Skip to main content

ജില്ലാകലോത്സവത്തിന് മലപ്പുറത്ത് ഗംഭീര തുടക്കം ഇന്ന് (നവംബര്‍ 27)മുതല്‍ എല്ലാ വേദികളിലും രാവിലെ ഒമ്പതിന് മത്സരം തുടങ്ങും

ജില്ലാ ആസ്ഥാനത്ത് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന  31 മത് ജില്ലാ കലോത്സവത്തിന് ഗംഭീര തുടക്കം. വര്‍ണാഭമായ ഘോഷയാത്രയും ഉദ്ഘാടനവും ഒഴിച്ചു നിര്‍ത്തിയാല്‍  മത്സര ഇനങ്ങളിലെ ശോഭക്ക് ഒട്ടും കുറവില്ലായിരുന്നു. മേളയുടെ ഒന്നാം ദിനത്തില്‍ 16 വേദികളിലായി 61 ഇനങ്ങളില്‍ 1638 പ്രതിഭകള്‍ പങ്കെടുത്തു. 11 വേദികളില്‍ രാവിലെ ഒമ്പതിനും അഞ്ച് വേദികളില്‍ വൈകീട്ട് നാലിനും മത്സരം തുടങ്ങി. മലപ്പുറം ഗവ.ബോയ്‌സ് സ്‌കൂളിലും മേല്‍മുറി എം.എം.ഇ.ടിയിലും രാവിലെ ഒമ്പതു മുതല്‍ മത്സരം തുടങ്ങി. ബാക്കിയുള്ള അഞ്ച് വേദികളിലെ സ്‌കൂളുകളിലാണ്  വൈകുന്നേരം നാലു മുതല്‍ മത്സരങ്ങള്‍ തുടങ്ങിയത്. രാവിലെ ഒമ്പതിന് തുടങ്ങിയ മത്സരങ്ങള്‍ക്ക് മത്സരാര്‍ഥികള്‍ 8.30 ന് തന്നെ റിപ്പോര്‍ട്ട് ചെയ്തു.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കിയാണ് പരിപാടികള്‍ സംഘടിപ്പിച്ചെങ്കിലും മത്സര ഇനങ്ങളിലെ പകിട്ട് ഒട്ടും കുറഞ്ഞിരുന്നില്ല. എല്ലാ വേദികളിലെയും നിറഞ്ഞ സദസ്സുകള്‍ ശ്രദ്ധേയമായി. വേദിക്കകത്തും പുറത്തുമായി 500 ലധികം അധ്യാപകരുടെ സജീവ പങ്കാളിത്തമുണ്ട്. കൂടാതെ എസ്.പി.സി,എന്‍.സി.സി, സ്‌കൗട്ട്‌സ് എന്‍.എസ്.എസ് തുടങ്ങിയ 300ഓളം വളണ്ടിയമാരും ഡ്യൂട്ടിയിലുണ്ട്. മത്സരാര്‍ഥികള്‍ക്കും കാണികള്‍ക്കുമായി എല്ലാം വേദികളിലും തിളപ്പിച്ചാറിയ വെള്ളം വിതരണം ചെയ്യുന്നുണ്ട്.
 
ഇന്നു(നവംബര്‍ 27) മുതല്‍ എല്ലാ വേദികളിലും രാവിലെ ഒമ്പതോടെ മത്സരങ്ങള്‍ ആരംഭിക്കും. വേദി ഒന്നിലെ ഭരതനാട്യത്തോടെയാണ് ഇന്നത്തെ പരിപാടികള്‍ക്ക് തുടക്കമാവുക.  

 

date