വനിത കമ്മീഷൻ അദാലത്ത്- 72 പരാതികൾ പരിഗണിച്ചു മാനസികാരോഗ്യക്കുറവ് കുടുംബ ബന്ധങ്ങളിലെ വില്ലനാകുന്നു- അഡ്വ. ഇന്ദിര രവീന്ദ്രൻ
വ്യക്തികളിലെ മാനസികാരോഗ്യക്കുറവ് കുടുംബ ബന്ധങ്ങളിൽ വില്ലനായി മാറുന്നതായി സംസ്ഥാന വനിത കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ പറഞ്ഞു. കേരള വനിതാ കമ്മീഷന്‍ തൃശ്ശൂർ ടൗണഹാളിൽ സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ വന്ന കേസുകളുടെ അടിസ്ഥാനത്തിൽ സംസാരിക്കുകയായിരുന്നു അഡ്വ. ഇന്ദിര രവീന്ദ്രൻ.
ഭാര്യാ ഭർത്താക്കന്മാർക്കിടയിലെ പ്രശ്നങ്ങളിൽ മാനസിക പ്രശ്നങ്ങൾ വലിയ പങ്ക് വഹിക്കുന്നു. വ്യക്തികൾ നേരിടുന്ന അരക്ഷിതാവസ്ഥ, ഭയം, അമിതമായ ഉത്ക്കണ്ഠ, കുട്ടിക്കാലത്ത് ഉണ്ടാകുന്ന മാനസികാഘാതം സൃഷ്ടിക്കുന്ന ട്രോമ തുടങ്ങിയവ മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നതിനായി കൃത്യമായി സൈക്യാട്രിക് കൗൺസലിംഗ് നൽകേണ്ടത് അത്യാവശ്യമായി കമ്മീഷൻ കാണുന്നുവെന്ന് അഡ്വ. ഇന്ദിര രവീന്ദ്രൻ കൂട്ടിചേർത്തു.
ഭാര്യ- ഭർതൃ ബന്ധത്തിലുണ്ടാകുന്ന പ്രശ്നങ്ങളിൽ വീട്ടുകാരുടെ ഇടപെടൽ മൂലം പ്രശ്നങ്ങൾ കൂടി വരുന്ന അവസ്ഥയും കമ്മീഷൻ വിലയിരുത്തി. അയൽപക്കങ്ങൾക്കിടയിലെ വസ്തു തർക്കം, അമിതമായ മദ്യവും മറ്റു ലഹരി ഉപയോഗവും മൂലം കുടുംബങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളും കമ്മീഷന് മുമ്പിലെത്തി.
തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍ 72 പരാതികൾ പരിഗണിച്ചു. 26 പരാതികള്‍ പരിഹരിക്കുകയും എട്ട് പരാതികളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. 38 പരാതികള്‍ അടുത്ത സിറ്റിംഗിലേക്കായി മാറ്റിവെച്ചു. പാനൽ അഡ്വക്കേറ്റുമാരായ അഡ്വ. സജിത അനിൽ, അഡ്വ. എ.കെ വിനോദ്, ഫാമിലി കൗണ്‍സിലര്‍ മാല രമണന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments