കുട്ടികൾക്കെതിരേയുള്ള അവകാശ ലംഘനങ്ങൾ ഗൗരവകരം: ബാലാവകാശ കമ്മിഷൻ
കുട്ടികൾക്കെതിരേയുളള അവകാശ ലംഘനങ്ങൾ ഗൗരവകരമായി കാണുന്നതായി ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ് കുമാർ പറഞ്ഞു. പോക്‌സോ ജെ.ജെ, ആർ.ടി.ഇ. ആക്ടുകളുമായി ബന്ധപ്പെട്ട സംസ്ഥാനതല കർത്തവ്യവാഹകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ കൂടുതൽ സമയവും ചെലവഴിക്കുന്നത് സ്‌കൂളുകളിലാണ്. അവരുടെ രണ്ടാമത്തെ ഇടമാണ് വീടുകൾ. കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിനാണ് കമ്മീഷൻ മുഖ്യ പരിഗണന നൽകുന്നത്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട കുട്ടികളുടെ വിഷയങ്ങൾ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ കൂട്ടായ ചർച്ചയും വിശകലനവും അഭിപ്രായ രൂപീകരണവും അനിവാര്യമാണ്. ആക്ടുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും കമ്മീഷൻ കഴിഞ്ഞ ജനുവരിയിൽ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായി ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന സംസ്ഥാനതല യോഗത്തിൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഷാനവാസ് എസ്, പോലീസ് ഡി.ഐ.ജി അജിതാ ബീഗം എന്നിവരുടെ സാന്നിധ്യത്തിൽ എക്‌സൈസ്, ആരോഗ്യം, വനിതാ ശിശുവികസനം, പട്ടികജാതി-പട്ടികവർഗ്ഗ വികസനം, തദ്ദേശ സ്വയംഭരണം, ഫിഷറീസ്, പൊതുഗതാഗതം, ഭഷ്യസുരക്ഷ എന്നീ വകുപ്പുകളെ പ്രതിനിധീകരിച്ച് പങ്കെടുത്തവരും ജില്ലാതലത്തിൽ പരിഹരിക്കാൻ സാധിക്കാത്ത 61 വിഷയങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ പരിശോധിച്ചു. ഉദ്യോഗസ്ഥതലത്തിൽ പരിഹാരം കാണാൻ സാധിക്കാത്ത വിഷയങ്ങൾ സർക്കാരിനെ അറിയിച്ച് പരിഹാരം കാണുന്നതിന് കമ്മിഷൻ തീരുമാനിച്ചു. യോഗത്തിൽ കമ്മിഷൻ അംഗങ്ങളായ ജലജമോൾ റ്റി.സി, സിസിലി ജോസഫ്, ഡോ.എഫ്. വിൽസൺ, കെ.കെ. ഷാജു, ബി. മോഹൻ കുമാർ എന്നിവർ പങ്കെടുത്തു. കമ്മീഷൻ അംഗം എൻ.സുനന്ദ സ്വാഗതവും സെക്രട്ടറി എച്ച്. നജീബ് നന്ദിയും പറഞ്ഞു.
പി.എൻ.എക്സ് 3182/2025
- Log in to post comments