Skip to main content

ചികിത്സാ ചെലവ്‌ കാരുണ്യ പരിഗണിക്കുന്ന സാഹചര്യത്തില്‍ നിര്‍ദ്ധന വീട്ടമ്മയെ വിട്ടയക്കണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍

തലയിലെ രക്തധമനി പൊട്ടി തൃശൂര്‍ സണ്‍ മെഡിക്കല്‍ ആന്റ്‌ റിസര്‍ച്ച്‌ സെന്ററില്‍ (ഹാര്‍ട്ട്‌ ഹോസ്‌പിറ്റല്‍)ചികിത്സയില്‍ കഴിയുന്ന വീട്ടമ്മയെ ആശുപത്രിയില്‍ നിന്നും വിടുതല്‍ ചെയ്യാന്‍ ജില്ലാ കളക്‌ടര്‍ ഇടപെടണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹനദാസ്‌ ഉത്തരവിട്ടു. ചികിത്‌സാ ചെലവിനുള്ള പണം നല്‍കുന്നത്‌ കാരുണ്യ ബനവലന്റ്‌ ഫണ്ടിന്റെ പരിഗണനയിലിരിക്കുന്ന പശ്ചാത്തലത്തിലാണ്‌ ബില്‍ അടച്ചാല്‍ മാത്രം ഡിസ്‌ചാര്‍ജ്ജ്‌ എന്ന പിടിവാശി ആശുപത്രി ഉപേക്ഷിക്കണമെന്ന്‌ കമ്മീഷന്‍ ഉത്തരവിട്ടത്‌. തൃശൂര്‍ നെടുപുഴ വട്ടപ്പിന്നി ഉദയനഗറില്‍ പരേതനായ മുരളീധരന്റ ഭാര്യ ഓമനയാണ്‌ ആശുപത്രിയില്‍ കഴിയുന്നത്‌. അമ്മയുടെ ചികിത്സാ ചെലവ്‌ വഹിക്കാന്‍ ഓമനയുടെ മകന്‍ സുമേഷ്‌ തന്റെ വൃക്ക വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. സംഭവം പത്രവാര്‍ത്തയായതോടെ കമ്മീഷന്‍ ഇടപെടുകയും ചികിത്സ ചെലവ്‌ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്‌ നിര്‍ദ്ദേശിക്കുകയും ചെയ്‌തിരുന്നു. രണ്ടരസെന്റ്‌ സ്ഥലവും വീടുമുണ്ടെങ്കിലും അത്‌ സുമേഷിന്റെ സഹോദരിയുടെ ചികിത്സക്കായി പണയപ്പെടുത്തിയിരിക്കുകയാണ്‌. കൂലിവേല ചെയ്യുകയാണ്‌ സുമേഷ്‌. ഏകദേശം അഞ്ചര ലക്ഷത്തിന്‌ മുകളിലാണ്‌ ബില്‍ അടയ്‌ക്കാനുള്ളത്‌. ബില്‍ അടയ്‌ക്കുന്നതിനുള്ള തുക കണ്ടെത്തുന്നതിനായി കാരുണ്യ ബനവലന്റ്‌ ഫണ്ടിന്‌ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്‌ കുടുംബം. ഇക്കാര്യങ്ങള്‍ ചൂണ്ടികാണിച്ച്‌ സംസ്ഥാന പേരന്റ്‌ ടീച്ചേഴ്‌സ്‌ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം.ജയപ്രകാശ്‌ കമ്മീഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കമ്മീഷന്‍ വീണ്ടും വിഷയത്തില്‍ ഇടപെട്ടത്‌. കാരുണ്യയുടെ സഹായമില്ലാതെ ഓമനയുടെ മക്കള്‍ക്ക്‌ ഇത്രയധികം ധനം കണ്ടെത്താനാവില്ലെന്ന്‌ കമ്മീഷന്‍ ചൂണ്ടികാണിച്ചു. തുക അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ കാരുണ്യ ബനവലന്റ്‌ ഫണ്ട്‌ അഡ്‌മിനിട്രേറ്റര്‍ക്ക്‌ കമ്മീഷന്‍ നോട്ടീസയച്ചു. രോഗിയെ വിടുതല്‍ ചെയ്യാനുള്ള ശാരീരികാവസ്ഥയുണ്ടെങ്കില്‍ വിട്ടയക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കമ്മീഷന്‍ ഹാര്‍ട്ട്‌ ആശുപത്രി അഡ്‌മിനിസ്‌ട്രേറ്റര്‍ക്ക്‌ നോട്ടീസയച്ചു. ജില്ലാ കളക്‌ടര്‍, കാരുണ്യ അഡ്‌മിനിട്രേറ്റര്‍, ആശുപത്രി മാനേജര്‍ എന്നിവര്‍ സ്വീകരിച്ച നടപടികള്‍ മൂന്നാഴ്‌ചയ്‌ക്കകം കമ്മീഷനെ അറിയിക്കണം.

date