുന്നു. രണ്ടാമത്തെ ഡോസും നല്‍കി. ജില്ലയില്‍ ഇതുവരെ പരിശോധിച്ച അഞ്ച് സാമ്പിളുകളും നെഗറ്റീവ് ആണ്.  നാലുപേരുടെ  സാമ്പിളുകള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇന്ന് പരിശോധിക്കും.
രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുടെ വീടിനു ചുറ്റുമുള്ള മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട് ഇവിടെ ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും നേതൃത്വത്തില്‍ കൃത്യവും വ്യക്തവുമായ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി മന്ത്രി അറിയിച്ചു. നിപ്പരോഗബാധയില്‍ ലക്ഷണങ്ങള്‍ തീവ്രമാകുമ്പോഴാണ് വ്യാപനം കൂടുതലായി നടക്കുന്നത് എന്നുള്ളതിനാല്‍ ജൂലൈ ഒന്നു മുതല്‍ നിര്‍ണായകമായി പരിഗണിച്ച് വളരെ സൂക്ഷ്മമായ നിരീക്ഷണമാണ് നടക്കുന്നതെന്ന് മന്ത്രി അറിയിച്ചു. മണ്ണാര്‍ക്കാട് സ്വകാര്യ ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭ്യമായ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്ന വ്യക്തിയെ കണ്ടെത്താനുള്ള ശ്രമം  പോലീസിന്റെ നേതൃത്വത്തില്‍ നടന്നു വരികയാണ്. ഇദ്ദേഹം മലയാളിയല്ലായെന്നും ഇദ്ദേഹത്തിന്റെ മൊബൈല്‍ സിഗ്നല്‍ മലപ്പുറം കേന്ദ്രീകരിച്ച് ലഭ്യമായതായും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ആറുമാസത്തിനിടെ മസ്തിഷ്‌കജ്വരം പോലുള്ള രോഗങ്ങള്‍ മൂലം മരണപ്പെട്ട വ്യക്തികളുടെ രോഗ കാരണങ്ങള്‍  പരിശോധനയ്ക്ക് വിധേയമാക്കും. സ്വകാര്യ ആശുപത്രികളെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റേയും സഹകരണത്തോടുകൂടി ആയിരിക്കും പരിശോധന. മഞ്ചേരി-കോഴിക്കോട് മെഡിക്കല്‍ കോളെജുകളില്‍ സാമ്പിളുകളുടെ പ്രാഥമിക പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും പൂനെ വയറോളജി ലാബിലെ പരിശോധന ഫലമാണ് അന്തിമമായും ഔദ്യോഗികമായും പരിഗണിക്കുന്നത്.
മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ വവ്വാലുകളുടെ സ്രവപരിശോധനയ്ക്കുള്ള അനുമതിക്കായി കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി.
ജില്ലയില്‍ ഫീല്‍ഡ് സര്‍വയലന്‍സ് ശക്തമാക്കിയിട്ടുണ്ട്. ക്വാറന്‍ന്റൈനിന്‍ ഉള്ളവര്‍ക്ക് സാമൂഹിക- മാനസിക പിന്തുണ ഉറപ്പു വരുത്തുന്നുണ്ട്. വീടുകളിലും പരിസരപ്രദേശങ്ങളിലും മൃഗങ്ങളുടെ മരണങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. വിദ്യാഭ്യാസം ഉള്‍പ്പെടെ 27 കമ്മിറ്റികള്‍ ജില്ലയില്‍ രൂപീകരിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തികള്‍ക്ക് ആവശ്യമായ ഭക്ഷണ സാമഗ്രികളും മാസ്‌ക് ഉള്‍പ്പെടെയുളള അവശ്യ വസ്തുക്കളും മറ്റും എത്തിക്കുന്നുണ്ട്. പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗബാധ സ്ഥീരികരിച്ച്  വന്നാലും ഇവിടെ ചികിത്സയ്ക്കുള്ള സൗകര്യമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
പാലക്കാട് ജില്ലയില്‍ ആദ്യമായാണ് നിപ്പ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാജ പ്രചാരണമോ പ്രസ്ഥാവനകളോ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നിപ്പ ബാധിച്ചവരുടെ ആഗോള മരണ നിരക്ക് 70 ശതമാനം മുതല്‍ 90 ശതമാനം വരെയാണ്.  2018 ലും 2023 ലും കേരളത്തില്‍ പകര്‍ച്ചവ്യാധി ഉണ്ടായി. 2023 ലെ മരണ നിരക്ക് 33 ശതമാനം ആണെന്നും മന്ത്രി അറിയിച്ചു.

ജില്ലാ കളക്ടർ ജി. പ്രിയങ്ക, ജില്ലാ പോലീസ് മേധാവി അജിത്കുമാർ,  അഡീഷണല്‍ ഡയക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (പൊതുജനാരോഗ്യം) ഡോ.കെ.പി റീത്ത  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ വിദ്യ, ആരോഗ്യ വകുപ്പ് ഉന്നതതല ഉദ്യോഗസ്ഥർ,വിവിധ വകുപ്പ് ഉദ്യാഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.

date